കോഴിക്കോട് : സാമ്പത്തിക ശേഷി കുറഞ്ഞ അർബുദ രോഗികൾക്ക് ചൂലൂർ സി. എച്ച് സെന്റർ നൽകി വരുന്ന താങ്ങും തണലും മനസ്സലിയിക്കുന്നതും പ്രശംസാ വാക്കുകൾക്കതീതവുമാണെന്ന് ഇഖ്റ- ജെ ഡി റ്റി- സാഫി സ്ഥാപനങ്ങളുടെ മേധാവി സി. പി കുഞ്ഞുമുഹമ്മദ് അഭിപ്രായപ്പെട്ടു. ചൂലൂർ സി എച്ച് സെന്ററും കിടപ്പു രോഗികളെയും സന്ദർശിക്കാൻ എത്തിയതായിരുന്നു അദ്ദേഹം. ചികിത്സയെക്കാൾ പ്രാധാന്യമുള്ളതാണ് രോഗീ പരിചരണവും അവരുടെ ജീവിത പരിസര വിശുദ്ധിയും. ഇത് രണ്ടും കൃത്യമായും ശ്രദ്ധയോടെയും ഇവിടെ പരിപാലിക്കപ്പെടുന്നുണ്ട്. കാംപസിൽ ചെടിയും ഫല വൃക്ഷങ്ങളും നട്ടുപിടിപ്പിക്കാനുള്ള ജാഗ്രതയെ അദ്ദേഹം അഭിനന്ദിച്ചു. മരണാനന്തരം കുളിപ്പിക്കുന്നതിനും പരിപാലിക്കുന്നതിനുമുള്ള ആധുനിക സംവിധാനങ്ങളും അദ്ദേഹം നോക്കിക്കണ്ടു. മെഡിക്കൽ കോളജിൽ മരണപ്പെടുന്ന രോഗികളെ കുളിപ്പിച്ച് ശേഷക്രിയക്ക് ഒരുക്കുന്ന സംവിധാനത്തിനു തുടക്കം കുറിച്ച മുസ്ലിം സർവീസ് സൊസൈറ്റിയുടെ മാതൃകയെ സന്ദർഭവശാൽ സി. പി അനുസ്മരിച്ചു. 13000 ൽ അധികം മൃതദേഹങ്ങൾക്കാണ് എം എസ് എസിന്റെ ഈ സേവനം ഇതിനകം ലഭ്യമായതെന്ന് അദ്ദേഹം ഓർമിച്ചു.രോഗികൾക്ക് തങ്ങളുടെ രോഗാവസ്ഥ മറന്നു പോകും വിധം ചൂലൂർ സി എച്ച് സെന്ററിനെ വിതാനിച്ചതിൽ, ചെയർമാൻ ഇ. ടി മുഹമ്മദ് ബഷീർ എം. പി യെയും സഹപ്രവർത്തകരെയും അദ്ദേഹം അഭിനന്ദിച്ചു. മുയിപ്പോത്ത് ഗ്ലോബൽ കെ എം സി സി നൽകിയ ആംബുലെൻസ് വാൻ സി. പി ഫ്ലാഗ് ഓഫ് ചെയ്തു സമർപ്പിച്ചു. ഇ. ടി മുഹമ്മദ് ബഷീർ, കെ. എ ഖാദർ മാസ്റ്റർ, ടി. അബ്ദുറഹ് മാൻ ഹാജി, പി. പി മൊയ്തീൻ ഹാജി, കെ. പി. യു അലി, ടി. പി ചെറൂപ്പ, എൻ. പി ഹംസ മാസ്റ്റർ, കെ. അലിഹസൻ, ഷമീർ എഞ്ചിനീർ, പി. പി അബ്ദുറഹ് മാൻ എന്നിവർ ചേർന്ന് സി. പി യെ സ്വീകരിച്ചു.