കോഴിക്കോട്: ബീച്ചിലെ തട്ടുകടകളില്‍ ഉപ്പിലിട്ട ഭക്ഷ്യവസ്തുക്കളില്‍ ഗ്ലേഷ്യന്‍ അസറ്റിക് ആസിഡ് കണ്ടെത്തിയ സാഹചര്യത്തില്‍ ഏര്‍പ്പെടുത്തിയ നിരോധനം നീക്കണമെന്ന ആവശ്യവുമായി തട്ടുകടവ്യാപാരികളും തൊഴിലാളി യൂണിയനുകളും രംഗത്ത്. വിഷയം ചര്‍ച്ച ചെയ്യാന്‍ തിങ്കളാഴ്ച മേയര്‍ ഡോ. ബീന ഫിലിപ്പ് യോഗം വിളിച്ചുചേര്‍ത്തിട്ടുണ്ട്. താല്‍ക്കാലിക നിരോധനം തിങ്കളാഴ്ച വരെയാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ഇന്നലെ ബീച്ചിലെ കടകള്‍ പലതും അടച്ചിട്ടു. പെട്ടെന്നുള്ള നിരോധനം തങ്ങളെ ബാധിക്കുമെന്നാണ് കച്ചവടക്കാര്‍ പറയുന്നത്. അതേസമയം, ജനങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്ന വിഷയമായതിനാല്‍ ഉപ്പിലിട്ട ഭക്ഷ്യവസ്്തുക്കളുടെ വില്‍പനയില്‍ ഏര്‍പ്പെടുത്തിയ നിരോധനം പിന്‍വലിക്കാന്‍ പറ്റില്ലെന്നാണ മേയര്‍ വ്യക്തമാക്കുന്നത്.
കൊവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി ഞായറാഴ്ചകളില്‍ കട തുറക്കാന്‍ സാധിക്കാത്തതിനാല്‍ വലിയ നഷ്ടം നേരിട്ടിരുന്നു. അതിന് പിന്നാലെ കൂടുതല്‍ വിറ്റുപോകുന്ന ഉപ്പിലിട്ട ഉല്‍പന്നങ്ങള്‍ നിരോധിച്ചത് വലിയ പ്രയാസം സൃഷ്ടിക്കുമെന്ന് വ്യാപാരികള്‍ പറയുന്നു. പ്രതിദിനം 5000 മുതല്‍ 10,000 രൂപവരെ നഷ്ടം വരുന്നതായി യൂണിയന്‍ നേതാക്കള്‍ പറഞ്ഞു. വ്യാപാരികളുമായി ചര്‍ച്ച പോലും നടത്താതെ ഏകപക്ഷീയമായാണ് നടപടിയെന്ന്് ആക്ഷേപമുയര്‍ന്നിട്ടുണ്ട്.
തിങ്കളാഴ്ച നടക്കുന്ന ചര്‍ച്ചയില്‍ തീരുമാനമുണ്ടായില്ലെങ്കില്‍ കടകളടച്ച് സമരം നടത്തുമെന്ന് ഉന്തുവണ്ടി പെട്ടിക്കട അസോസിയേഷന്‍ (ഐ.എന്‍.ടി.യു.സി)ജില്ലാ ജോയന്റ്് സെക്രട്ടറി വി.കെ മജീദ് പറഞ്ഞു. ലൈസന്‍സ് ഉള്ളവരെ മാത്രമെ കച്ചവടം ചെയ്യാന്‍ അനുവദിക്കുകയുള്ളൂവെന്ന് മേയര്‍ പറഞ്ഞു. 17 കടകളില്‍ നിന്ന് ഗ്ലേഷ്യന്‍ അസറ്റിക് ആസിഡ് പിടികൂടിയിരുന്നു. കൂടുതല്‍ പരാതികള്‍ വന്നതോടെയാണ് നടപടി ശക്തമാക്കിയത്. അതേസമയം, കൃത്രിമം നടത്താത്ത കച്ചവടക്കാരും നിരോധനം കാരണം വിഷമത്തിലാണ്.