കൊച്ചി: മാധ്യമങ്ങള്‍ക്ക് മുന്നില്‍ രോഷാകുലനായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ആര്‍ക്ക് വേണമെങ്കിലും തന്നെ വിമര്‍ശിക്കാം. എന്നാല്‍ താന്‍ നിയമിച്ചവര്‍ക്ക് തന്നെ വിമര്‍ശിക്കാനുള്ള അധികാരമില്ലെന്നും വൈസ് ചാന്‍സലര്‍മാരെ ഉന്നംവച്ച് ഗവര്‍ണര്‍ പറഞ്ഞു.
‘ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് ഒഴിവാകാം എന്ന് ഞാന്‍ പറഞ്ഞതാണ്. എന്നാല്‍ എന്തിനാണ് അവര്‍ എനിക്ക് കത്തയച്ച് യാചിച്ചത്. സര്‍വകലാശാലകളില്‍ ഒരു ഇടപെടലും ഉണ്ടാകില്ല എന്നായിരുന്നു മുഖ്യമന്ത്രിയുടെ കത്ത്. ആ കത്ത് പറയുന്നതാണോ ശരി, അതോ അവര്‍ ഇന്ന് പറയുന്നതാണോ ശരി. ഇത്തരം കാര്യങ്ങള്‍ തന്നോട് ചോദിക്കരുത്’ ഗവര്‍ണര്‍ മാധ്യമങ്ങളോട് പറഞ്ഞു.
‘ആര്‍ക്ക് വേണമെങ്കിലും എന്നെ വിമര്‍ശിക്കാം. എന്നാല്‍ നിങ്ങളെ നിയമിച്ചവരോട് അത് പറ്റില്ല. ആരും വിമര്‍ശിക്കുന്നതിനെ എതിര്‍ത്തിട്ടില്ല. പ്രധാനമന്ത്രിയെ ഞാന്‍ വിമര്‍ശിക്കുന്നുണ്ടെങ്കില്‍ ഞാന്‍ എന്റെ ജോലിയില്‍ നിന്ന് രാജിവെച്ചാകണം. ഇതിനൊക്കെ ചില ഔചിത്യങ്ങളുണ്ട്. അത് മനസ്സിലാക്കിയാകണം’ വൈസ് ചാന്‍സലര്‍മാരുടെ വിശദീകരണവുമായി ബന്ധപ്പെട്ട ചോദ്യത്തിന് ‘അവരുടെ മറുപടി വായിക്കാതെ എങ്ങനെയാണ് ഉത്തരം പറയുക’ എന്ന് അദ്ദേഹം ചോദിച്ചു.
മുഖ്യമന്ത്രിയുടെ ഗവര്‍ണര്‍ക്കെതിരേയുള്ള രാജ്ഭവന്‍ നിയമന പരാമര്‍ശവുമായി ബന്ധപ്പെട്ട് ‘ഞാന്‍ ആരെ നിയമിക്കണം നിയമിക്കണ്ട എന്ന് പറയാന്‍ അവരാരാണ്? അവരാണ് രാജ്ഭവനെ നിയന്ത്രിക്കാന്‍ ശ്രമിക്കുന്നത്, ഞാന്‍ അഡ്മിനിസ്ട്രേഷന്‍ കാര്യങ്ങളില്‍ ഒരിക്കലും ഇടപെട്ടിട്ടില്ല’ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
‘ഞാന്‍ ആരാണെന്നറിയില്ല എന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്. എനിക്കറിയാം, അദ്ദേഹം മുഖ്യമന്ത്രിയാണെന്ന്. അദ്ദേഹത്തിന് കൂടുതല്‍ എന്തെങ്കിലും എന്നോട് പറയാനുണ്ടെങ്കില്‍ പറയട്ടേ. അത് കൂടാതെ മറ്റു പലതും എനിക്കറിയാം. ഒരു കൊലക്കേസ് പ്രതിയെ കണ്ണൂരില്‍ വെച്ച് ബലമായി മോചിപ്പിച്ചത് എങ്ങനെയാണ് എന്ന കാര്യം എനിക്കറിയാം. യുവ ഐപിഎസ് ഓഫീസുകാരന്‍ തോക്കെടുത്തപ്പോള്‍ എന്താണ് സംഭവിച്ചത്?’
‘എന്റെ ഭാഗത്ത് നിന്ന് മോശം പെരുമാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ രാഷ്ട്രപതിയെ കാണുക. ഞാന്‍ എന്തെങ്കിലും നിയമലംഘനം നടത്തുകയാണെങ്കില്‍ കോടതിയില്‍ പോകുക. അതാണ് അതിന്റെ വഴി. എന്നാല്‍ അവര്‍ എന്താണ് പറയുന്നത്. വീടുകള്‍ തോറും പോയി ക്യാമ്പയിന്‍ നടത്തുമെന്നാണ്. എന്താണ് ഇതിന്റെ അര്‍ഥം? അത് വ്യക്തമാക്കുന്നത് ജനങ്ങള്‍ അവരെ ചോദ്യം ചെയ്തു തുടങ്ങിയിരിക്കുന്നു എന്നതാണ്. കേരള സര്‍ക്കാരിന്റെ കീഴിലുള്ള എല്ലാ ജോലികളും സിപിഎം കേഡറുകള്‍ക്ക് വേണ്ടി റിസര്‍വ് ചെയ്തിരിക്കുകയാണോ? യൂണിവേഴ്സിറ്റികളിലെ ജോലികള്‍ തിരുവനന്തപുരത്തെ ശക്തരായ ആളുകള്‍ക്കുള്ളതാണോ? അവരുടെ ബന്ധുക്കള്‍ക്കുള്ളതാണോ എന്ന് ചോദിച്ചു തുടങ്ങിയിരിക്കുകയാണ്. ദിവസംതോറും പുതിയ കാര്യങ്ങള്‍ വന്നു കൊണ്ടിരിക്കുകയാണ്’ അദ്ദേഹം കൊച്ചിയില്‍ മാധ്യമങ്ങളോട് പറഞ്ഞു.