പ്രത്യേക ലേഖകന്‍
മുന്‍ ആരോഗ്യമന്ത്രിയും സി.പി.എം കേ്ന്ദ്രകമ്മിറ്റി അംഗവുമായ കെ.കെ ശൈലജക്ക് ലഭിച്ച മഗ്്സസെ പുരസ്‌കാരം സ്വീകരിക്കേണ്ടതില്ലെന്ന് വിലക്കിയ പാര്‍ട്ടി കേരളഘടകം തങ്ങളുടെ സങ്കുചിത മനസ്സ് പുറത്തുകാണിച്ചിരിക്കുകയാണ്. അംഗീകാരത്തിന്റെ വെളിച്ചം വ്യക്തിനിഷ്ഠമായതിനാല്‍ വേണ്ട എന്നാണ് തീരുമാനം. ഇതോടെ പാര്‍ട്ടിയുടെ ഉള്ളിലെ ഇരുട്ട് അടുത്തകാലത്തൊന്നും മാറില്ല എന്ന് വ്യക്തമായിരിക്കുകയാണ്.
1996ല്‍ പ്രധാനമന്ത്രി സ്ഥാനത്തേക്കുള്ള ഐക്യമുന്നണിയുടെ ക്ഷണം ജ്യോതിബാസുവിനെക്കൊണ്ട് നിരസിപ്പിച്ച കേന്ദ്രനേതൃത്വത്തിന്റെ ഇടുങ്ങിയ പാര്‍ട്ടിമനസ്സ് ഇവിടെയും പ്രവര്‍ത്തിച്ചിരിക്കുന്നു. അന്ന് കേന്ദ്രനേതൃത്വമാണ് പ്രതിക്കൂട്ടില്‍ ആയിരുന്നതെങ്കില്‍ ഇപ്പോള്‍ പാര്‍ട്ടി കേരളഘടകമാണ് ഏഷ്യന്‍ നോബല്‍ സമ്മാനമായ മഗ്സസെ സ്വീകരിക്കുന്നതിന് ഇടങ്കോലിട്ടത്.
കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് ആരോഗ്യമന്ത്രി എന്ന നിലയില്‍ കെ.കെ ശൈലജ നടത്തിയ പ്രവര്‍ത്തനങ്ങള്‍ മുന്‍നിര്‍ത്തിയാണ് മഗ്സസെ അവാര്‍ഡ് അവര്‍ക്ക് നല്‍കാന്‍ സംഘാടകര്‍ തീരുമാനിച്ചത്. സമൂഹത്തില്‍ മികച്ച സേവനം ചെയ്യുന്ന വ്യക്തികള്‍ക്കാണ് മഗ്സസെ പുരസ്‌കാരം നല്‍കുന്നത്. ഫിലിപ്പൈന്‍സിലെ പ്രതിരോധ സെക്രട്ടറിയും പിന്നീട് പ്രസിഡന്റുമായ റമണ്‍ മഗ്സസെയുടെ ഓര്‍മ്മക്കായാണ് പുരസ്‌കാരം നല്‍കുന്നത്. അദ്ദേഹം കമ്യൂണിസ്റ്റുകളെ അടിച്ചമര്‍ത്തിയ ഭരണാധികാരിയാണെന്നും അതിനാല്‍ പുരസ്‌കാരം വാങ്ങേണ്ടെന്നുമാണ് സി.പി.എം പറയുന്നത്.
അന്തര്‍ദേശീയ പ്രശസ്തരായ വ്യക്തികള്‍ മഗ്്സസെ പുരസ്‌കാരത്തിന് അര്‍ഹരായിട്ടുണ്ട്. വിനോബഭാവെ, മദര്‍ തെരേസ, ജയപ്രകാശ് നാരായണന്‍ തുടങ്ങിയവര്‍ ഈ പുരസ്‌കാരം ഏറ്റുവാങ്ങിയവരാണ്.ഡോ. വര്‍ഗീസ് കുര്യന്‍, ഡോ.എം.എസ് സ്വാമിനാഥന്‍, ടി.എന്‍ ശേഷന്‍. ബി.ജി വര്‍ഗീസ് എന്നീ മലയാളികളും ഈ പുരസ്‌കാരം നേടിയവരാണ്.
