പി. എ. മുഹമ്മദ് റിയാസ്
(പൊതുമരാമത്ത് ടൂറിസം മന്ത്രി)
പൊതുമരാമത്തു വകുപ്പിന്റെ നിര്‍മാണപ്രവൃത്തികളില്‍ ജനകീയ മോണിറ്ററിങ് സാധ്യമാക്കുന്നതിനുള്ള നടപടികള്‍ക്ക് തുടക്കമാകുകയാണ്. പുതിയ റോഡുകള്‍, നിലവിലുള്ള റോഡുകളുടെ അറ്റകുറ്റപ്പണികള്‍, പാലങ്ങള്‍, കെട്ടിടങ്ങള്‍ തുടങ്ങി പൊതുമരാമത്തു വകുപ്പിനു കീഴില്‍ നിര്‍മിക്കപ്പെടുന്നതെല്ലാം കൂടുതല്‍ സുതാര്യമാകേണ്ടതുണ്ട്. ന്യൂനതകളുടെയും പരിപാലന രീതികളുടെയും കേവലമായ കാഴ്ചക്കാരെന്ന നിലയില്‍നിന്ന് പൊതുമുതലുകളുടെ കാവല്‍ക്കാരെന്ന നിലയിലേക്ക് സര്‍ക്കാരിനൊപ്പം ജനങ്ങളും മാറണമെന്നാണ് ആഗ്രഹിക്കുന്നത്.
ഒരു പ്രവൃത്തി പൂര്‍ത്തിയായാല്‍ നിശ്ചിത കാലയളവുവരെയുള്ള അതിന്റെ പരിപാലനംകൂടി പ്രവൃത്തി ഏറ്റെടുത്ത കരാറുകാര്‍ നടത്തണമെന്ന നിയമം നിലവിലുണ്ട്. പരിപാലന കാലയളവ് എന്നാണ് ഇക്കാലത്തെ വിളിക്കുക. എന്തെങ്കിലും ന്യൂനതകളോ തകരാറുകളോ സംഭവിച്ചാല്‍ അത് പരിഹരിക്കുന്നതിനുള്ള ഉത്തരവാദിത്വവും കരാറുകാര്‍ക്കുണ്ട്. അത് നിര്‍വഹിക്കപ്പെട്ടെന്ന് ഉറപ്പുവരുത്താനുള്ള ചുമതല ഉദ്യോഗസ്ഥര്‍ക്കുമുണ്ട്. പ്രവൃത്തികളുടെ സ്വഭാവമനുസരിച്ച് ആറുമാസംമുതല്‍ അഞ്ചുവര്‍ഷംവരെ പരിപാലന സമയം നിശ്ചയിക്കപ്പെടാറുണ്ട്. ഗുണനിലവാരം ഉറപ്പാക്കുന്നതിനാണ് ഇങ്ങനയൊരു കാലയളവ് കരാര്‍ വ്യവസ്ഥയില്‍ ഉള്‍പ്പെടുത്തുന്നത്.
ഉപരിതല–ഗതാഗത ഹൈവേ മന്ത്രാലയത്തിന്റെ ഗുണനിലവാര മാനദണ്ഡങ്ങള്‍ പാലിച്ചാണ് റോഡ് പൂര്‍ത്തിയാക്കേണ്ടത്. കെട്ടിടങ്ങളുടെ കാര്യത്തിലാകട്ടെ സെന്‍ട്രല്‍ പബ്ലിക്‌സ് വര്‍ക്‌സ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ മാനദണ്ഡങ്ങളാണ് നാം സ്വീകരിച്ചിട്ടുള്ളത്. ഗുണനിലവാര മാനദണ്ഡങ്ങള്‍ കൃത്യമായി പാലിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിനായി ത്രിതല പരിശോധനാ സംവിധാനങ്ങളും നിലവിലുണ്ട്.
