Thursday, June 19, 2025

കോംട്രസ്റ്റ് നെയ്ത്ത് ഫാക്ടറി തൊഴിലാളികള്‍ വീണ്ടും സമരത്തിലേക്ക്

Must Read

കോഴിക്കോട്: മാനാഞ്ചിറയിലെ കോംട്രസ്റ്റ് നെയ്ത്ത് ഫാക്ടറി സര്‍ക്കാര്‍ ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട നടപടികള്‍ ത്വരിതപ്പെടുത്തണമെന്നാവശ്യപ്പെട്ട് സംയുക്ത സമരസമിതി വീണ്ടും പ്രക്ഷോഭത്തിന്. ഫാക്ടറി തുറന്നു പ്രവര്‍ത്തിക്കുകയും തൊഴിലാളികള്‍ക്ക് ഇതുവരെയുള്ള ആനുകൂല്യം നല്‍കുകയും ചെയ്യണമെന്ന് ഇന്‍ഡസ്ട്രിയല്‍ ട്രൈബ്യൂണല്‍ വിധിച്ചിരുന്നു. ഇതിനെതിരെ കോംട്രസ്റ്റ് മാനേജ്‌മെന്റ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. വിവിധ ഏജന്‍സികള്‍ വാങ്ങിയ സ്ഥലം ഏറ്റെടുത്ത് സര്‍ക്കാര്‍ തുക നല്‍കിയാല്‍ മാത്രമെ തങ്ങള്‍ക്ക് ആനുകൂല്യം നല്‍കാന്‍ കഴിയുകയുള്ളൂവെന്നാണ് മാനേജ്‌മെന്റ് പറയുന്നത്. കേസ് കഴിഞ്ഞമാസം 28നാണ് അവസാനമായി പരിഗണിച്ചത്. ഈ മാസം 15നാണ് കേസ് വീണ്ടും പരിഗണിക്കുക. അതിനുശേഷം സമരം തുടങ്ങാനാണ് സമരസമിതി ആലോചിക്കുന്നത്. 
കോംട്‌സ്റ്റ് വിഷയത്തില്‍ വ്യവസായ വകുപ്പിന്റെ  ഇടപെടല്‍ ഉണ്ടാവുമെന്ന പ്രതീക്ഷയിലായിരുന്നു് തൊഴിലാളികള്‍. എന്നാല്‍ വൈകുന്ന സാഹചര്യത്തിലാണ് വീണ്ടും സമരത്തെപ്പറ്റി ആലോചിക്കുന്നത്.  ഒന്നര നൂറ്റാണ്ടിലേറെ  പഴക്കമുള്ള നെയ്ത്ത് ഫാക്ടറിയുടെ ഭാവി സംബന്ധിച്ച് സങ്കീര്‍ണമായ പ്രശ്‌നങ്ങളാണ് നിലനില്‍ക്കുന്നത്. ഫാക്ടറി സര്‍ക്കാര്‍ ഏറ്റെടുക്കുന്നതിന്റെ  ഭാഗമായി  നിയമസഭ ബില്‍ പാസാക്കുകയും രാഷ്ട്രപതി  വിജ്ഞാപനം പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. എന്നാല്‍ തുടര്‍നടപടികള്‍ ഉണ്ടായില്ല. 
ബാസല്‍മിഷന്‍ 1844ലാണ്  കോംട്രസ്റ്റ് നെയ്ത്ത് ഫാക്ടറി തുടങ്ങിയത്. ഇവിടെ നിന്നുള്ള കോട്ടണ്‍ ഉല്‍പന്നങ്ങള്‍ രാജ്യാന്തര പ്രശസ്തി നേടിയിരുന്നുവെങ്കിലും ക്രമേണ കമ്പനി നഷ്ടത്തിലേക്ക് കൂപ്പുകുത്തി. 
