കോഴിക്കോട്: കോര്‍പറേഷനില്‍ ഉദ്യോഗസ്ഥരുടെ പാസ് വേഡ് ഉപയോഗിച്ച് അനധികൃതമായി കെട്ടിടങ്ങള്‍ക്ക് നമ്പര്‍ സമ്പാദിച്ച കേസില്‍ അന്വേഷണം ഇഴയുന്നു. ഇരുപതോളം സംഭവങ്ങള്‍ പുറത്തുവന്നിരുന്നുവെങ്കിലും ഒരു കേസ് മാത്രമാണ് രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ ഏഴു പേര്‍ അറസ്റ്റിലായിരുന്നുവെങ്കിലും ജാമ്യത്തിലിറങ്ങി. കൃത്യമായി എത്ര കെട്ടിടങ്ങള്‍ക്ക് ഉടമകള്‍ നമ്പര്‍ സമ്പാദിച്ചുവെന്ന് പറയാന്‍ കോര്‍പറേഷന്‍ അധികാരികള്‍ക്ക് സാധിക്കുന്നില്ല. രണ്ടു വര്‍ഷത്തിനിടെ നമ്പര്‍ നല്‍കിയ കെട്ടിടങ്ങളുടെ രേഖകള്‍ പരിശോധിച്ചുവരികയാണ്. എഴുപതോളം കെട്ടിടങ്ങള്‍ സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് തയാറാക്കണം. ഇതിന സമയമെടുക്കുമെന്നാണ് അറിയുന്നത്. കോര്‍പറേഷന്‍ തലത്തില്‍ ആഭ്യന്തര അന്വേഷണം നടക്കുന്നുണ്ട്. ഡാറ്റാ പരിശോധനയും മറ്റും ഇതിന്റെ ഭാഗമാണ്. അതേസമയം, ക്രൈംബ്രാഞ്ച് സംഘവും അന്വേഷണം നടത്തുന്നുണ്ട്. അതിലും കാര്യമായ പുരോഗതി ഉണ്ടാവുന്നില്ല. ജൂലൈയിലാണ് തട്ടിപ്പ് പുറത്തുവന്നത്. ആദ്യം ലോക്കല്‍ പൊലീസ് അന്വേഷണം നടത്തിയിരുന്നു. പിന്നീട് കേസ് ക്രൈംബ്രാഞ്ചിന് കൈമാറി. ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുക്കാന്‍ ഏറെ സമയമെടുത്തു. സഞ്ചയ സോഫ്റ്റ് വെയര്‍ ആണ് കോര്‍പറേഷനില്‍ ഉപയോഗിക്കുന്നത്. ഈ സോഫ്റ്റ് വെയറില്‍ ധാരാളം എന്‍ട്രികള്‍ വരും. അതില്‍ നിന്ന് കോര്‍പറേഷന്റേത് വേര്‍തിരിച്ചെടുക്കുക എന്നത് ശ്രമകരമാണെന്ന് ക്രൈംബ്രാഞ്ച് അധികൃതര്‍ പറയുന്നു. 10 കേസുകളിലായി 22 അനധികൃത നമ്പറുകള്‍ ഉണ്ടെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തിയത്. അനധികൃതമായി ലഭിച്ച നമ്പര്‍ ഉള്ള കെട്ടിടങ്ങളുടെ ഉടമകളെ ചോദ്യം ചെയ്‌തെങ്കിലും കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല.
കേസന്വേഷണം ദ്രുതഗതിയിലാക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫും ബി.ജെ.പിയും പ്രക്ഷോഭം നടത്തിയിരുന്നു. ഇപ്പോള്‍ അതെല്ലാം കെട്ടടങ്ങി. കോര്‍പറേഷന്‍ ഭരണകര്‍ത്താക്കളുടെ നിലപാടും ചോദ്യം ചെയ്യപ്പെട്ടിരുന്നു. അന്വേഷണം കേവലം പ്രഹസമാക്കാന്‍ അധികൃതര്‍ ശ്രമിക്കുകയാണ് എന്ന പരാതി ശക്തമാണ്.