കേരളത്തിന്റെ ആരോഗ്യമേഖലയ്ക്ക് ലഭിക്കുന്ന ഒരു അംഗീകാരമാണ് സി.പി.എം തട്ടിക്കളഞ്ഞത്. ആരോഗ്യമന്ത്രിയായിരുന്ന ശൈലജക്ക് ലഭിക്കുന്ന സാര്‍വദേശീയ ബഹുമതി അംഗീകരിക്കാന്‍ സി.പി.എം നേതൃത്വത്തിന് ചെറുതല്ലാത്ത പ്രയാസം ഉണ്ടാകും എന്ന കാര്യത്തില്‍ തര്‍ക്കമില്ല. നിപ്പ പടര്‍ന്നു പിടിച്ചപ്പോഴും പിന്നീട് കൊവിഡ് ആഞ്ഞടിച്ചപ്പോഴും കേരളജനതക്ക് കൂടുതല്‍ പരിക്കേല്‍ക്കാതെ പിടിച്ചുനിര്‍ത്തിയത് ആരോഗ്യമന്ത്രി എന്ന നിലയില്‍ കെ.കെ ശൈലജ നടത്തിയ പ്രവര്‍ത്തനങ്ങളായിരുന്നു. നിപ്പ കാലത്ത് അവര്‍ കോഴിക്കോട്ട് ക്യാമ്പ് ചെയ്ത് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേരിട്ട നേതൃത്വം നല്‍കുകയുണ്ടായി. അന്നുതന്നെ മുഖ്യമന്ത്രി പിണറായി വിജയന് അസ്വസ്ഥത നാമ്പെടുത്തിരുന്നു. അതിനാലാണ് ബ്രീഫിങ് മുഖ്യമന്ത്രി നേരിട്ട് ഏറ്റെടുത്തത്. പിന്നീട് സംഭവിച്ചതെല്ലാം ചരിത്രം.
രണ്ടാം പിണറായി സര്‍ക്കാറില്‍ കെ.കെ ശൈലജയെ മന്ത്രിയാക്കാതിരിക്കാന്‍ തന്ത്രങ്ങള്‍ നേരത്തെ അണിയറയില്‍ നടന്നു. പഴയ മന്ത്രിമാരെ ആരെയും ഉള്‍പ്പെടുത്തേണ്ടതില്ലെന്ന് തീരുമാനമെടുത്തു. ഭരണതലത്തില്‍ പരിചയമേതുമില്ലാത്ത വീണാ ജോര്‍ജ്ജിനെ ആരോഗ്യമന്ത്രിയാക്കുകയും ചെയ്തു. അതിന്റെ പോരായ്മകള്‍ ഇപ്പോഴും ജനങ്ങള്‍ അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. നിയമസഭയില്‍ മുഖ്യമന്ത്രിയും സ്പീക്കറും മന്ത്രിയെ തിരുത്തുകയാണ്. കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും കെ.കെ ശൈലജക്ക് വൈകിവന്ന അംഗീകാരം നിറഞ്ഞ മനസ്സോടെ നല്‍കാന്‍ പാര്‍ട്ടി അനുവദിച്ചില്ല.
പാര്‍ട്ടിയിലും സര്‍ക്കാറിലും വ്യക്തിപൂജ അനുവദിക്കില്ല എന്ന ന്യായമാണ് നേതൃത്വത്തിന് പറയാനുള്ളത്. അങ്ങനെയാണെങ്കില്‍ പിണറായി വിജയനെ ക്യാപ്റ്റന്‍ എന്നും മറ്റും വിശേഷിപ്പിക്കുന്നത് എന്തിനാണ് എന്ന ചോദ്യം അവശേഷിക്കുന്നു. പിണറായി വിജയന് ലഭിക്കുന്ന വ്യക്തിപൂജ അംഗീകരിക്കുകയും മറ്റുള്ളവര്‍ക്ക് കിട്ടുന്ന അംഗീകാരം കൂട്ടായ പ്രവര്‍ത്തനത്തിന്റെ പേരില്‍ നിഷേധിക്കുകയും ചെയ്യുന്നത് ഇരട്ടത്താപ്പാണെന്ന് ചൂണ്ടികാണിക്കപ്പെടുന്നു.
മഗ്്സസെ അവാര്‍ഡ് സംഘാടകര്‍ കെ.കെ ശൈലജയെ കഴിഞ്ഞമാസം അവസാനം അവാര്‍ഡ് വിവരം അറിയിച്ചിരുന്നു. ഓണ്‍ലൈനായി കൂടിക്കാഴ്ചയും നടത്തി. സ്വീകരിക്കുമെന്ന് ഉറപ്പാക്കിയാണ് അവാര്‍ഡ് പ്രഖ്യാപിക്കുക. ഇതിനായി വിളിച്ചപ്പോള്‍ സ്വീകരിക്കണം എന്നുതന്നെയായിരിക്കും ശൈലജ കരുതിയിട്ടുണ്ടാവുക. സീതാറാം യെച്ചൂരിക്ക് വ്യക്തിപരമായി അവാര്‍ഡ് സ്വീകരിക്കുന്നതിനോട് യോജിപ്പായിരുന്നു. എന്നാല്‍ കേരളഘടകം പല്ലും നഖവും ഉപയോഗിച്ച് എതിര്‍ത്തപ്പോള്‍ മാറി ചിന്തിക്കേണ്ടിവന്നു. പുരസ്‌കാരം വാങ്ങരുതെന്ന്് പ്രത്യകമായി നിര്‍ദേശിച്ചിരുന്നില്ലെന്ന് യെച്ചൂരി പറയുമ്പോള്‍ കാര്യങ്ങള്‍ വ്യക്തമാണ്. കേരളഘടകം അതിശക്തമായി വിയോജിച്ചു. അത്രതന്നെ. അതോടെ മഗ്്സാസെയുടെ കമ്യൂണിസ്റ്റ് പീഡനവും മറ്റും രംഗത്തെത്തി.
