മോദിയുടെ തട്ടകത്തില്‍ മിന്നുന്ന പ്രകടനം
അടിത്തറയിളകി കോണ്‍ഗ്രസ്
സാന്നിധ്യമറിയിച്ച് ആപ്
പ്രത്യേക ലേഖകന്‍
ന്യൂഡല്‍ഹി: ചരിത്ര വിജയത്തോടെ ഗുജറാത്തില്‍ ഏഴാം തവണയും ബി.ജെ.പി അധികാരം നിലനിര്‍ത്തി. 182 സീറ്റുകളിലേക്ക് തെരഞ്ഞെടുപ്പ് നടന്ന ഗുജറാത്തില്‍ 159 സീറ്റ് നേടിയാണ് ബി.ജെ.പി ഏഴാം തവണയും ഭരണത്തിലേറിയത്. സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ ഇതാദ്യമായാണ് ഒരു പാര്‍ട്ടി ഇത്രയും സീറ്റുകള്‍ നേടുന്നത്. 16 സീറ്റുകള്‍ മാത്രമാണ് കോണ്‍ഗ്രസിന് നേടാനായത്. നാല് സീറ്റുകളില്‍ ആം ആദ്മി പാര്‍ട്ടിയുടെ മുന്നേറ്റമുണ്ടായി.
ഗുജറാത്തില്‍ ബി ജെ പി ആധിപത്യം ഉറപ്പിച്ചതോടെ മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍ തന്നെ രണ്ടാം തവണയും സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറും. ഡിസംബര്‍ 12നാണ് സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുന്നത്. ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവര്‍ പങ്കെടുക്കും.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മുന്‍നിര്‍ത്തി കാടിളിക്കി നടത്തിയ പ്രചാരണമാണ് ബി.ജെ.പി ഗുണകരമായത്. ഹിന്ദുത്വത്തില്‍ ഊന്നിയുള്ള ആം ആദ്മി പാര്‍ട്ടിയുടെ പ്രചാരണം ബി.ജെ.പി വോട്ടുകളില്‍ വിള്ളല്‍ വീഴ്ത്തിയില്ല. പകരം കോണ്‍ഗ്രസ് വോട്ടുബാങ്കില്‍ അത് പ്രതിഫലിച്ചു.
മുന്‍ മുഖ്യമന്ത്രി മാധവ്സിങ് സോളങ്കി 1985ല്‍ നേടിയ 149 സീറ്റ് എന്ന റെക്കോര്‍ഡാണ് ഇപ്പോള്‍ ബി.ജെ.പി മറികടന്നിരിക്കുന്നത്. മൂന്നു പതിറ്റാണ്ടോളം ഗുജറാത്ത് ഭരിച്ചിട്ടും ബി.ജെ.പി സര്‍ക്കാരിന് കോണ്‍ഗ്രസ് സര്‍ക്കാരിന്റെ ഈ റെക്കോര്‍ഡ് ഭേദിക്കാന്‍ സാധിച്ചിരുന്നില്ല. ഇക്കുറി ഈ കടമ്പയും കടന്ന് 159 എന്ന പുതിയ റെക്കോര്‍ഡിലേക്ക് ബി.ജെ.പി കടന്നിരിക്കുകയാണ്. 183 അംഗ നിയമ സഭയില്‍ 149എന്ന റെക്കോര്‍ഡാണ് അന്ന് മാധവ് സിങ് സോളങ്കി കുറിച്ചിട്ടത്. ഗോധ്ര കലാപാനന്തരം നടന്ന തെരഞ്ഞെടുപ്പില്‍ വര്‍ഗീയ കാര്‍ഡിളക്കി വോട്ട് പിടിച്ചിട്ടും പോലും ഈ റെക്കോര്‍ഡിലേക്കെത്താന്‍ പോലും ബി.ജെ.പി കഴിഞ്ഞിട്ടില്ല. 2017ലെ തെരഞ്ഞെടുപ്പില്‍ 80 സീറ്റ് നേടിയപ്പോള്‍ കോണ്‍ഗ്രസിന്റെ ഉയിര്‍ത്തെഴുന്നേല്‍പായി അത് പലരും വിലയിരുത്തിയിരുന്നു. എന്നാല്‍ അഞ്ചുവര്‍ഷം കഴിഞ്ഞപ്പോള്‍ അതിന്റെ മൂന്നിലൊന്നു പോലും നിലനിര്‍ത്താന്‍ കോണ്‍ഗ്രസിന് കഴിഞ്ഞിട്ടില്ല. ഗുജറാത്തിന്റെ പള്‍സ് അറിഞ്ഞാണ് ഇക്കുറി ബി.ജെ.പി കളത്തിലിറങ്ങിയത്. കോണ്‍ഗ്രസിന്റെ ശക്തികേന്ദ്രങ്ങള്‍ പോലും അവര്‍ക്ക് വെല്ലുവിളിയായില്ല. സംവരണമില്ലാത്ത സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് പോലും 10 ശതമാനം സീറ്റ് നീക്കിവെക്കാന്‍ ബി.ജെ.പി ശ്രദ്ധചെലുത്തി. സമൂഹ മാധ്യമങ്ങളുടെ സാധ്യതയും ഏറ്റവും കൂടുതല്‍ ഉപയോഗപ്പെടുത്തിയ പാര്‍ട്ടിയും ബി.ജെ.പി തന്നെ.
ഗുജറാത്ത് തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് 50000 വാട്സ്ആപ് ഗ്രൂപ്പുകളാണ് ഉണ്ടാക്കിയത്. ഇതിന്റെ സജീവ പ്രവര്‍ത്തനങ്ങള്‍ക്കായി 10,000 വോളന്റിയര്‍മാരെയും നിയോഗിച്ചു. ബി.ജെ.പിക്ക് വോട്ട് ചെയത് വനിത വോട്ടര്‍മാരുടെ എണ്ണവും ഇക്കുറി ഗണ്യമായി വര്‍ധിച്ചിട്ടുണ്ട്.
ആം ആദ്മി പാര്‍ട്ടിയുടെ രംഗപ്രവേശം രാഷ്ട്രീയ നിരൂപകരെ ഗുജറാത്തില്‍ ത്രികോണമത്സരം നടക്കുമെന്ന വിലയിരുത്തലിലേക്ക് എത്തിച്ചിരുന്നു. എന്നാല്‍ എ.എ.പി ഒരുതരത്തിലും ബാധിക്കില്ലെന്നായിരുന്നു ബി.ജെ.പി നേതാക്കളുടെആത്മവിശ്വാസം.