സൂപ്പി വാണിമേൽ
മംഗളൂരു:മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ബി.ജനാർദ്ദന പൂജാരിയാണിപ്പോൾ ശ്രീനാരായണ ഗുരു ഭക്തരുടെ മനസ്സിൽ പ്രതിഷ്ഠ.എൺപത്തി നാലിന്റെ അലട്ടുകൾ ഏറെയുണ്ടായിട്ടും കേന്ദ്ര സർക്കാറിന്റെ ഗുരു നിന്ദക്കെതിരെ തെരുവിലിറങ്ങിയ പൂജാരിക്കു പിന്നിൽ ദക്ഷിണ കന്നട,ഉടുപ്പി ജില്ലകളിലെ മതേതര മനസ്കർ അണിനിരന്നതായിരുന്നു റിപ്പബ്ലിക് ദിന കാഴ്ചകൾ.കാവിക്കൊടികളേന്തി സംഘ്പരിവാർ പ്രകടനങ്ങളിൽ കണ്ണികളാവാറുള്ള ചോരതുടിക്കും കൈകൾ പീതവർണ ഷാൾ പുതച്ചും കൊടി പറത്തിയും ഒരു ജാതി, ഒരു മതം, ഒരു ദൈവം സന്ദേശങ്ങൾ ഉരുവിട്ട് പൂജാരി നയിച്ച സ്വാഭിമാൻ യാത്രയിൽ മംഗളൂറുവിൽ കങ്കനടി മുതൽ കുദ്രോളി ഗോകർണനാഥ ക്ഷേത്രത്തിൽ സമാപനം വരെ പങ്കാളികളായി.
ഡൽഹി റിപ്പബ്ലിക് ദിന പരേഡിൽ
ശ്രീനാരായണ ഗുരുവിന്റെ പ്രതിമ മുൻനിറുത്തിയുള്ള കേരള സർക്കാർ നിശ്ചല ദൃശ്യത്തിന് അനുമതി നിഷേധിച്ച സംഭവം കർണാടകയിൽ ബി.ജെ.പിയെ മുൾമുനയിൽ നിറുത്തുകയാണ്. സ്വാഭിമാൻ യാത്രയിൽ അണിനിരന്ന സംഘ്പരിവാർ യുവാക്കളുടെ പ്രതിഷേധം അവിടെ അവസാനിച്ചില്ല. സർക്കാർ തീരുമാനത്തിന് കാത്തുനിൽക്കാതെ മംഗളൂരു ലേഡിഹിൽ സർക്കിളിന് ബ്രഹ്മശ്രീ ശ്രീനാരായണ ഗുരു സർക്ക്ൾ എന്ന് നാമകരണം ചെയ്താണ് ബജ്റംഗ്ദൾ പ്രവർത്തകർ ചങ്കിൽ ഗുരുവാണെന്ന് പ്രഖ്യാപിച്ചത്. .കങ്കനടിയിൽ തുടങ്ങിയ സ്വാഭിമാൻ പദയാത്ര കുദ്രോളി ശ്രീ ഗോകർണനാഥ ക്ഷേത്രത്തിൽ സമാപിച്ചതിന് പിന്നാലെയായിരുന്നു അപ്രതീക്ഷിത നീക്കം.ലേഡിഹിൽ സർക്ക്ളിൽ പീതവർണ്ണ തോരണങ്ങൾ തൂക്കിയ ബജ്റംഗ്ദൾ യുവാക്കൾ ശ്രീനാരായണ ഗുരുവിന്റെ ഫോട്ടോ സഹിതം നാമകരണം നടത്തി.
ഈ സ്ഥലത്തിന് ഗുരുവിന്റെ പേരിടണം എന്ന ആവശ്യം കഴിഞ്ഞ വർഷം ജനുവരിയിൽ മംഗളൂരു കോർപറേഷൻ യോഗത്തിൽ കോൺഗ്രസും എസ്.ഡി.പി.ഐയും ഉൾപ്പെട്ട പ്രതിപക്ഷം ഉന്നയിച്ചിരുന്നു.എന്നാൽ ആറ് മാസം കഴിഞ്ഞാണ് ബി.ജെ.പി ഭരിക്കുന്ന മംഗളൂരു കോർപ്പറേഷൻ ഈ ആവശ്യം സർക്കാറിന്റെ പരിഗണനക്ക് അയച്ചത്.സർക്കാറാവട്ടെ ക്രമസമാധാന പ്രശ്നം ഉണ്ടാവുമോ എന്നാരാഞ്ഞ് പൊലീസ് റിപ്പോർട്ട് തേടി ഏതാനും ദിവസം മുമ്പ് ഫയൽ ദക്ഷിണ കന്നട ജില്ല പൊലീസ് മേധാവിക്കും മംഗളൂരു സിറ്റി പോലീസ് കമ്മീഷണർക്കും അയച്ചു.ഇതിനിടെയാണ് ബജ്റംഗ്ദൾ പ്രവർത്തകർ സർക്കാരിനേയും മംഗളൂരു കോർപ്പറേഷൻ ഭരണസമിതിയേയും ഞെട്ടിച്ചത്.സർക്കിളിന് അനധികൃതമായി നാമകരണം നടത്തിയവർക്കെതിരെ നടപടിയെടുക്കുമെന്ന് കോർപ്പറേഷൻ കമ്മീഷണർ അക്ഷയ് ശ്രീധരൻ പറഞ്ഞു.
കേരളത്തിൽ ശ്രീനാരായണ ഗുരു ദർശനങ്ങൾ സൃഷ്ടിച്ച ഓളം ദക്ഷിണ കനറയിലും വീശിയതിന്റെ പിന്നിൽ പ്രവർത്തിച്ച ബില്ലവ സമുദായ നേതാവെന്ന നിലയിൽ സ്വീകാര്യനാണ് ജനാർദ്ദന പൂജാരി.1912ൽ കുദ്രോളി ഗോകർണനാഥ ക്ഷേത്രം
ബില്ലവ സമുദായത്തിലെ വ്യാപാര പ്രമുഖൻ അധ്യക്ഷകൊറഗപ്പ മുൻകൈയെടുത്തായിരുന്നു ഗുരുവിന്റെ ആശീർവ്വാദത്തോടെ ജാതി വിവേചനമില്ലാതെ എല്ലാ വിഭാഗങ്ങൾക്കും പ്രവേശിച്ച് പ്രാർത്ഥിക്കാവുന്ന ക്ഷേത്രം പണിതത്. ജനാർദ്ദന പൂജാരിയുടെ നേതൃത്വത്തിൽ നവീകരണം നടത്തിയ ക്ഷേത്രം മുൻ പ്രധാനമന്ത്രി രാജീവ്ഗാന്ധിയാണ് 1991ൽ ഉദ്ഘാടനം നിർവ്വഹിച്ചത്.
കേരളത്തിലെ ഈഴവരാണ് കർണാടകയിലെ പൂജാരി എന്നറിയപ്പെടുന്ന സമുദായം.കുദ്രോളി ക്ഷേത്രം മുഖ്യ ട്രസ്റ്റിയാണ് ജനാർദ്ദന പൂജാരി.മംഗളൂവിൽ നിന്ന് തുടർച്ചയായി ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്ന പൂജാരി തീരദേശത്ത് കാവി രാഷ്ട്രീയം പിടിമുറുക്കിയതിനെത്തുടർന്നാണ് പരാജയത്തിന്റെ കൈപ്പറിഞ്ഞത്.