പാലക്കാട്: കേരളത്തിന്റെ വികസന മേഖലയിൽ അദ്വിതീയ പങ്കാളിത്തമുള്ള ക്വാറി വ്യവസായത്തെ നിയമക്കുരുക്കുകളിൽ പെടുത്തി ഞെക്കിക്കൊല്ലുകയാണ് ഉദ്യോഗസ്ഥരും ഭരണ കൂടവുമെന്ന് ഇ. സി. ഹോൾഡേഴ്‌സ് അസോസിയേഷൻ സംസ്ഥാന വർക്കിങ് പ്രസിഡന്റ് യു. സഈദ് ചൂണ്ടിക്കാട്ടി. വേണ്ടത്ര നിയമ ബോധമില്ലാത്ത സാധാരണ പാറമട ഉടമകളാണ് ഇതിന്റെ ഏറ്റവും വലിയ ഇരകൾ എന്നും സഈദ് വ്യക്തമാക്കി.
ഇ. സി. ഹോൾഡേഴ്‌സ് അസോസിയേഷൻ പാലക്കാട് ജില്ലാ കൺവൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്വാറി വ്യവസത്തിനുമേൽ വന്നുപതിക്കുന്ന നിയമക്കുരുക്കുകൾ തീർക്കുകയാണ് അസോസിയേഷന്റെ ഇപ്പോഴത്തെ മുഖ്യ ജോലിയെന്ന് അദ്ദേഹം പറഞ്ഞു. നിയമത്തിന്റെ എല്ലാ വശങ്ങളും പഠിച്ചു വന്ന ശേഷമല്ല ആരും ക്വാറികൾ തുടങ്ങുന്നത്. ഉപജീവനത്തിന് ഒരു പ്രവർത്തി എന്ന നിലക്ക് മുൻപോട്ടു വരുന്നവരാണവർ. സാധാരണ ഉടമകൾക്കുള്ള നിയമപരമായ അജ്ഞത ഉദ്യോഗസ്ഥർ വല്ലാതെ ചൂഷണം ചെയ്യുന്നു. ഇതിനെ മറികടക്കുക എളുപ്പമല്ല. അതു കൊണ്ടുതന്നെ സാമാന്യേനയുള്ള കാര്യങ്ങളിൽ ഉടമകൾ ബോധവാന്മാർ ആയിരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 200 മീറ്റർ കേസിന്റേതടക്കമുള്ള കാര്യങ്ങളിൽ ഒപ്പം നിന്നവരെ പ്രസിഡന്റ് അഭിനന്ദിച്ചു. സംസ്ഥാന വൈസ് പ്രസിഡണ്ട് കെ. എം കോയാമു യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. അഡ്വ: അലക്സ് സ്കറിയ മുഖ്യാതിഥിയായിരുന്നു. സുപ്രീം കോടതിയിലടക്കം 200 മീറ്റർ കേസ് നടത്തി വിജയിപ്പിച്ചെടുക്കുന്നതിനു നേതൃത്വം നൽകിയ അലക്സ് വക്കീലിന്റെ സാന്നിധ്യം, അംഗങ്ങൾക്ക് ആഹ്ലാദമേകി. നിയമ വശങ്ങൾ മാറ്റി നിർത്തി, പ്രപഞ്ചത്തെയും ജീവജാലങ്ങളെയും അതിനിടയിൽ ജീവിക്കുന്ന മനുഷ്യരെയും സംരക്ഷിച്ചു നിർത്തുക എന്നത് ഏതെങ്കിലും ഒരു കൂട്ടരുടെ മാത്രം ബാധ്യതയല്ലെന്നും നാം ഓരോരുത്തരുടെയും ചുമതലയാണ് അതെന്നും അലക്സ് വക്കീൽ വ്യക്തമാക്കി. എന്നാൽ ഇതിലെ കപടന്മാരെ പുറത്തു കൊണ്ടു വരേണ്ട ചുമതല ഓരോരുത്തർക്കുമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന ജനറൽ സെക്രട്ടറി സൈനുദ്ദീൻ പത്തിരിപ്പാല ആമുഖ പ്രസംഗം നടത്തി. കേസിന്റെ സുഗമ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകിയ യു. സഈദ്, സൈനുദ്ദീൻ പത്തിരിപ്പാല, കെ. എം. കോയാമു, അലക്സ് സ്കറിയ എന്നിവരെ ഷാളുകൾ അണിയിച്ച് യോഗത്തിൽ ആദരിച്ചു. ജില്ലാ കൺവീനർ ജോജീ ജോർജ് കൊട്ടുകാപ്പള്ളി നന്ദി പറഞ്ഞു.