ബെംഗളൂരു: ബംഗ്ലാദേശി യുവതിയെ അനധികൃതമായി കടത്തിക്കൊണ്ടുവന്ന് ബെംഗളൂരുവില്‍ കൂട്ടബലാത്സംഗത്തിനിരയാക്കിയ കേസില്‍ ഏഴുപ്രതികള്‍ക്ക് ജീവപര്യന്തം കഠിനതടവുശിക്ഷ. ഇതിനുപുറമേ ഒരാള്‍ക്ക് 20 വര്‍ഷം തടവും മറ്റൊരാള്‍ക്ക് അഞ്ചുവര്‍ഷം തടവും രണ്ടുപേര്‍ക്ക് ഒമ്പതുമാസം തടവിനും ബെംഗളൂരുവിലെ പ്രത്യേകകോടതി ശിക്ഷ വിധിച്ചു. ഒരാളെ മാപ്പുസാക്ഷിയാക്കി വിട്ടയച്ചു. കേസില്‍ 12 പേരായിരുന്നു പ്രതികള്‍. ഇവരില്‍ 11 പേരും ബംഗ്ലാദേശുകാരാണ്.
കേസിലെ ഒന്നുമുതല്‍ അഞ്ചുവരെ പ്രതികളായ ചന്ദ് മിയ എന്ന സോബ്ജു, മുഹമ്മദ് റിഫാക്ദുള്‍ ഇസ്ലാം എന്ന ഹൃദയ് ബാബു, മുഹമ്മദ് അലാമിന്‍ ഹുസൈന്‍, രകിബുല്‍ ഇസ്ലാം എന്ന സാഗര്‍, മുഹമ്മദ് ബാബു ഷെയ്ക്ക്, ഏഴും എട്ടും പ്രതികളായ മുഹമ്മദ് ദാലിം, അസിം ഹുസൈന്‍ എന്നിവരെയാണ് ജീവപര്യന്തം കഠിനതടവിന് ശിക്ഷിച്ചത്.
ആറാംപ്രതി ടാനിയ ഖാനാണ് 20 വര്‍ഷ തടവുശിക്ഷ ലഭിച്ചത്. ഒമ്പതാംപ്രതി മുഹമ്മദ് ജമാലിന് അഞ്ചുവര്‍ഷം തടവുശിക്ഷ ലഭിച്ചു. പതിനൊന്നും പന്ത്രണ്ടും പ്രതികളെ വിദേശനിയമലംഘനത്തിന് ഒമ്പതുമാസം തടവിന് ശിക്ഷിച്ചു. പത്താംപ്രതിയെയാണ് മാപ്പുസാക്ഷിയാക്കിയത്. ബെംഗളൂരുവിലെ കനകനഗറില്‍ 2021 മേയിലാണ് യുവതി കൂട്ടബലാത്സംഗത്തിനിരയായത്. പ്രതികളിലൊരാള്‍ ഇതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി പ്രചരിപ്പിക്കുകയുംചെയ്തു. ഈ ദൃശ്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ട അസം പോലീസ് വിവരം നല്‍കിയതിനെത്തുടര്‍ന്ന് ബെംഗളൂരു പോലീസ് നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്തറിഞ്ഞത്. പീഡനത്തിനിരയായ യുവതി ബെംഗളൂരുവില്‍നിന്ന് കോഴിക്കോട്ടേക്ക് രക്ഷപ്പെട്ടിരുന്നു.
ബംഗ്ലാദേശില്‍നിന്നുള്ള അനധികൃത മനുഷ്യക്കടത്തില്‍പ്പെട്ടവരാണ് പ്രതികളെന്നാണ് പോലീസ് കണ്ടെത്തിയത്. ബെംഗളൂരുവില്‍ സംഘവുമായി തെറ്റിയ യുവതി കോഴിക്കോട്ട് ഒരു ബ്യൂട്ടിപാര്‍ലറില്‍ ജോലിക്കുപോയിരുന്നു. അവിടെനിന്ന് ബെംഗളൂരുവിലേക്ക് തിരിച്ചെത്തിച്ച് പീഡിപ്പിക്കുകയായിരുന്നെന്നാണ് പോലീസ് കണ്ടെത്തല്‍. രാമമൂര്‍ത്തി നഗര്‍ പോലീസ് രജിസ്റ്റര്‍ചെയ്ത കേസ് അന്വേഷിക്കാന്‍ സിറ്റി പോലീസ് കമ്മിഷണര്‍ പ്രത്യേകസംഘത്തെ നിയോഗിച്ചിരുന്നു. ദിവസങ്ങള്‍ക്കുള്ളില്‍ 12 പ്രതികളെയും അറസ്റ്റുചെയ്തു. വീരണ്ണ തിഗായിയെ സ്പെഷ്യല്‍ പ്രോസിക്യൂട്ടറായി സര്‍ക്കാര്‍ നിയമിച്ചിരുന്നു. 44 സാക്ഷികളെ വിസ്തരിച്ചു.