ഒ സഫറുല്ല
മലയാളി ചിരിക്കാന്‍ മറന്നു പോയോ ?എന്തായിരിക്കും മലയാളിയുടെ ചിരിക്കു സംഭവിച്ചിട്ടുണ്ടാവുക?ആകുലതകളിലും ആധിയുടെ പെരുക്കങ്ങളിലും മലയാളി ചിരിക്കാന്‍ സമയം കണ്ടെത്തിയ കാലമുണ്ടായിരുന്നു.
പക്ഷെ ഇന്ന് എല്ലാ മുഖങ്ങളിലും പ്രതിഫലിക്കുന്നത് ഗൗരവഭാവം മാത്രമാണ്. എല്ലാവരും തിരക്കിലാണ്. അവന് /അവള്‍ക്ക് വലിയ വലിയ കാര്യങ്ങളേ ചര്‍ച്ച ചെയ്യാനുള്ളൂ. പാര്‍ട്ടി, ജാതി, മതം അങ്ങിനെ ഒരു കൂട്ടം ജലം കടക്കാത്ത അറകളില്‍ പൂട്ടിയിടപ്പെട്ടവരാണ് നമ്മള്‍. പഴയ കാലത്തും ജാതിയും മതവും പാര്‍ട്ടികളുമൊക്കെയുണ്ടായിരുന്നു. പക്ഷെ അന്ന് മനുഷ്യര്‍ ഇത്രമാത്രം സ്വന്തത്തിലേക്കു ചുരുങ്ങിയിട്ടുണ്ടായിരുന്നില്ലെന്ന് തോന്നുന്നു.
ഹാസ്യ രസത്തിന്റെ വലിയൊരു പൈതൃകമുണ്ട് മലയാളിക്ക്. കുഞ്ചന്‍ നമ്പ്യാരുടെയും സഞ്ജയന്റെയും വി.കെ.എന്നിന്റെയുമൊക്കെ ഹാസ്യങ്ങളില്‍ ആര്‍ക്കാണ് ചിരിക്കാതിരിക്കാനാവുക. ഓര്‍ത്തോര്‍ത്ത് ചിരിക്കാന്‍ മാത്രം വകയുണ്ടായിരുന്നു അവരുടെ രചനകളില്‍.
വൈക്കം മുഹമ്മദ് ബഷീറിന്റെ രചനകളിലും മുന്തി നില്‍ക്കുന്നത് നര്‍മ്മമായിട്ടാണ് എന്റെ തോന്നല്‍. പത്രങ്ങളിലെ പോക്കറ്റ് കാര്‍ട്ടൂണുകള്‍ ഹാസ്യത്തിന്റെ അമിട്ടു പൊട്ടിക്കാന്‍ ഉതകുന്നവയായിരുന്നു. ബോബനും മോളിയും വായിച്ചു ചിരിക്കാത്തവന്‍ ജീവിതത്തില്‍ ഒരിക്കല്‍ പോലും ചിരിച്ചിട്ടുണ്ടാവില്ല. പത്രങ്ങളില്‍ എഡിറ്റ് പേജിലെ മിഡില്‍ പീ സുകള്‍ക്ക് ഏറെ വായനക്കാരുണ്ടായിരുന്നു. അത്ര ഫലിതമയമായിരുന്നു അവ.
മലയാള സിനിമയില്‍ ബഹദൂറും കുതിരവട്ടം പപ്പുവും ശങ്കരാടിയും മാമുക്കോയയും ശ്രീനിവാസനും ജഗതിയുമൊക്കെ ഒരു കാലത്തെ ഹാസ്യ സാമ്രാട്ടുകളായിരുന്നു. ചാര്‍ലി ചാപ്ലിന്‍ തന്നെയാണ് ഇന്നും എന്റെ ഹീറോ. ഇവരൊക്കെ ചിരിച്ചു ‘ചിരിച്ചു മണ്ണു കപ്പാന്‍‘ മാത്രം ചിരി പടര്‍ത്തിയവര്‍. എല്ലാ നാടകങ്ങളിലും ഹാസ്യം കൈകാര്യം ചെയ്യുന്ന കഥാപാത്രങ്ങളുടെ സാന്നിധ്യം അനിവാര്യമായ കാല മുണ്ടായിരുന്നു. ഓണക്കാലത്ത് ഇറങ്ങിയിരുന്ന പാരഡികള്‍ ഒന്നു വേറെ തന്നെ.
രാഷ്ട്രീയ പാര്‍ട്ടികളുടെ പൊതുയോഗങ്ങളില്‍ ചിലരുണ്ടെന്ന് കേള്‍ക്കുമ്പോള്‍ പാര്‍ട്ടി ഭേദമന്യേ ആളുകള്‍ തടിച്ചുകൂടുമായിരുന്നു- തുടക്കം മുതല്‍ ഒടുക്കം വരെ ചിരിച്ചുചിരിച്ചു മരിക്കാന്‍ പോന്ന പ്രസംഗങ്ങള്‍. ടി.കെ ഹംസ , സീതി ഹാജി മുതല്‍ പി.വി.മുഹമ്മദ് അരീക്കോട് വരെയുള്ള ഒരുപറ്റം പ്രഭാഷകര്‍. ഇ.കെ.നായനാര്‍ മുതല്‍ സി.എച്ച് വരെയുള്ളവര്‍ നര്‍മ്മം കൊണ്ട് നമ്മെ വിസ്മയിപ്പിച്ചവരായിരുന്നു. മതപ്രഭാഷകരിലും നര്‍മ്മം കലര്‍ത്തി സംസാരിക്കുന്ന ഒത്തിരി പേരുണ്ടായിരുന്നു. ഈയിടെ അന്തരിച്ച ടി.കെ. അബ്ദുല്ല സാഹിബിന്റെ പ്രഭാഷണത്തിന്റെ ആകര്‍ഷണം കുറിക്കു കൊള്ളുന്ന നര്‍മ്മ പ്രയോഗങ്ങളായിരുന്നു. ജവഹര്‍ലാല്‍ നെഹ്രു തന്നെ സ്ഥിരമായി കളിയാക്കി വരക്കുന്ന ശങ്കറിനോട് ഒരിക്കല്‍ വര കാണാതിരുന്നപ്പോള്‍ ‘ തന്നെ ഒഴിവാക്കിയതില്‍ നീരസം പ്രകടിപ്പിച്ചു വത്രെ. ഓട്ടംതുള്ളലും കഥാപ്രസംഗവും വില്‍പ്പാട്ടുകളും ശുദ്ധ ഹാസ്യത്തിന്റെ താണല്ലോ?
നാട്ടില്‍ പുറത്തെ പഴമക്കാരിലേക്ക് ചേര്‍ത്തു പറയുന്ന ഹാസ്യങ്ങള്‍ ഇന്നും കുടുകുടാ ചിരിപ്പിക്കുന്നവയാണ്. ചിലരുണ്ട് , അവര്‍ വാ തുറന്നാല്‍ കേള്‍വിക്കാരന്‍ ചിരി തുടങ്ങിയിരിക്കും. അത്രക്ക് ഫലിതക്കാരാണവര്‍. എന്തോ, ഇപ്പോഴത്തെ ടി.വി. കോമഡി ഷോകള്‍ മിക്കതും അത്രക്ക് ചിരി വരുത്തുന്നില്ല. നമ്മുടെ നര്‍മ്മരസത്തിന് എന്തുപറ്റി!