അഹ്‌മദാബാദ്: ഗുജറാത്തിലെ 93 മണ്ഡലങ്ങളിലേക്ക് നടക്കുന്ന രണ്ടാംഘട്ട വോട്ടെടുപ്പ് തുടരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയും ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലും രാവിലെ തന്നെ തങ്ങളുടെ വോട്ടുകള്‍ രേഖപ്പെടുത്തി. അഹമ്മദാബാദ് റാണിപിലെ നിഷാന്‍ ഹൈസ്‌ക്കൂളിലെ പോളിംഗ് ബൂത്തിലെത്തിയാണ് മോദി വോട്ട് രേഖപ്പെടുത്തിയത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അഹമ്മദാബാദിലെ പോളിംഗ് ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തി.
തെരഞ്ഞെടുപ്പ് സമയബന്ധിതമായി നടത്താന്‍ സഹകരിച്ചതിന് മോദി തെരഞ്ഞെടുപ്പ് കമ്മീഷന് നന്ദിയറിയിച്ചു. എല്ലാ പൗരന്‍മാരും മറക്കാതെ തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിക്കണമെന്നും മോദി പറഞ്ഞു.
പതിനാല് ജില്ലകളിലെ 93 മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. 2.5 കോടിയിലധികം വോട്ടര്‍മാരാണ് ഈ മണ്ഡലങ്ങളിലുള്ളത്. ഭൂപന്ദ്ര പട്ടേല്‍, പട്ടേല്‍ സമര നേതാവ് ഹാര്‍ദിക് പട്ടേല്‍, കോണ്‍ഗ്രസ് നേതാവ് ജിഗ്നേഷ് മേവാനി അടക്കം 833 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടുന്നത്.
ഇന്ന് വോട്ടെടുപ്പ് നടക്കുന്നവയില്‍ 16 എണ്ണം അഹമ്മദാബാദിലെ നാഗരിക മണ്ഡലങ്ങളാണ്. ബി.ജെ.പിക്ക് നിര്‍ണായകമായ സീറ്റുകളാണിവ. മൂന്നു ദശകത്തോളമായി ബി.ജെ.പിയുടെ കൈയടക്കി വെച്ചിരിക്കുകയാണ്. മുസ്ലിം ഭൂരിപക്ഷമുള്ള ജമല്‍പൂര്‍ ഖഡിയയില്‍ അസദുദ്ദീന്‍ ഉവൈസിയുടെ എ.ഐ.എം.ഐ.എം കോണ്‍ഗ്രസിന് തലവേദനയുയര്‍ത്തുന്നുണ്ട്. എ.ഐ.എം.ഐ.എം സ്ഥാനാര്‍ഥി സാബിര്‍ കബ്ലിവാലയാണ് മണ്ഡലത്തില്‍ ജനവിധി തേടുന്നത്. കോണ്‍ഗ്രസ് മുന്‍ എം.എല്‍.എ ആണിദ്ദേഹം.
93സീറ്റിലേക്കും എ.എ.പിയും ബി.ജെ.പിയും മത്സരിക്കുന്നുണ്ട്.
കോണ്‍ഗ്രസ് 90ഉം സഖ്യകക്ഷിയായ എന്‍.സി. പി രണ്ട് മണ്ഡലങ്ങളിലും സ്ഥാനാര്‍ഥികളെ നിര്‍ത്തിയിട്ടുണ്ട്. വഡ്ഗാം മണ്ഡലത്തില്‍ കോണ്‍ഗ്രസിന്റെ ടിക്കറ്റില്‍ ദലിത് നേതാവ് ജിഗ്നേഷ് മേവാനിയും മത്സരിക്കുന്നുണ്ട്.
ആദ്യഘട്ടത്തെപോലെത്തന്നെ രണ്ടാം ഘട്ട പോളിംഗും മന്ദഗതിയിലാണ്. പതിനൊന്ന് മണിവരെ 19.17 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. ഡിസംബര്‍ ഒന്നിനായിരുന്നു ആദ്യഘട്ട വോട്ടെടുപ്പ് നടന്നത്. ഒന്നാം ഘട്ടത്തില്‍ 63.31 ശതമാനം പേരാണ് വോട്ടായിരുന്നു രേഖപ്പെടുത്തിയത്. അതേസമയം, വൈകിട്ടോടെ ഗുജറാത്തിലെയും ഹിമാചല്‍ പ്രദേശിലെയും എക്സിറ്റ്പോള്‍വരും.