സി.പി.എം പോളിറ്റ് ബ്യൂറോ അംഗവും മുന്‍ സംസ്ഥാന സെക്രട്ടറിയുമായ കോടിയേരി ബാലകൃഷ്ണന്‍ (69)അന്തരിച്ചു.ദീര്‍ഘനാളായി അര്‍ബുദബാധിതനായിരുന്നു.ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം.നാളെ ഉച്ചയോടെ മൃതദേഹം എയര്‍ ആംബുലന്‍സില്‍ എത്തിക്കും. തലശ്ശേരിയില്‍ പൊതുദര്‍ശനത്തിന് വെക്കും.തിങ്കളാഴ്ച മൂന്നുമണിയോടെ സംസ്‌കാരം തലശ്ശേരിയില്‍ നടക്കും.സി.പി.എം നേതാവും തലശ്ശേരി മുന്‍ എം.എല്‍.എയുമായ എം.വി രാജഗോപാലിന്റെ മകളും തിരുവനന്തപുരം ഓഡിയോ റിപ്രോഗ്രാഫിക് സെന്റര്‍ ജീവനക്കാരിയുമായ എസ്.ആര്‍ വിനോദിനിയാണ് ഭാര്യ.മക്കള്‍ :ബിനോയ്,ബിനീഷ് .മരുമക്കള്‍: ഡോ അഖില,റിനീറ്റ.അദ്ദേഹത്തിന്റെ അസുഖം ഗുരുതരമായെന്ന വാര്‍ത്തയെ തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വിദേശയാത്ര റദ്ദ് ചെയ്ത് നേരത്തേ അപ്പോളോ ആശുപത്രിയിലേയ്ക്ക് തിരിച്ചിരുന്നു.
1953 നവംബര്‍ 16ന് കണ്ണൂര്‍ ജില്ലയിലെ കല്ലറ തലായി എല്‍.പി സ്‌കൂള്‍ അധ്യാപകന്‍ കോടിയേരി മൊട്ടുമ്മല്‍ കുഞ്ഞുണ്ണിക്കുറുപ്പിന്റേയും നാരായണി അമ്മയുടേയും മകനായി ജനിച്ച അദ്ദേഹം വിദ്യാര്‍ഥി പ്രസ്ഥാനത്തിലൂടെ സജീവരാഷ്ട്രീയത്തിലെത്തി.കോടിയേരിയിലെ ജൂനിയര്‍ ബേസിക് സ്‌കൂള്‍,കോടിയേരി ഒണിയന്‍ ഗവ.ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ നിന്ന് സ്‌കൂള്‍ വിദ്യാഭ്യാസവും തിരുവനന്തപുരം യൂനിവേഴ്‌സിറ്റി കോളജില്‍ നിന്ന് ബിരുദവും നേടി.
1973ല്‍ എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു.1979 വരെ ആ സ്ഥാനത്ത് തുടര്‍ന്നു.അടിയന്തരാവസ്ഥക്കാലത്ത് 16 മാസത്തോളം ജയില്‍ശിക്ഷ അനുഭവിച്ചിട്ടുണ്ട്.1980-82 കാലയളവില്‍ ഡി.വൈ.എഫ്.ഐ കണ്ണൂര്‍ ജില്ലാ പ്രസിഡന്റായി.1988 ല്‍ സി.പി.എം സംസ്ഥാനക്കമ്മിറ്റിയിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടു.1990 മുതല്‍ 95 വരെ കണ്ണൂര്‍ ജില്ലാസെക്രട്ടറിയായിരുന്നു.1995 ല്‍ കൊല്ലത്ത് നടന്ന സംസ്ഥാന സമ്മേളനത്തില്‍ സംസ്ഥാന സെക്രട്ടറിയേറ്റിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടു.2002 ല്‍ ഹൈദരാബാദില്‍ നടന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ കേന്ദ്ര കമ്മറ്റിയിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം 2008ല്‍ കോയമ്പത്തൂരില്‍ നടന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ പോളിറ്റ് ബ്യൂറോ അംഗമായി.
2001 മുതല്‍ 2016 വരെ തലശ്ശേരി നിയമസഭാമണ്ഡലത്തെ പ്രതിനിധീകരിച്ചു. 2006 മുതല്‍ 2011 വരെ ആഭ്യന്തര വിനോദസഞ്ചാര വകുപ്പുമന്ത്രിയായിരുന്നു.