ഡോ.തോമസ് ഐസക്
സമനില തെറ്റിയ ഒരാളെപ്പോലെ ആയിരുന്നു ഗവര്‍ണറുടെ കഴിഞ്ഞദിവസത്തെ പത്രസമ്മേളനത്തിലെ ആക്രോശങ്ങള്‍. ഗവര്‍ണറുടെ ഓഫീസിന്റെ ക്ഷണപ്രകാരം വിശദമായ പരിശോധനയ്ക്കു ശേഷമാണ് മറ്റുള്ളവരെപ്പോലെ തന്നെ കൈരളിയുടെയും മീഡിയ വണ്ണിന്റെയും പ്രതിനിധികള്‍ പത്രസമ്മേളനത്തിനു ചെന്നത്. അദ്ദേഹത്തിന്റെ പെരുമാറ്റം മര്യാദകേടാണെന്നു മാത്രമല്ല, ശുദ്ധ ആഭാസത്തരവുമാണ്.
ഗവര്‍ണര്‍ തന്റെ സ്ഥാനത്തിന്റെ മഹിമ ഇല്ലാതാകുന്ന രീതിയില്‍ ഇത്ര വഷളായ പ്രസ്താവനകള്‍ എഴുന്നള്ളിക്കരുത്. ഇന്നലെ കേരളത്തിന്റെ മുഖ്യമന്ത്രിയെ സൂചിപ്പിച്ചുകൊണ്ട് എത്ര വഷളത്തരമായ പ്രസ്താവനയാണ് അദ്ദേഹം നടത്തിയത്. തലശ്ശേരി കലാപകാലത്ത് ഒരു യുവ പൊലീസ് ഓഫീസര്‍ തോക്ക് ചൂണ്ടിയപ്പോള്‍ യുവ നേതാവിന് വീട്ടില്‍ പോയി വസ്ത്രം മാറേണ്ടി വന്നത്. എവിടെ നിന്നാണ് ഇയാള്‍ക്ക് ഈ വിവരം കിട്ടിയത്? ഏത് വാട്സാപ്പ് യൂണിവേഴ്സിറ്റിയില്‍ നിന്നാണ് പഠിച്ചത്?
വടക്കേ ഇന്ത്യയില്‍ ചില ഹാന്‍ഡിലുകള്‍ പ്രചരിപ്പിച്ച ഒരു കള്ളക്കഥയിലെ കേരളീയര്‍ ഒരാളും ഒരുകാലത്തും അംഗീകരിക്കാത്ത ചില കല്ലുവച്ച നുണകള്‍ മാറ്റി കേരളത്തിലും ചിലര്‍ പ്രചരിപ്പിക്കുന്നുണ്ട്. ഇത്തരത്തിലുള്ള അശ്ലീല വഷളന്‍ വിശേഷണങ്ങളും വ്യാഖ്യാനങ്ങളും മുഖ്യമന്ത്രി അടക്കമുള്ള പലര്‍ക്കും ചാര്‍ത്തിക്കൊടുക്കുന്ന ആരിഫ് ഖാന്റെ മനോനില ചികിത്സിക്കേണ്ടതാണ്. വടക്കേ ഇന്ത്യയിലെ ഒരു ഫ്യൂഡല്‍ പ്രമാണിയെപ്പോലെ ആക്രോശിക്കുകയും വഷളത്തരങ്ങള്‍ വിളിച്ചുകൂവുകയും ചെയ്യുന്ന അദ്ദേഹം ഓരോ ദിവസവും സ്വന്തം സ്ഥാനത്തിന്റെ വില കെടുത്തിക്കൊണ്ടിരിക്കുകയാണ്.
സത്യം പറഞ്ഞാല്‍ കേരളത്തിലെ മാധ്യമങ്ങള്‍ ഗവര്‍ണറോട് ഉദാരമായ സമീപനമാണ് കൈക്കൊള്ളുന്നത്. മന്ത്രിയുടെമേലുള്ള പ്രീതി പ്രശ്നം, വൈസ് ചാന്‍സലര്‍മാരുടെ രാജി അന്ത്യാശാസനം, കേരള സര്‍വ്വകലാശാലയില്‍ ക്രമവിരുദ്ധമായി ചാര്‍ജ്ജ് കൊടുത്തത് തുടങ്ങിയവയിലെല്ലാം കൈരളി, മീഡിയ വണ്‍ പോലുള്ള ഏതാനും മാധ്യമങ്ങള്‍ ഒഴികെ ബാക്കിയുള്ളവര്‍ പൊതുവില്‍ ഗവണറെ വെള്ളപൂശുന്ന സമീപനാണ് കൈക്കൊണ്ടിട്ടുള്ളത്. പ്രീതി പ്രശ്നത്തില്‍ ഗവര്‍ണറുടെ നിലപാട് ഭരണഘടനാ വിരുദ്ധമെന്ന് അഞ്ച് ദേശീയ പത്രങ്ങള്‍ മുഖപ്രസംഗം എഴുതിയപ്പോള്‍ കേരളത്തില്‍ ദേശാഭിമാനിയും ജനയുഗവും ഒഴികെ മറ്റൊരു പത്രവും എതിര്‍ത്തില്ലായെന്നത് ഒരു വസ്തുതയാണ്.
