കോഴിക്കോട്: കോര്‍പറേഷനില്‍ കെട്ടിടങ്ങളുടെ നമ്പര്‍ നല്‍കുന്നതില്‍ ഉദ്യോഗസ്ഥരുടെ പാസ് വേഡ് ഉപയോഗിച്ച് വന്‍ കൃത്രിമം നടന്ന സംഭവത്തില്‍ യു.ഡി.എഫും ബി.ജെ.പിയും നടത്തിയ പ്രതിഷേധം എല്‍.ഡി.എഫ് മുതലെടുക്കുന്നു. നാളിതുവരെ കാണാത്ത വലിയ അഴിമതിയും തട്ടിപ്പുമാണ് കോര്‍പറേഷനില്‍ നടന്നത്.
കരുവശ്ശേരിയിലെ ഒരു കെട്ടിടത്തിന് നമ്പര്‍ നല്‍കിയതില്‍ തന്നെ ലക്ഷങ്ങളുടെ തിരിമറി നടന്നതായി പൊലീസ് അന്വേഷണത്തില്‍ വ്യക്തമായി. ഈ കേസില്‍ മാത്രം കോര്‍പറേഷന്‍ ജീവനക്കാര്‍ അടക്കം അറസ്റ്റിലായി. എന്നിട്ടും പ്രതിപക്ഷകക്ഷികളുടെ സമരത്തിന്റെ പേരില്‍ കോര്‍പറേഷന്‍ ഓഫീസില്‍ നടന്ന തീവെട്ടിക്കൊള്ളയില്‍ നിന്ന് ശ്രദ്ധ തിരിച്ചുവിടാനാണ് സി.പി.എമ്മും ഇടതുമുന്നണിയും ശ്രമിക്കുന്നത്. ഇതുവഴി രാഷ്ട്രീയനേട്ടം പ്രതീക്ഷിക്കുകയാണ് അവര്‍.
കോര്‍പറേഷന്‍ ഓഫീസില്‍ നടന്ന ക്രമക്കേടിന്റെ പേരില്‍ നാല് ഉദ്യോഗസ്ഥര്‍ സസ്പെന്‍ഷനിലാണ്. തട്ടിപ്പില്‍ ആരെല്ലാം ഉള്‍പ്പെട്ടു എന്ന് ഇനിയും അറിയാനിരിക്കുന്നതേയുള്ളു. സെക്രട്ടറിയുടെ നേരെയും പരാതി ഉയരുന്നുണ്ട്. ഇത്രവലിയ തട്ടിപ്പ് തടയാന്‍ നടപടി ഉണ്ടായില്ല എന്നതു തന്നെ സെക്രട്ടറിയുടെ ഭാഗത്തുനിന്നുള്ള വലിയ വീഴ്ചയായി ചൂണ്ടികാണിക്കപ്പെടുന്നു.
ഇത്തരമൊരു സാഹചര്യത്തില്‍ കൗണ്‍സില്‍ യോഗത്തില്‍ പരാതി ഉന്നയിക്കുന്നത് സ്വാഭാവികമാണ്. എന്നാല്‍ പ്രതിപക്ഷനേതാവ് കെ.സി ശോഭിത നല്‍കിയ അടിയന്തര പ്രമേയം മേയര്‍ നിരസിക്കുകയായിരുന്നു. ഇതാണ് ബഹളത്തിന് കാരണമായത്. അതേസമയം, ബഹളം കൈയാങ്കളിയിലേക്കും മേയറുടെ ഓഫീസിന് നേരെയുള്ള അക്രമത്തിലേക്കും നീങ്ങിയതോടെ സി.പി.എം പ്രതിഷേധവുമായി എത്തുകയായിരുന്നു. ഇതോടെ കെട്ടിടനമ്പര്‍ ക്രമക്കേട് ചര്‍ച്ചയല്ലാതാവുകയും കൗണ്‍സിലര്‍മാരുടെ സമരം ചര്‍ച്ചയാവുകയും ചെയ്തു. സി.പി.എം ഇതാണ് ആഗ്രഹിച്ചത്.
മേയറെ ആക്രമിക്കാന്‍ ശ്രമിച്ചു എന്നതിന്റെയെല്ലാം പേരില്‍ വലിയ കോലാഹലമാണ് സി.പി.എം നടത്തുന്നത്. അഴിമതിയുടെ കഥ ജനം ഇതിലൂടെ മറക്കുമെന്നാണ് അവരുടെ പ്രതീക്ഷ.