മംഗളൂരു:ഉടുപ്പി ടൗണിലെ ഗവ.പ്രി-യൂനിവാഴ്സിറ്റി വനിത കോളജിൽ (പിയു) ശിരോവസ്ത്രം ധരിച്ച വിദ്യാർത്ഥിനികൾക്ക് ഏർപ്പെടുത്തിയ വിലക്ക് രണ്ടാഴ്ചയായിട്ടും നീങ്ങിയില്ല.ഇതേത്തുടർന്ന് ക്ലാസ് മുറികൾക്ക് പുറത്തിരുന്ന് പഠിക്കുകയാണ് എട്ടു വിദ്യാർത്ഥിനികൾ.ബികോം രണ്ടാം വർഷം- മൂന്ന്,ഒന്നാം വർഷം-ഒന്ന്,സയൻസ് രണ്ടാം വർഷം- മൂന്ന്, ഒന്നാം വർഷം-ഒന്ന് എന്നിങ്ങിനെ വിദ്യാർത്ഥികൾക്കാണ് ക്ലാസിൽ കയറാൻ കഴിയാത്തത്.
ശിരോവസ്ത്രം അണിഞ്ഞ് ക്ലാസിൽ ഹാജരാവാൻ നിയമം അനുവദിക്കുന്നില്ലെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് പ്രിൻസിപ്പൽ രുദ്രഗൗഢ.60 മുസ്‌ലിം വിദ്യാർത്ഥിനികളിൽ എട്ടുപേർ മാത്രമാണ് ഇത്തരത്തിൽ വേഷം ധരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.ഈ കുട്ടികളുടെ രക്ഷിതാക്കളുമായും സംസാരിച്ച് പ്രശ്നം പരിഹരിച്ചതാണെന്ന് പ്രിൻസിപ്പൽ അവകാശപ്പെട്ടു.എന്നാൽ അങ്ങിനെ തീരുമാനം എടുത്തത് അഴിച്ചു വെപ്പിക്കാവുന്നതല്ല മുതിർന്ന വിഭാഗത്തിൽപെട്ട തങ്ങളുടെ വേഷം എന്ന് വിദ്യാർത്ഥിനികൾ പ്രതികരിച്ചു.
സഹപാഠികളുടെ നോട്സ് വാങ്ങിയാണ് തങ്ങൾ ഇവിടെ പഠിക്കുന്നത്-രണ്ടാം വർഷ വിദ്യാർത്ഥിനി ആലിയ പറഞ്ഞു.”ഞങ്ങൾക്ക് ഹാജർ നഷ്ടമാവുന്നുണ്ട്.ക്ലാസ് മുറികളിൽ നിന്ന് പുറന്തള്ളപ്പെട്ട് മനുഷ്യത്വരഹിത പെരുമാറ്റം നേരിടുമ്പോൾ അനുഭവിക്കുന്ന വേദന വളരെ വലുതാണ്”-അവർ തുടർന്നു.
ഉർദു, അറബിക്, ബ്യാരി ഭാഷകൾ സംസാരിക്കുന്നതിനും ഈ ഗവ.കോളജിൽ അധികൃതരുടെ വിലക്കുണ്ടെന്ന് ഗേൾസ് ഇസ്‌ലാമിക് ഓർഗനൈസേഷൻ (ജി.ഐ.ഒ),കാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യ (സി.എഫ്.ഐ)എന്നീ സംഘടനകൾ പറഞ്ഞു.ഇതുസംബന്ധിച്ച് അധികൃതർക്ക് പരാതി നൽകിയിട്ടുണ്ട്.
കോളജ് അധികൃതർ നിലപാട് തിരുത്തണം എന്ന് കോൺഗ്രസിന്റെ വിവിധ ഘടകങ്ങൾ ആവശ്യപ്പെട്ടു.അതേസമയം മണ്ഡലം എം.എൽ.എയും ബി.ജെ.പി നേതാവുമായ രഘുപതി ഭട്ട് പ്രിൻസിപ്പലിന് പൂർണ്ണ പിന്തുണ നൽകി രംഗത്തുണ്ട്.