മംഗളൂരു: മന്ത്രിയും ബിജെപി നേതാവുമായിരുന്ന ജി. ജനാര്‍ദ്ദന റെഡ്ഡി ‘കല്യാണ രാജ്യ പ്രഗതി പക്ഷ’ എന്ന പേരിൽ പുതിയ പാർട്ടി രൂപവത്കരിച്ചു. ഖനന അഴിമതി കേസില്‍ നടപടികള്‍ നേരിടുന്ന ഈ ഖനി രാജാവ് സമീപകാലത്ത് രാഷ്ട്രീയത്തില്‍ സജീവമായിരുന്നില്ല.
രണ്ട് പതിറ്റാണ്ടിലേറെ കാലത്തെ ബി.ജെ.പി ബാന്ധവം ഉപേക്ഷിച്ചാണ് ജനാര്‍ദ്ദന റെഡ്ഡി പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചത്.മതത്തിന്റെയും ജാതിയുടെയും പേരിലുള്ള വിഭജന രാഷ്ട്രീയത്തിന് എതിരെയാണ് തന്റെ പാര്‍ട്ടിയെന്ന് ജനാര്‍ദ്ദന റെഡ്ഡി വാർത്ത സമ്മേളനത്തിൽ പറഞ്ഞു. 2023-ല്‍ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ തന്റെ സ്ഥിരം മണ്ഡലമായ ബെല്ലാരിക്കു പകരം ഗംഗാവതി മണ്ഡലത്തില്‍നിന്ന് മത്സിരക്കുമെന്ന് അദ്ദേഹം അറിയിച്ചു.
ഖനന അഴിമതി കേസില്‍ സിബിഐ അറസ്റ്റ് ചെയ്ത ജനാര്‍ദ്ദന റെഡ്ഡി കഴിഞ്ഞ 12 വര്‍ഷത്തോളമായി രാഷ്ട്രീയത്തില്‍നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു. ജനാര്‍ദ്ദന റെഡ്ഡിക്ക് ബിജെപിയുമായി യാതൊരു ബന്ധവുമില്ലെന്ന് 2018-ലെ നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് അന്നത്തെ ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ പ്രഖ്യാപിച്ചിരുന്നു.2015-ല്‍ ജാമ്യം നേടി പുറത്തിറങ്ങിയെങ്കിലും ബെല്ലാരി അടക്കമുള്ള പ്രദേശങ്ങളില്‍ പ്രവേശിക്കാന്‍ പാടില്ലെന്നത് അടക്കമുള്ള കടുത്ത ഉപാധികള്‍ സുപ്രീം കോടതി മുന്നോട്ടുവെച്ചു. ഇതേത്തുടര്‍ന്ന് ഗംഗാവതിയില്‍ പുതിയ വീട് പണിത് അവിടെ സ്ഥിരതാമസം ആരംഭിക്കുകയും ചെയ്തു.കല്യാൺ മേഖലയിൽ 20 നിയമസഭ മണ്ഡലങ്ങളിൽ റെഡ്ഡിയുടെ പാർട്ടി സാന്നിധ്യം
ബിജെപിക്ക് വെല്ലുവിളി ഉയർത്തും.അടുത്ത ഏപ്രിൽ-മെയ് മാസം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കർണാടകയിൽ തുടർഭരണം ലക്ഷ്യമിടുന്ന ബി.ജെ.പിക്ക് ഇത് വലിയ ആഘാതമാവും എന്നാണ് നിരീക്ഷണം.