Saturday, June 21, 2025

ചെറുവണ്ണൂര്‍ സ്റ്റീല്‍ കോംപ്ലക്‌സ് പുനരുദ്ധാരണം സര്‍ക്കാര്‍ ഇടപെടലിന് സാധ്യത തെളിയുന്നു

Must Read

സ്വന്തം ലേഖകന്‍

കോഴിക്കോട്: പൊതുമേഖലയിലെ ഏക ഇരുമ്പുരുക്ക് നിര്‍മാണശാലയായ ചെറുവണ്ണൂര്‍ സ്റ്റീല്‍ കോംപ്ലക്‌സ് പുനരുദ്ധാരണത്തിനായ സര്‍ക്കാര്‍ ഇടപെടലിന് സാധ്യത തെളിയുന്നു. ഇതുമായി ബന്ധപ്പെട്ട് സെയില്‍-സ്റ്റീല്‍ കോംപ്ലക്‌സ് ലിമിറ്റഡ് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി നല്‍കിയ നിവേദനം പരിശോധിച്ചുവരികയാണെന്ന് സംസ്ഥാന പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കുവേണ്ടി  വ്യവസായവകുപ്പ് അഡീഷണല്‍ സെക്രട്ടറി കെ. അശോകന്‍ അറിയിച്ചു. കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി കണ്‍വീനറും ഐ.എന്‍.ടി.യു.സി ജില്ലാ സെക്രട്ടറിയുമായ കെ. ഷാജിയെയാണ് ഇക്കാര്യം അറിയിച്ചത്. 

1973ല്‍ ആരംഭിച്ച സ്റ്റീല്‍കോംപ്ലക്‌സ് തുടക്കത്തില്‍ സ്വകാര്യ സ്ഥാപനമായിരുന്നു. പിന്നീട് സര്‍ക്കാര്‍ ഏറ്റെടുത്തു. സ്‌ക്രാപ്പ് ബില്ലറ്റ് ആക്കി മാറ്റുന്നതിനുള്ള മൂന്ന് ഫര്‍ണസുകള്‍ ഇവിടെ പ്രവര്‍ത്തിച്ചിരുന്നു. 1992 കാലയളവിലാണ് കമ്പനി നഷ്ടത്തിലേക്ക് കൂപ്പുകുത്തിയത്. ബാങ്കുകളില്‍ കടം പെരുകി. വൈദ്യുതിബോര്‍ഡിനും ജല അതോറിറ്റിക്കും ബി.എസ്.എന്‍.എല്ലിനും കുടിശ്ശികയായി. സാമ്പത്തിക ബാധ്യത അനുദിനം വര്‍ധിച്ചുവന്നു. 
ബില്ലറ്റുകള്‍ കമ്പിയാക്കി മാറ്റാന്‍ റീറോളിങ് മില്‍ ഇല്ലാത്തതാണ് സ്റ്റീല്‍ കോംപ്ലക്‌സിന്റെ പ്രധാന പോരായ്മയായി പറഞ്ഞിരുന്നത്. ഇതിന് ശാശ്വത പരിഹാരം എന്ന നിലയിലാണ്  2013ല്‍ 65 കോടി രൂപ മുടക്കി റോളിങ് മില്‍ സ്ഥാപിച്ചത്. സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യയുടെ സഹായത്തോടെയായിരുന്നു ഇത്. 
സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യ ആവശ്യമായ ബില്ലറ്റ് എത്തിക്കാമെന്നും പകരം സ്റ്റീല്‍ കോംപ്ലക്‌സില്‍ നിന്ന് ടി.എം.ടി കമ്പികള്‍ നല്‍കണമെന്നും കരാര്‍ ഉണ്ടായിരുന്നു. ഇതനുസരിച്ച് 15,000 ടണ്‍ കമ്പി സെയിലിന് കൈമാറിയിരുന്നു. എന്നാല്‍ പിന്നീട് കരാര്‍ പ്രകാരമുള്ള കമ്പി നല്‍കാന്‍ സ്റ്റീല്‍ കോംപ്ലക്‌സിന് സാധിക്കാതെ വന്നു. ഇതോടെ റോളിങ് മില്ലിന്റെ പ്രവര്‍ത്തനം മുടങ്ങി. സ്റ്റീല്‍ കോംപ്ലക്‌സിലെ ഫര്‍ണസുകളുടെ പ്രവര്‍ത്തനവും താമസിയാതെ നിലച്ചു. 2016ഓടെ കമ്പനി നിശ്ചലാവസ്ഥയിലായി. 
കമ്പനിയിലെ വൈദ്യുതിബന്ധം വിച്ഛേദിക്കപ്പെട്ടിരിക്കുകയാണ്. തൊഴിലാളികള്‍ക്ക് കൃത്യയമായി ശമ്പളം കിട്ടാത്ത അവസ്ഥയുണ്ട്. നാലുമാസത്തെ ശമ്പളക്കുടിശിക ഓഗസ്റ്റിലാണ് നല്‍കിയത്.  15  മാസത്തെ ശമ്പളം ഇനിയും നല്‍കാനുണ്ട്. 200ല്‍പരം ജീവനക്കാര്‍  ഉണ്ടായിരുന്ന കമ്പനിയില്‍ ഇപ്പോള്‍ 58 പേരാണ് അവശേഷിക്കുന്നത്. ഇവരുടെ പി.എഫ് വിഹിതം 2018 മുതല്‍ അടച്ചിട്ടില്ല. 2019 മുതല്‍ തൊഴിലാളികളുടെ വിഹിതവും അടക്കാനുണ്ട്. കെ.എസ്.ഇ.ബിക്ക് മൂന്ന് കോടി രൂപ നല്‍കാനുണ്ട്. എന്നാല്‍ കമ്പനിയില്‍ ഉല്‍പാദനം നടക്കാത്ത സാഹചര്യത്തില്‍ ഫിക്‌സഡ് ചാര്‍ജ്ജില്‍ വൈദ്യുതി ബോര്‍ഡ് ഇളവ് വരുത്തണമെന്നാണ് അധികൃതര്‍ ആവശ്യപ്പെടുന്നത്. ഇതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ തലത്തില്‍ ചര്‍ച്ച നടത്തേണ്ടതുണ്ട്.
2018ല്‍ സ്റ്റീല്‍ കോംപ്ലക്‌സിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി 7,35,00,000 രൂപ സര്‍ക്കാര്‍ അനുവദിച്ചിരുന്നു.  200 സ്ഥിരം ജീവനക്കാര്‍ക്ക് പുറമെ 150 കരാര്‍ ജോലിക്കാരും പ്രവൃത്തി ചെയ്തിരുന്ന സ്റ്റീല്‍ കോംപ്ലക്‌സിന്റെ സുവര്‍ണകാലം തൊഴിലാളികളുടെ ഓര്‍മകളില്‍ മാത്രമാണിന്ന്. 30 ഏക്കര്‍ സ്ഥലം കോമ്പൗണ്ടിനുണ്ട്. 
ഉല്‍പാദനം നിലച്ചതോടെ സ്ഥിരം തൊഴിലാളികള്‍ സെക്യൂരിറ്റി ജോലിയും മറ്റുമായി കഴിയുകയാണ്. അതിനിടെ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട്  സൊസൈറ്റിക്ക് കമ്പനിയുടെ ഓഹരി കൈമാറാന്‍ ശ്രമം നടന്നിരുന്നു. എന്നാല്‍ തൊഴിലാളി യൂണിയനുകളുടെ എതിര്‍പ്പ് കാരണം ഉപേക്ഷിച്ചു. 

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img