മലപ്പുറം: കേരളത്തിലെ കരിങ്കൽ ക്വാറി ഖനന വ്യവസായ സ്ഥാപനങ്ങളുടെ പാരിസ്ഥിതികാനുമതി ഒരു വർഷത്തേക്കെങ്കിലും നീട്ടി നൽകണമെന്ന് മലപ്പുറത്ത് ചേർന്ന ക്വാറി ഈസി ഹോൾഡേഴ്സ് അസോസിയേഷൻ യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു. ഖനനത്തിന്റെ കാലാവധിക്കും ഉൽപ്പന്നത്തിന്റെ ലഭ്യതക്കുമനുസരിച്ചാണ് യഥാർത്ഥത്തിൽ പാരിസ്ഥിതികാനുമതി നൽകേണ്ടത്. കേരളമൊഴികെയുള്ള സംസ്ഥാനങ്ങൾ ഇതിനു വലിയ മാതൃകയാണ്. ചുരുങ്ങിയത് 30 വർഷത്തേക്കാണ് അവിടങ്ങളിൽ അനുമതി നൽകുന്നത്. എന്നാൽ കേരളത്തിൽ ഇത് അഞ്ചു വർഷത്തേക്കു മാത്രമാണെന്ന് യോഗത്തിൽ ചർച്ച ചെയ്യപ്പെട്ടു. തികച്ചും അശാസ്ത്രീയവും അന്യായവുമായ ഈ നിലപാട് തെറ്റാണെന്ന് പല കോടതികളും വിധി പുറപ്പെടുവിച്ചിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തിൽ പല ഖനന വ്യവസായ സ്ഥാപനങ്ങളും അപേക്ഷ സമർപ്പിക്കുകയും ബന്ധപ്പെട്ടവർ, പരിശോധനയടക്കം പൂർത്തിയാക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ, പാരിസ്ഥിതിക ആഘാത പഠന സമിതി നിലവിലില്ലാത്തതിനാൽ, അഞ്ചു വർഷം കാലാവധി പൂർത്തിയായതും വൈകാതെ കാലാവധി പൂർത്തിയാവാനിരിക്കുന്നതുമായ ജില്ലയിലെ ഭൂരിപക്ഷം വ്യവസായ സ്ഥാപനങ്ങളും അനുമതിക്കു കാത്തിരിക്കുകയാണ്. പുതിയ സമിതി നിലവിൽ വന്നു പ്രവർത്തനം തുടങ്ങുമ്പോഴേക്കും കുറെയധികം സ്ഥാപനങ്ങൾ പൂട്ടിയിടേണ്ടി വരുന്ന ഗുരുതരമായ സ്ഥിതി വിശേഷമാണുള്ളത്. കേരളത്തിൻറെ നിർമ്മാണ മേഖലയിൽ ഇത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുകയെന്നും യോഗം ചൂണ്ടിക്കാട്ടി. അടിയന്തിരമായും ആവശ്യമായ ഉൽപ്പന്നങ്ങളുടെ ലഭ്യതക്ക് ക്ഷാമമുണ്ടാക്കാനും വലിയ തോതിലുള്ള വിലവർധനവിനും ഇത് കാരണമാക്കും. അതു കൊണ്ടുതന്നെ സംസ്ഥാനത്തെ ക്വാറി വ്യവസായ മേഖലയുടെ നിലനിൽപ്പ് കണക്കിലെടുത്ത് എത്രയും പെട്ടെന്ന് പാരിസ്ഥിതികാനുമതി ഒരു വർഷത്തേക്കെങ്കിലും നീട്ടി നൽകണമെന്ന് യോഗം ആവശ്യപ്പെട്ടു.മഹേന്ദ്രപുരി ഓഡിറ്റോറിയത്തിൽ ചേർന്ന യോഗം സംസ്ഥാന ജനറൽ സെക്രട്ടറി സൈനുദ്ദീൻ പത്തിരിപ്പാല ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് കെ. എം. കോയാമു അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി അഡ്വ: അബ്ദുൽ ഖാദർ സ്വാഗതവും കെ. ടി സലാം നന്ദിയും പറഞ്ഞു. ജില്ലാ ട്രഷറർ ജമാൽ മുഹമ്മദ്, ആൾ കേരള ക്രഷർ ഓണേഴ്സ് അസോസിയേഷൻ ജില്ലാ പ്രസിഡണ്ട് ടി. ടി ഗഫൂർ, ആൾ കേരള ക്രഷർ ഓണേഴ്സ് അസോസിയേഷൻ ജില്ലാ ജന. സെക്രട്ടറി ബീരാൻ കുട്ടി, കരിങ്കൽ ക്വാറി ഓണേഴ്സ് അസോസിയേഷൻ ജില്ലാ സെക്രട്ടറി റസാഖ് പട്ടാക്കൽ എന്നിവർ സംസാരിച്ചു.