ബെയ്ജിങ്: ചൈനീസ് സര്‍ക്കാരിന്റെ കൊവിഡ് നിയന്ത്രണങ്ങള്‍ക്കെതിരെയും പ്രസിഡന്റ് ഷി ജിന്‍ പിങ്ങിന്റെ രാജി ആവശ്യപ്പെട്ടും നടക്കുന്ന പ്രതിഷേധ പ്രകടനങ്ങള്‍ വ്യാപിക്കുന്നതു തടയാന്‍ ബെയ്ജിങ്ങിലും ഷാങ്ഹായിയിലും പൊലീസ് ശക്തമായി നിലയുറപ്പിച്ചിരിക്കുന്നു. കൊവിഡ് നിയന്ത്രണങ്ങളില്‍ ഉറച്ചുനില്‍ക്കുകയാണെന്നും ഇളവു നല്‍കില്ലെന്നുമാണ് സര്‍ക്കാരിന്റെ നിലപാട്.
കൊവിഡ് നിയന്ത്രണങ്ങള്‍ക്കെതിരെ തുടങ്ങിയ സമരം വളരെപ്പെട്ടെന്നാണ് രാജ്യത്തെ പ്രധാന നഗരങ്ങളിലടക്കം വ്യാപിച്ചത്. ഷാങ്ഹായിലും ഹാങ്ഷൂവിലുമടക്കം പ്രക്ഷോഭകാരികള്‍ അറസ്റ്റിലായിട്ടുണ്ട്. ബെയ്ജിങ്ങിലും ഷാങ്ഹായിയിലും പൊലീസ് പട്രോളിങ് ശക്തമാക്കിയതായി മാധ്യമ റിപ്പോര്‍ട്ടുകളുണ്ട്. പ്രക്ഷോഭകാരികള്‍ ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി ആശയവിനിമയം നടത്തി ഒത്തുകൂടാന്‍ സാധ്യതയുണ്ടെന്ന വിവരത്തെ തുടര്‍ന്നാണിത്. റോഡിലിറങ്ങുന്ന ആളുകളുടെ ഫോണ്‍ പൊലീസ് വാങ്ങി പരിശോധിക്കുന്നതായി ചില പ്രദേശവാസികളെ ഉദ്ധരിച്ച് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഫോണില്‍ ടെലഗ്രാം ആപ് ഉണ്ടോ എന്നും വെര്‍ച്വല്‍ പ്രൈവറ്റ് നെറ്റ്വര്‍ക്ക് (വിപിഎന്‍) കണക്ട് ചെയ്തിട്ടുണ്ടോ എന്നും പരിശോധിക്കാനാണിത്. ചൈന ഇതു നിരോധിച്ചിട്ടുണ്ട്.
പ്രസിഡന്റ് ഷി അധികാരത്തിലെത്തിയതിനു ശേഷം ചൈനയില്‍ നടക്കുന്ന ഏറ്റവും വലിയ പ്രക്ഷോഭമാണ് ഇപ്പോഴത്തേത്. ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ക്കും പ്രക്ഷോഭങ്ങള്‍ക്കും പിന്നാലെ, ചൈനീസ് സമ്പദ് വ്യവസ്ഥ കുത്തനെയുള്ള ഇടിവാണ് നേരിടുന്നത്.
നാന്‍ജിങ്, സിംഗ്വാ സര്‍വകലാശാലകളില്‍ വിദ്യാര്‍ഥിപ്രതിഷേധം ശക്തമായതോടെ, ജനുവരിയില്‍ തുടങ്ങേണ്ട അവധിക്കാലം നേരത്തേയാക്കി വിദ്യാര്‍ഥികള്‍ക്കു വീട്ടില്‍ പോകാന്‍ അനുമതി നല്‍കി. ലോക്ഡൗണ്‍ നിയന്ത്രണത്തിനിടെ വടക്കുപടിഞ്ഞാറന്‍ മേഖലയിലെ ഷിന്‍ജിയാങ് പ്രവിശ്യയിലെ ഫ്ലാറ്റിലുണ്ടായ അഗ്നിബാധയില്‍ കൊല്ലപ്പെട്ടവരുടെ സ്മരണയ്ക്കായി ബെയ്ജിങ്ങിലെ ലിയാങ്മാഹേ നദിക്കരയില്‍ ഇന്നലെ ഒത്തുകൂടിയ നൂറുകണക്കിന് ആളുകള്‍ മെഴുകുതിരി കൊളുത്തി പ്രകടനം നടത്തി. കൊവിഡ് ലോക്ഡൗണ്‍ മൂലം രക്ഷാപ്രവര്‍ത്തനം തടസ്സപ്പെട്ടെന്നും അതാണ് മരണസംഖ്യ കൂടാന്‍ കാരണമായതെന്നും പ്രതിഷേധക്കാര്‍ ആരോപിച്ചു. പ്രതിഷേധം മണിക്കൂറുകളോളം നീണ്ടതിനെ തുടര്‍ന്ന് ഒട്ടേറെ പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
പ്രസിഡന്റ് ഷി ജിന്‍ പിങ് സ്ഥാനമൊഴിയണമെന്ന് ആവശ്യപ്പെട്ട് നടക്കുന്ന ചൈനയിലെ പ്രതിഷേധങ്ങളോട് അനുഭാവം പ്രകടിപ്പിച്ച് ലണ്ടന്‍, പാരിസ്, ടോക്കിയോ തുടങ്ങിയ വിദേശ നഗരങ്ങളിലും പ്രകടനങ്ങള്‍അരങ്ങേറി.