അവ കൃത്യമായി പാലിക്കപ്പെട്ടിട്ടുണ്ടെന്ന് കരാറുകാര്‍ തന്നെ ഉറപ്പാക്കി വകുപ്പിനെ ബോധ്യപ്പെടുത്തുന്നതാണ് ഒന്നാമത്തെ തലം. വകുപ്പുതല ഗുണനിലവാര പരിശോധനാസംഘം പ്രവൃത്തികള്‍ പരിശോധിച്ച് നിലവാരം ഉറപ്പാക്കലാണ് രണ്ടാമത്തെ തലം. ന്യൂനതകള്‍ കണ്ടെത്തിയാല്‍ കരാറുകാരെക്കൊണ്ടുതന്നെ അതിന് പരിഹാരമുണ്ടാക്കിക്കുക എന്നതാണ് ലക്ഷ്യം. ഒന്നും രണ്ടും തലങ്ങള്‍ തമ്മില്‍ എന്തെങ്കിലും തര്‍ക്കങ്ങള്‍, പൊരുത്തക്കേടുകള്‍ ഉണ്ടായാല്‍ അവ പരിഹരിക്കുന്നതിനുള്ളതാണ് മൂന്നാംതല പരിശോധക സംഘം. സര്‍ക്കാര്‍ ചുമതലപ്പെടുത്തുന്ന ഒരു ബാഹ്യ ഏജന്‍സിയായിരിക്കും ഇത് നിര്‍വഹിക്കുക. പരിഹാര കാലയളവിനുള്ളില്‍ ന്യൂനതകള്‍ പരിഹരിക്കുകയെന്നത് കരാറുകാരുടെ ബാധ്യതയാണ്.
ഇതില്‍ വീഴ്ച വരുത്തുന്നവര്‍ക്കെതിരെ നടപടിയെടുക്കാന്‍ കഴിയും. ഗുണനിലവാരം ഉറപ്പാക്കാനുള്ള നാലാമത് ഒരു തലംകൂടി കേരളത്തില്‍ ആരംഭിക്കുകയാണ്. ‘ജനങ്ങള്‍ കാഴ്ചക്കാരല്ല, കാവല്‍ക്കാരാണ്’ എന്ന സന്ദേശം പ്രചരിപ്പിച്ചാണ് പുതിയ സംവിധാനത്തിന് പൊതുമരാമത്തു വകുപ്പ് തുടക്കമിടുന്നത്.
ഓരോ പ്രവൃത്തി മേഖലയിലും ഇനിമുതല്‍ ഒരു ബോര്‍ഡ് സ്ഥാപിക്കപ്പെടും. പ്രവൃത്തിയുടെ വിശദാംശംമുതല്‍ കരാറുകാരുടെയും ഉദ്യോഗസ്ഥരുടെയും പേരും ഫോണ്‍ നമ്പരും പ്രദര്‍ശിപ്പിക്കും. ജനങ്ങള്‍ക്ക് നേരിട്ട് ബോധ്യപ്പെടുന്ന ന്യൂനതകള്‍, പ്രശ്‌നങ്ങള്‍ വിളിച്ചറിയിക്കാം. സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തേണ്ട കാര്യങ്ങളാണെങ്കില്‍ ടോള്‍ ഫ്രീ നമ്പര്‍കൂടി ബോര്‍ഡിലുണ്ടാകും. പരിപാലന കാലയളവിലുള്ള പ്രവൃത്തികളുടെ വിശദാംശം ജനങ്ങള്‍ക്ക് ലഭ്യമാക്കുന്നതിനായി പൊതുമരാമത്തു വകുപ്പിന്റെ വെബ്‌സൈറ്റും തയ്യാറാക്കിയിട്ടുണ്ട്.
ജനങ്ങളുടെ നികുതിപ്പണമാണ് സര്‍ക്കാര്‍ ചെലവഴിക്കുന്ന ഓരോ രൂപയും. നിര്‍മാണജോലികളുടെ കൃത്യതയും സുതാര്യതയും ഉറപ്പാക്കുക എന്നതോടൊപ്പം അത് ജനങ്ങളെ ബോധ്യപ്പെടുത്തുക എന്നതുകൂടി സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണ്. നാടിന്റെ വികസന പ്രവര്‍ത്തനങ്ങളില്‍ തങ്ങള്‍ക്കും പങ്കാളിത്തമുണ്ടെന്ന തിരിച്ചറിവോടെ പൊതുമുതലുകള്‍ക്ക് ജനങ്ങള്‍ ജാഗ്രതയോടെ കാവല്‍ നില്‍ക്കുന്നിടത്താണ് ജനാധിപത്യം അര്‍ഥപൂര്‍ണമാകുക.