ഉല്‍പാദനം നിലച്ചതോടെ  2009ല്‍ കമ്പനി അടച്ചുപൂട്ടി. 107 തൊഴിലാളികളാണ് അവസാനഘട്ടത്തില്‍ ഉണ്ടായിരുന്നത്. അതില്‍ അഞ്ചുപേര്‍ മരണമടഞ്ഞു. അവശേഷിക്കുന്നവരില്‍ പലരും റിട്ടയര്‍മെന്റ് കാലാവധി കഴിഞ്ഞവരാണ്. അവര്‍ക്ക് വിരമിക്കല്‍ ആനുകൂല്യങ്ങള്‍ ഇനിയും കിട്ടിയിട്ടില്ല. കെ.എസ്.ഐ.ഡി.സി മുഖേന തൊഴിലാളികള്‍ക്ക് പ്രതിമാസം 5000 രൂപ സഹായധനമായി അനുവദിച്ചിരുന്നു. എന്നാല്‍ റിട്ടയര്‍മെന്റ് പ്രായം പിന്നിട്ടവര്‍ക്ക് തുക നല്‍കേണ്ടതില്ലെന്ന് ് കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് മന്ത്രി ഇ.പി ജയരാജന്‍ ഉത്തരവിട്ടതോടെ ഏതാനും പേര്‍ക്ക് മാത്രമാണ് ധനസഹായം ലഭിക്കുന്നത്. 
2012ലാണ് കമ്പനി സര്‍ക്കാര്‍ ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട ബില്‍ നിയമസഭ പാസാക്കുന്നത്. 2018ല്‍  രാഷ്ട്രപതി ബില്ലില്‍ ഒപ്പുവെച്ചു. ആകെ 3.84 ഏക്കര്‍ ഭൂമിയാണ് ഉണ്ടായിരുന്നത്. ഇതില്‍ 2.08 ഏക്കറോളം വില്‍പന നടത്തി. ഏറ്റെടുക്കുമ്പോള്‍ മുഴുവന്‍ സ്ഥലവും ഉള്‍പ്പെടുത്തണം. സ്ഥലം വാങ്ങിയവരില്‍ നിന്ന് പണം നല്‍കി തിരിച്ചെടുക്കണം. സ്ഥലം വാങ്ങിയവര്‍ ഹൈക്കോടതിയില്‍ കേസ് കൊടുത്തതും പ്രശ്‌നമാണ്. ഏറ്റെടുക്കല്‍ നടപടിയുടെ വിവിധ വശങ്ങള്‍ പരിശോധിക്കാന്‍ കെ.എസ്.ഐ.ഡി.സിയെ ചുമതലപ്പെടുത്തിയിരുന്നു. എന്നാല്‍ അവര്‍ക്ക് ഏറെ മുന്നോട്ടുപോകാന്‍ പറ്റിയിട്ടില്ല. കോംട്രസ്റ്റ് തൊഴിലാളി കൂട്ടായ്മ മന്ത്രി പി. രാജീവിനെ ബന്ധപ്പെട്ടിരുന്നു. കാര്യങ്ങള്‍ പരിശോധിക്കുമെന്ന  മന്ത്രയുടെ വാഗ്ദാനം കഴിഞ്ഞ് മാസങ്ങളായിട്ടും ഒന്നും സംഭവിച്ചിട്ടില്ല.
കോംട്രസ്റ്റ് കെട്ടിടവും പഴയ യന്ത്രങ്ങളും തറികളും നശിച്ചുകൊണ്ടിരിക്കുകയാണ്. അത് സംരക്ഷിച്ചുനിര്‍ത്തുന്നതിന്റെ ഭാഗമായി മാനേജ്‌മെന്റ് അറ്റകുറ്റപണി നടത്താന്‍ തുടങ്ങിയിരുന്നു. ഇ.സി സതീശന്‍. ശിവപ്രകാശ് എന്നിവരുടെ നേതൃത്വത്തിലുള്ള സമരസമിതിയാണ് പ്രക്ഷോഭത്തിന് ഒരുങ്ങുന്നത്.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img