ഇത് നമ്മെയാരും അത്ഭുതപ്പെടുത്തുന്നില്ല. മുതലാളിമാരുടെ പല കാരണങ്ങള്‍കൊണ്ടുള്ള താല്‍പ്പര്യംമൂലം ഇന്ന് കേരളത്തിലെ മാധ്യമങ്ങളുടെ രാഷ്ട്രീയ അത്തരത്തിലുള്ളതാണ്. ഈ സമീപനത്തെ തുറന്നുകാണിക്കുകയും വിമര്‍ശിക്കുകയും ചെയ്യും. പിന്നിലെ നിക്ഷിപ്ത താല്‍പ്പര്യങ്ങളെ അനാവരണം ചെയ്യും.
പക്ഷേ, ജനാധിപത്യ വ്യവസ്ഥയില്‍ അതിനുള്ള സ്വാതന്ത്ര്യം അവര്‍ക്കുണ്ടാകണം. ഈ ജനാധിപത്യ സ്വാതന്ത്ര്യം എല്ലാവരും അംഗീകരിക്കേണ്ട ഒരു മൗലികാവകാശമാണ്. അഭിപ്രായ സ്വാതന്ത്ര്യത്തിന് അവകാശം, അറിയാനും അറിയിക്കാനുമുള്ള അവകാശം. ഈയൊരു ബോധമാണ് ഗവര്‍ണര്‍ക്ക് ഇല്ലാത്തത്.
എന്തൊര് ആക്രോശവും അട്ടഹാസവുമായിരുന്നു? അക്രഡിറ്റേഷനുള്ള മാധ്യമ പ്രവര്‍ത്തകരെ ഇങ്ങനെ വ്യക്തിപരമായ അനിഷ്ടത്തിന്റെ അടിസ്ഥാനത്തില്‍ അവരുടെ ജോലി ചെയ്യുന്നതിനെ തടസ്സപ്പെടുത്തുന്നത് മാധ്യമ സ്വാതന്ത്ര്യത്തെ നിഹനിക്കലാണ്. ഇഷ്ടമുള്ളവരോട് മാത്രം പത്രസമ്മേളനം നടത്താന്‍ ഗവര്‍ണര്‍ തീരുമാനിക്കുന്നതു ജനാധിപത്യ വ്യവസ്ഥയില്‍ സ്വീകാര്യമല്ല. ഇത് ജനാധിപത്യ അവകാശങ്ങളുടെ ലംഘനമാണ്.
ഈ ചാനലുകളുടെ പ്രതിനിധികള്‍ രാഷ്ട്രീയ കേഡര്‍മാര്‍ ആണത്രേ. ഗവര്‍ണര്‍ അടക്കം എല്ലാവര്‍ക്കും രാഷ്ട്രീയമുണ്ട്. മാധ്യമപ്രവര്‍ത്തകര്‍ക്കും. ജനാധിപത്യ വ്യവസ്ഥയില്‍ രാഷ്ട്രീയം നിഷിദ്ധമല്ല. ഈ ചാനലുകളിലെ മുഴുവന്‍ പ്രവര്‍ത്തകരും പാര്‍ട്ടി കേഡര്‍മാര്‍ ആണെന്ന് അദ്ദേഹം എങ്ങനെ അറിഞ്ഞു? ബാക്കി ചാനലുകളിലൊന്നും കേഡര്‍മാര്‍ ഇല്ലായെന്ന് അദ്ദേഹത്തിന് എന്താണ് ഉറപ്പ്? അദ്ദേഹത്തിന്റെ സ്റ്റാഫില്‍ കേഡമാര്‍ ഉണ്ടല്ലോ.
ഇവിടെ ഭരണകക്ഷി-പ്രതിപക്ഷ വ്യത്യാസമില്ലാതെ മുഴുവന്‍ പേര്‍ക്കും ഇക്കാര്യത്തില്‍ യോജിച്ച നിലപാടാണ്. ഗവര്‍ണറുടെ പെരുമാറ്റം കേരളത്തിനു സ്വീകാര്യമല്ല. കേരളത്തിലെ പല പത്രങ്ങളും ഭരണാധികാരികളുടെ അപ്രീതിക്ക് ഇരയായി നിരോധിക്കപ്പെട്ടിട്ടുണ്ട്. ശിക്ഷ വാങ്ങിയിട്ടുണ്ട്. പത്രാധിപര്‍ നാടുകടത്തപ്പെട്ടിട്ടുണ്ട്. അങ്ങനെ നീണ്ട പോരാട്ടങ്ങളിലൂടെ നേടിയതാണ് കേരളത്തിലെ മാധ്യമ സ്വാതന്ത്ര്യം. അതു കൈയേറാന്‍ ഗവര്‍ണര്‍ എന്നല്ല ആരേയും അനുവദിക്കുന്നതല്ല.
രാജ്ഭവനിലേക്ക് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ നടത്തിയ മാര്‍ച്ചിനെ അഭിവാദ്യം ചെയ്യാന്‍ പ്രതിപക്ഷ നേതാവടക്കം ഏതാണ്ട് എല്ലാ പ്രമുഖ രാഷ്ട്രീയ കക്ഷികളുടെയും നേതാക്കള്‍ എത്തിയിരുന്നു. മാധ്യമ പ്രവര്‍ത്തകരോട് അദ്ദേഹം സ്വീകരിച്ച നിലപാടിനെ കേരളം ഒന്നടങ്കം അപലപിക്കുകയാണ്. ഇനിയെങ്കിലും തന്റെ മാടമ്പി സ്വഭാവംവെടിഞ്ഞ് തെറ്റ് തിരുത്താന്‍ അദ്ദേഹം തയ്യാറാകുമെന്നു പ്രതീക്ഷിക്കട്ടെ.