കോഴിക്കോട്: വിദ്യാഭ്യാസമേഖലയിലും അനാഥ സംരക്ഷണത്തിലും ക്രൈസ്തവ വിശ്വാസത്തിന്റെ പരിപാലനത്തിലും അകമഴിഞ്ഞ സംഭാവനകള്‍ നല്‍കിയ കോഴിക്കോട് രൂപത ശതാബ്ദി ആഘോഷത്തിന്റെ നിറവില്‍. ഈ മാസം 12ന് വൈകുന്നേരം അഞ്ചിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. കര്‍ദിനാള്‍ മാര്‍. ജോര്‍ജ്ജ് ആലഞ്ചേരി, ആര്‍ച്ച് ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ എന്നിവര്‍ പങ്കെടുക്കും.
മലബാറിന്റെ വികസന ചരിത്രത്തില്‍ നിര്‍ണായക പങ്കുവഹിച്ച കോഴിക്കോട് രൂപത 1923 ജുണ്‍ 12നാണ് നിലവില്‍ വന്നത്. മതസൗഹാര്‍ദം ഊട്ടിയുറപ്പിക്കുന്നതിനും വിശ്വാസികള്‍ക്കിടയില്‍ കാരുണ്യത്തിന്റെയും സ്‌നേഹത്തിന്റെയും സന്ദേശം സന്നിവേശിപ്പിക്കുന്നതിനും രൂപതയ്ക്കു കഴിഞ്ഞു.
മംഗലാപുരം,മൈസൂര്‍ , പോണ്ടിച്ചേരി, കോയമ്പത്തൂര്‍ രൂപതകളില്‍ നിന്ന് ഇന്നത്തെ കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂര്‍ ജില്ലകള്‍ ഉള്‍പ്പെടുന്ന മലബാര്‍ പ്രദേശം വേര്‍തിരിച്ചാണ് കോഴിക്കോട് രൂപതയ്ക്ക് രൂപം നല്‍കിയത്. പ്രഥമ മെത്രാനായി ബിഷപ്പ് പോള്‍ പെരീനിയെ നിയമിക്കുകയും ചെയ്തു. 1932 മുതല്‍ 38 വരെ മോണ്‍ .ബെഞ്ചമിന്‍ എം.റംസാനി അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്ററായി. 1938 മാര്‍ച്ച് 13ന് കോഴിക്കോട് രൂപതയുടെ രണ്ടാമത് മെത്രാനായി റവ.ഡോ.ലിയോ പ്രൊസര്‍പ്പിയോ അഭിഷിക്തനായി.
1948 മുതല്‍ 80 വരെ രൂപയത്ക്ക് നേതൃത്വം നല്‍കിയത് ബിഷപ്പ് ആല്‍ദോ മരിയ പത്രോണിയാണ്. 1980 സെപ്റ്റംബര്‍ ഏഴിന് കോഴിക്കോട് രൂപതയുടെ ആദ്യ തദ്ദേശീയ മെത്രനായി ബിഷപ്പ് മാക്‌സ്വെല്‍ നെറോണ ചുമതലയേറ്റു. 2002ല്‍ ബിഷപ്പ് ജോസഫ് കളത്തിപറമ്പില്‍ സാരഥ്യമേറ്റെടുത്തു. അദ്ദേഹത്തിന് റോമില്‍ പുതിയ നിയമനം ലഭിച്ച് സ്ഥാനമൊഴിഞ്ഞതിനെത്തുടര്‍ന്ന് മോണ്‍ .വിന്‍സെന്റ് അറയ്ക്കല്‍അഡ്മിനിസ്‌ട്രേറ്ററായി ചുമതലയേറ്റു.2012ല്‍ സ്ഥാനമേറ്റെടുത്ത ബിഷപ്പ് ഡോ. വര്‍ഗീസ് ചക്കാലക്കാണ് ശതാബ്ദി വര്‍ഷത്തില്‍ രൂപതയെ മുന്നോട്ടു നയിക്കുന്നത്.