പലസ്ഥാപനങ്ങളും മറ്റും നല്‍കുന്ന പുരസ്‌കാരങ്ങള്‍ പാര്‍ട്ടി നേതാക്കള്‍ സ്വീകരിക്കാറുണ്ട്. അവിടെയൊന്നും കൂട്ടായ പ്രവര്‍ത്തനത്തിന്റെ വിഷയം കടന്നുവരാറില്ല. ഇപ്പോള്‍ ആദ്യമായി ഇതാ അങ്ങനെയൊന്ന് കടന്നുവന്നിരിക്കുന്നു.
മുന്‍ ആരോഗ്യമന്ത്രി എന്ന നിലയില്‍ കെ.കെ ശൈലജ ആദരിക്കപ്പെടുന്നത് കണ്ടുനില്‍ക്കാന്‍ പിണറായി വിജയനും കൂട്ടര്‍ക്കും സാധിക്കില്ല എന്നതില്‍ കവിഞ്ഞ്് ഒരു കാരണവും അവാര്‍ഡ് നിഷേധത്തിന്റെ പിന്നിലില്ല എന്നതാണ് വാസ്തവം. ഇ.എം.എസ് പത്മ പുരസ്‌കാരം നിരസിച്ചതൊക്കെ ഒരു പക്ഷെ നേതൃത്വം നിരത്താന്‍ ഇടയുണ്ട്. അത് ഒരു രാഷ്ട്രീയ തീരുമാനത്തിന്റെ ഭാഗമായിരുന്നു. എന്നാല്‍ മഗ്്സസെയുടെ കാര്യത്തില്‍ അങ്ങനെയില്ല. ഇവിടെ കെ.കെ ശൈലജയുടെ മന്ത്രി എന്ന നിലയിലുള്ള പ്രവര്‍ത്തനമാണ് അംഗീകരിക്കപ്പെടേണ്ടിയിരുന്നത്. അതില്‍ കൂട്ടായ്മ മാത്രമല്ല ഉള്ളത്. വ്യക്തിപരമായ കഴിയും നേതൃപാടവവും ഉണ്ട്. ആ തരത്തിലുള്ള അംഗീകാരത്തില്‍ നിന്ന് ശൈലജയെ വിലക്കിയത് പ്രസ്ഥാനത്തിന് ഇന്നല്ലെങ്കില്‍ നാളെ തിരുത്തേണ്ടിവരും. പാര്‍ട്ടിയാണ് വലുത്. നേതാക്കളെല്ലാം അതിന് താഴെയാണ് എന്ന് നാഴികക്ക് നാല്‍പത് വട്ടം പറയുന്ന പ്രസ്ഥാനമാണ് സി.പി.എം. എന്നാല്‍ ചില നേതാക്കളാണ് വലുത്, അതുകഴിഞ്ഞേ പാര്‍ട്ടിയുള്ളൂവെന്ന് വ്യക്തമാക്കപ്പെടുകയാണ് ഇപ്പോള്‍.
പാര്‍ട്ടിയുടെ തീരുമാനം അംഗീകരിക്കുക മാത്രമാണ് ശൈലജക്ക് ചെയ്യാനുള്ളത്. എന്നാല്‍ ആരോഗ്യമന്ത്രി എന്ന നിലയില്‍ അവര്‍ നടത്തിയ സേവനത്തിന് ബദല്‍ പുരസ്‌കാരം നല്‍കാന്‍ പാര്‍ട്ടിക്ക് ആവുമോ. ഇല്ല എന്നുവേണം കരുതാന്‍. മന്ത്രിസഭാ പുനസംഘടന പോലും ചായക്കോപ്പയിലെ കൊടുങ്കാറ്റായി ഒതുങ്ങി. അപ്പോള്‍ പിന്നെ ഒന്നും പറയാനില്ല. മന്ത്രിസഭയില്‍ ചേര്‍ക്കാതെ ഒതുക്കിയ കെ.കെ ശൈലജയെ പുരസ്‌കാരത്തിന്റെ പേരിലും ഒതുക്കിഎന്നു മാത്രമേ കേരളജനത മനസ്സിലാക്കേണ്ടതുള്ളു. എന്നാല്‍ പാര്‍ട്ടി ഇത്തരത്തില്‍ തീരുമാനമെടുത്തത് മനസ്സിലാകാതെ വലിയൊരു വിഭാഗം അണികളും അനുഭാവികളും മൂക്കത്ത് വിരല്‍ വെക്കുകയാണ്. അവരുടെ മനസ്സ് അസ്വസ്ഥമാണ്. അസ്വസ്ഥതയില്ലാത്തത് നേതൃഭക്തരായ ചിലര്‍ക്ക് മാത്രം.