തിരുവനന്തപുരം:ഗവര്‍ണര്‍ക്കെതിരെ ബഹുജന മുന്നേറ്റത്തിന് ആഹ്വാനം ചെയ്ത് ഇടത് ലഘുലേഖ. ഉന്നത വിദ്യാസംരക്ഷണ സമിതിയുടെ പേരിലിറക്കിയ ലഘുലേഖ ഇടതുമുന്നണി പ്രവര്‍ത്തകര്‍ വീടുകളിലെത്തിച്ചു തുടങ്ങി. ചാന്‍സിലര്‍ സ്ഥാനത്ത് നിന്ന് ഗവര്‍ണറെ മാറ്റാനുള്ള തിരക്കിട്ട നടപടികളിലാണ് സര്‍ക്കാര്‍. നിയമ നിര്‍മ്മാണം നാളെ മന്ത്രിസഭായോഗത്തിന്റെ പരിഗണനക്ക് വന്നേക്കും.
ഭരണഘടനയെ കുറിച്ച് അടിസ്ഥാന ധാരണ പോലും ഇല്ലാത്ത ഗവര്‍ണറുടെ സര്‍ക്കാര്‍ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ അക്കമിട്ട് നിരത്തിയാണ് ലഘുലേഖ. സര്‍വകലാശാലകളില്‍ ആര്‍എസ്എസ് അനുചരന്‍മാരെ നിയമിക്കാനാണ് നീക്കം. ഫയലുകള്‍ ചാന്‍സിലറുടെ ഓഫീസില്‍ കെട്ടിക്കിടക്കുന്നു. ആറ് കോടി രൂപയുടെ ചാന്‍സിലേഴ്സ് ട്രോഫി നഷ്ടപ്പെടുത്തി. ഭരണഘടനയെ കുറിച്ച് അടിസ്ഥാന ധാരണ പോലും ഇല്ലാത്ത പ്രവര്‍ത്തനമാണ് ഗവര്‍ണറുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നതെന്നും ധനമന്ത്രിയെ തിരിച്ച് വിളിക്കാന്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടത് അതിന്റെ ഭാഗമെന്നും പറയുന്ന ലഘുലേഖ ഗവര്‍ണര്‍ക്കെതിരെ ഇടതുമുന്നണിയുടെ കുറ്റപത്രമാണ്.
ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലേതു പോലെ തങ്ങള്‍ക്കു വേണ്ടപ്പെട്ടവരെ സര്‍വകലാശാലയുടെ തലപ്പത്തു നിയമിക്കുന്ന സംഘപരിവാര്‍ അജന്‍ഡ കേരളത്തില്‍ നടപ്പാകില്ലെന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ ഗവര്‍ണര്‍ക്ക് മറുപടി നല്‍കിയിരുന്നു. സംസ്ഥാന സര്‍ക്കാര്‍ നിര്‍മിച്ച നിയമത്തിന്റെ അടിസ്ഥാനത്തിലാണു ചാന്‍സലര്‍ പദവിയും അധികാരങ്ങളും. അവ നല്‍കണോ എന്ന കാര്യത്തില്‍ ആവശ്യമായ നിലപാട് ഇനി സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുമെന്നും ഗോവിന്ദന്‍ പറഞ്ഞു. ഗവര്‍ണര്‍ക്കെതിരെ നിയമപരമായും ഭരണഘടനാപരമായും ചെയ്യാവുന്നതിന്റെ പരമാവധി ചെയ്യുമെന്നും ഇക്കാര്യത്തില്‍ സുപ്രീം കോടതിയെ സമീപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
ദേശീയതലത്തില്‍ ശ്രദ്ധയാകര്‍ഷിക്കുന്ന തരത്തില്‍ പ്രക്ഷോഭത്തിനും സിപിഎം രൂപം നല്‍കിയിരുന്നു. 15ന് രാജ്ഭവനു മുന്നിലെ പ്രതിഷേധത്തില്‍ ദേശീയ നേതാക്കളടക്കം പങ്കെടുക്കും. ജില്ലാ ആസ്ഥാനങ്ങളിലും അന്ന് പ്രതിഷേധമുണ്ടാകും. നിയമസഭ പാസാക്കിയ ബില്ലുകള്‍ തടഞ്ഞുവച്ചതിനെതിരെയും പ്രചാരണംശക്തമാക്കും