ഡോ. തോമസ് ഐസക്
‘ബാങ്കുകള്‍ വായ്പകള്‍ എഴുതിത്തള്ളുന്നതുകൊണ്ട് വായ്പയെടുത്തവര്‍ക്ക് നേട്ടമൊന്നും ഇല്ല” എന്ന വിചിത്ര പ്രസ്താവനയുമായി കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമന്. നേട്ടം ബാങ്കുകള്‍ക്കാണത്രേ. വായ്പ എഴുതിത്തള്ളിയതുകൊണ്ട് റിക്കവറി നടപടികളൊന്നും അവസാനിപ്പിക്കുന്നില്ല. അതേസമയം ബാങ്കുകളുടെ കിട്ടാക്കടം ബാലന്‍സ്ഷീറ്റില്‍ കുറയും. ബാങ്കുകളുടെ നികുതി ബാധ്യതയും കുറയും. അതുവഴി ബാങ്കുകളെ കൂടുതല്‍ സുസ്ഥിരമാക്കാന്‍ കഴിയുമെന്നാണ് അവരുടെ വാദം.
എഴുതിത്തള്ളിയതുകൊണ്ട് കടമെടുത്ത ആളിന്റെ ബാധ്യത ഇല്ലാതാകുന്നില്ലായെന്നതു ശരി. സര്‍ഫാസി നിയമപ്രകാരവും മറ്റു നടപടികളിലൂടെയും കിട്ടാക്കടം തിരിച്ചു പിടിക്കാനുള്ള നടപടികള്‍ തുടരുമെന്നാണു മന്ത്രി പറഞ്ഞത്. മന്ത്രി പറയാതെ പോയ കാര്യം ഇത്തരത്തില്‍ എത്ര തിരിച്ചുപിടിക്കുന്നുവെന്നുള്ളതാണ്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ 10.1 ലക്ഷം കോടി രൂപ ഇപ്രകാരം എഴുതിത്തള്ളി. പക്ഷേ, ഈ അഞ്ച് വര്‍ഷക്കാലത്തിനിടയില്‍ ആകെ തിരിച്ചുപിടിച്ചത് 1.3 ലക്ഷം കോടി രൂപ മാത്രമാണ്. എന്നുവച്ചാല്‍ എഴുതിത്തള്ളിയ തുകയുടെ വെറും 13 ശതമാനം മാത്രമാണ് തിരിച്ചു പിടിച്ചത്. കഴിഞ്ഞ 10 വര്‍ഷക്കാലത്തെ ചരിത്രമെടുത്താലും ഇതുതന്നെയാണ് കഥ. അപ്പോള്‍ പറയൂ ആര്‍ക്കാണ് നേട്ടം?
കേന്ദ്ര ധനമന്ത്രിയുടെ വിശദീകരണം ഒരു നാണക്കേടാണ്. കോര്‍പ്പറേറ്റുകളുടെ വായ്പ എഴുതിത്തള്ളുന്നതും (ംൃശലേ ീളള) കൃഷിക്കാരുടെയും വിദ്യാര്‍ത്ഥികളുടെയും വായ്പകള്‍ ഉപേക്ഷിക്കുന്നതും (ംമശ്ല ീളള) രണ്ടും വ്യത്യസ്തമാണുപോലും. കോര്‍പ്പറേറ്റുകളുടെ ബാധ്യത ഇല്ലാതാവുന്നില്ല.
എന്നാല്‍ കൃഷിക്കാരുടെയും വിദ്യാര്‍ത്ഥികളുടെയും ബാധ്യത തന്നെ ഉപേക്ഷിക്കേണ്ടി വരും. കൃഷിക്കാര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും നല്‍കുന്നത് ഫ്രീബി അഥവാ സൗജന്യമാണ്. എന്നാല്‍ കോര്‍പ്പറേറ്റുകള്‍ക്കു നല്‍കുന്നത് റിസര്‍വ്വ് ബാങ്ക് അംഗീകരിച്ച ബിസിനസ് നടപടിക്രമം മാത്രമാണ്.
