Wednesday, June 18, 2025

ചിലരെ ഹിന്ദുത്വവാദികള്‍ ഇല്ലാതാക്കുന്ന വിധം

Must Read

എന്‍.ഇ സുധീര്‍

കേരള ഗവര്‍ണര്‍ ഉണ്ടാക്കിക്കൊണ്ടിരിക്കുന്ന പുകിലിനെപ്പറ്റിയൊന്നും ആശങ്കപ്പെടാന്‍ ഞാനില്ല. അതൊക്കെ വഴിയേ കെട്ടടങ്ങും. അധികാരപ്രകടനത്തിന്റെയും രാഷ്ട്രീയ നിലനില്പിന്റെയും ആത്മപ്രണയത്തിന്റെയുമൊക്കെ വാര്‍ദ്ധക്യജന്യമായ തരംതാണ ആവേശം മാത്രമാണ് ആരീഫ് മുഹമ്മദ് ഖാന്‍ കാണിച്ചു കൊണ്ടിരിക്കുന്നത്. അവിടെയില്ലാത്ത ഒരേ ഒരു കാര്യം വിവേകമാണ്. അദ്ദേഹത്തിന് കൈമോശം വന്നതും അതാണ്. അതെങ്ങനെ നഷ്ടപ്പെട്ടു എന്നതാണ് നമ്മള്‍ ഇതില്‍ നിന്നും മനസ്സിലാക്കേണ്ടതും ഭയപ്പെടേണ്ടതുമായ പ്രധാന കാര്യം.

ഇപ്പോള്‍ വെളിച്ചപ്പാടനായി ഉറഞ്ഞു തുള്ളുന്ന ഈ മനുഷ്യന് തികച്ചും വ്യത്യസ്തമായ ഒരു ഭൂതകാലമുണ്ടായിരുന്നു. ഏറെക്കാലം ഇന്ത്യയിലെ ജനാധിപത്യവിശ്വാസികളെ കൊതിപ്പിച്ച ഒരു ഭൂതകാലം. പക്വമതിയായ, വിവേകശാലിയായ, മതതീവ്രവാദത്തിന് അടിമയാകാത്ത, മതേതരവാദിയായ ഒരു പൊതു പ്രവര്‍ത്തകന്‍ എന്ന നിലയില്‍ വലിയ പ്രതീക്ഷ നല്‍കിയ ഒരു യുവനേതാവായിരുന്നു സാക്ഷാല്‍ ആരീഫ് മുഹമ്മദ് ഖാന്‍. അത് മറ്റേതോ ഖാനായിരുന്നു എന്ന് സംശയം തോന്നത്തക്ക തരത്തില്‍ നിലപാടു മാറ്റം ഈ പൊതുപ്രവര്‍ത്തനുണ്ടായിരിക്കുന്നു. ഇതെങ്ങനെ സംഭവിച്ചു?

2004 ല്‍ ബി.ജെ.പിയില്‍ ചേര്‍ന്നതു തൊട്ടാണ് ഈ മാറ്റം സംഭവിച്ചു തുടങ്ങിയത്. ഇതാണ് ഇന്ത്യയിലെ ജനാധിപത്യവിശ്വാസികള്‍ ഏറെ ഭയപ്പാടോടെ കാണേണ്ട കാര്യം. തികച്ചും വകതിരിവോടെ, ജനാധിപത്യ ബോധത്തോടെ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തിയ ഒരാള്‍ നിലനില്പിനായോ അധികാരക്കൊതിമൂലമോ സംഘപരിവാര്‍ സംഘത്തിലേക്ക് ചേക്കേറിയാല്‍ സംഭവിക്കാവുന്ന ഈ മാറ്റം – കരുതലോടെ കാണേണ്ട ഒന്നാണ്. ഷാബാനു കേസിനോടുള്ള നിലപാടില്‍ രാജീവ് ഗാന്ധിയോട് വിയോജിച്ചു കൊണ്ട് മന്ത്രി സ്ഥാനം വിട്ടൊഴിഞ്ഞ, കോണ്‍ഗ്രസ് രാഷ്ടീയത്തോട് വിടപറഞ്ഞ നേതാവാണ് നമ്മളൊക്കെ ആവേശത്തോടെ നോക്കിക്കണ്ട ആരിഫ് മുഹമ്മദ് ഖാന്‍. വി.പി.സിംഗ് മന്ത്രിസഭയിലെ മിടുക്കനായ മന്ത്രിയായാണ് പിന്നെ കാണുന്നത്. ഇന്ത്യയിലെ മുസ്ലിം സമുദായത്തിലെ നവോത്ഥാനത്തിന് നേതൃത്വം കൊടുക്കുമെന്ന് കരുതിയ ആള്‍. ഇസ്ലാമിലെ പുരോഗമനാശയത്തിന്റെ വക്താവ്.

ഇങ്ങനെയൊക്കെ നടന്നു കയറിയ മനുഷ്യനാണ് കവടിയാറിലെ രാജ്ഭവനില്‍ നിന്നും ഇപ്പോള്‍ വിറളി പിടിച്ച് ഉറഞ്ഞു തുള്ളുന്നത് എന്ന് പറഞ്ഞാല്‍ വിശ്വസിക്കാന്‍ പ്രയാസമാവില്ലേ! ആ മാറ്റം സാധ്യമാക്കിയത് സംഘപരിവാറിന്റെ ആശയ പരിസരമാണ്. ആരിഫ് മുഹമ്മദ് ഖാനെപ്പോലുള്ള ഒരാളുടെ ചിന്തകളിലും നിലപാടിലും ഇത്രയും വിഷലിപ്തമായ മാറ്റങ്ങള്‍ വരുത്താന്‍ ആ ആശയങ്ങള്‍ക്ക് കഴിയുന്നുവെങ്കില്‍ ? അത്രയൊന്നും ബൗദ്ധിക കരുത്തും നിലപാടു തറയും പ്രവര്‍ത്തന പരിചയവുമില്ലാത്ത വ്യക്തികളെ അത് ഭ്രാന്തു പിടിപ്പിക്കില്ലേ ? ഈ ഭ്രാന്താണ് ഇന്ത്യയിലെ ജനാധിപത്യത്തെ ഇല്ലാതാക്കുവാന്‍ പോവുന്നത്. അതൊക്കെ ഓര്‍ത്താണ് നമ്മളിപ്പോള്‍ ആശങ്കാകുലരാവേണ്ടത്. എന്റെയൊക്കെ മനസ്സിലിടം നേടിയ ആരിഫ് മുഹമ്മദ് ഖാന്‍ എന്ന പൊതുപ്രവര്‍ത്തകനെ ഹിന്ദുത്വവാദികള്‍ 2004ല്‍ ഇല്ലാതാക്കിയെന്നാണ് ഞാന്‍ കരുതുന്നത്. ഹിന്ദുത്വതീവ്രവാദം ഇനിയും എത്രപേരെ ഇങ്ങനെചേര്‍ത്തു നിര്‍ത്തി ഇല്ലാതാക്കും ?

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img