ആരാണ് കിട്ടാക്കടം സൃഷ്ടിച്ചിട്ടുള്ളത്? നിര്‍മ്മലാ സീതാരാമന്റെ പ്രസ്താവന വായിച്ചാല്‍ തോന്നുക കൃഷിക്കാരും വിദ്യാര്‍ത്ഥികളുമാണെന്നാണ്. 2016 ലോക്സഭയിലെ ഒരു ചോദ്യത്തിനു നല്കിയ ഉത്തരം പ്രകാരം ഷെഡ്യൂള്‍ഡ് ബാങ്കുകളിലെ 58 ശതമാനം വായ്പകളും 5 കോടിയേക്കാള്‍ വലിയ വായ്പകളുള്ള വന്‍കിടക്കാരാണ്. കിട്ടാക്കടത്തിന്റെ 86.4 ശതമാനവും ഇത്തരക്കാരുടേതാണ്. കൃഷിക്കാര്‍ കോടികള്‍ വായ്പയെടുക്കുന്നവരല്ലല്ലോ. കിട്ടാക്കടത്തിന്റെ സിംഹഭാഗവും വന്‍കിട കമ്പനിക്കാരുടേതാണ്. ലോക്സഭാ ചോദ്യത്തില്‍ നിന്നുള്ള മറ്റൊരു കണക്ക് ഇതാ: ഇന്ത്യയിലെ ഏറ്റവും വലിയ 100 വായ്പക്കാരുടെ ബാധ്യതയില്‍ മാര്‍ച്ച് 2016-ല്‍ കിട്ടാക്കടം 22.33 ശതമാനമാണ്.
ബാങ്കുകളെ രാഷ്ട്രീയ ഒത്താശയോടെ കോര്‍പ്പറേറ്റുകള്‍ കൊള്ളയടിക്കുകയാണ്. അവരുടെ വായ്പകള്‍ എഴുതിത്തള്ളുമ്പോള്‍ ബാങ്കുകള്‍ തുല്യമായ തുക പരിഹാര നിക്ഷേപമായി മാറ്റേണ്ടതുണ്ട്. എന്നുവച്ചാല്‍ ബാങ്കിന്റെ ലാഭത്തില്‍ നിന്നോ മൂലധനത്തില്‍ നിന്നോ എഴുതിത്തള്ളിയ തുകയ്ക്കു തുല്യമായ തുക കണക്കില്‍ മാറ്റിവയ്ക്കണം. ഇങ്ങനെ മാറ്റുന്നതുകൊണ്ടാണ് ബാങ്കുകള്‍ നല്‍കേണ്ട ആദായനികുതിക്കു കുറവു വരുന്നത്.
ഇതൊരു വലിയ നേട്ടമായി പ്രസംഗിക്കുന്ന കേന്ദ്ര ധനമന്ത്രിയുടെ തൊലിക്കട്ടി അപാരം തന്നെ.
നഷ്ടപരിഹാരത്തുക വകയിരുത്തി എഴുതിത്തള്ളുമ്പോള്‍ അത്രയും തുകയ്ക്കു ലാഭമില്ലെങ്കില്‍ ബാങ്കിന്റെ മൂലധനത്തില്‍ നിന്നും ശോഷിക്കും. ആസ്തികളുടെ എത്ര ശതമാനം ഓഹരി മൂലധനമായി വേണമെന്നും അന്തര്‍ദേശീയ ബേസില്‍ കരാറില്‍ വ്യവസ്ഥയുണ്ട്. ഈ തോതിനേക്കാള്‍ കുറയാതിരിക്കണമെങ്കില്‍ സര്‍ക്കാര്‍ ധനസഹായം കൊടുത്തേതീരൂ. അങ്ങനെ ബിജെപി സര്‍ക്കാര്‍ 3.4 ലക്ഷം കോടി രൂപ ഖജനാവില്‍ നിന്നും ബാങ്കുകള്‍ക്കു ധനസഹായമായി നല്‍കിയിട്ടുണ്ട്.
പൊതുഖജനാവില്‍ നിന്നുകൂടി പണം ചെലവഴിച്ചാണ് കോര്‍പ്പറേറ്റുകളുടെ കിട്ടാക്കടങ്ങള്‍ എഴുതി തള്ളിക്കൊണ്ടിരിക്കുന്നത്. എന്നാല്‍ ഈ കോര്‍പ്പറേറ്റുകളുടെ പേര് പുറത്തു പറയാന്‍ ആര്‍ബിഐയോ കേന്ദ്ര സര്‍ക്കാരോ തയ്യാറല്ല. ഇതിനിടെ തമിഴ്നാട് സര്‍ക്കാര്‍ ഫ്രീബി വിവാദത്തില്‍ സുപ്രിംകോടതിയില്‍ നല്കിയ പ്രസ്താവനയില്‍ അദാനിയുടെ കമ്പനികളുടെ 70000 കോടി രൂപ എഴുതിത്തള്ളിയെന്നു പ്രസ്താവിച്ചു. ആരും ഇതുവരെ അതിനെ ചോദ്യം ചെയ്തിട്ടുമില്ല.