Saturday, June 21, 2025

കൊല്ലപ്പെട്ട യുവമോര്‍ച്ച നേതാവിന്റെ ഭാര്യക്ക് മുഖ്യമന്ത്രിയുടെ ഓഫീസില്‍ ജോലി നല്‍കി

Must Read

സൂപ്പി വാണിമേല്‍

മംഗളൂരു: അക്രമികള്‍ കൊലപ്പെടുത്തിയ ഭാരതീയ യുവമോര്‍ച്ച ദക്ഷിണ കന്നട ജില്ല സമിതി അംഗമായിരുന്ന പ്രവീണ്‍ നെട്ടറുവിന്റെ(32) വിധവ നൂതന്‍ കുമാരിക്ക് കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ ഓഫീസില്‍ ജോലി നല്‍കി സര്‍ക്കാര്‍ ഉത്തരവ്.30,350 രൂപ ശമ്പളത്തില്‍ ക്ലര്‍ക്ക് തസ്തികയിലാണ് കരാര്‍ വ്യവസ്ഥയില്‍ നിയമനം.

മുഖ്യമന്ത്രിയുടെ കാര്യാലയത്തില്‍ 115 സി.ഗ്രൂപ്പ് ജീവനക്കാരില്‍ ഒരാളാവും ഇനി മുതല്‍ നൂതന്‍.1977ലെ കര്‍ണാടക സിവില്‍ സര്‍വ്വീസ് ചട്ടപ്രകാരം നേരിട്ട് നിയമനം നടത്താവുന്ന തസ്തികയാണിത്.ഇതിന് മുകളിലെ പദവികളില്‍ നേരിട്ട് നിയമനം സാധ്യമാവില്ല.സോമലിംഗപ്പ എന്നയാളെ ഒഴിവാക്കിയാണ് നൂതന് ഇരിപ്പിടം ഒരുക്കിയത്.ഇന്നലെ പുറത്തിറങ്ങിയ നിയമന ഉത്തരവിന് ഈ മാസം 22 മുതല്‍ പ്രാബല്യമുണ്ട്.നിലവിലെ മുഖ്യമന്ത്രി തുടരുന്നത് വരെയോ മറ്റൊരു ഉത്തരവ് വരെയോ ആണ് നിയമന കാലാവധി.തസ്തികക്ക് ആവശ്യമായ അടിസ്ഥാന യോഗ്യതകള്‍ ഉണ്ടെന്ന് ഉത്തരവില്‍ പറയുന്നുണ്ട്.

കഴിഞ്ഞ ജൂലൈ 26നാണ് പ്രവീണിനെ തന്റെ പുത്തൂര്‍ നെട്ടറുവിലെ കോഴിക്കട അടച്ച് പോവാന്‍ നേരം ബൈക്കുകളില്‍ എത്തിയ സംഘം അക്രമിച്ച് കൊലപ്പെടുത്തിയത്.ബി.ജെ.പിയിലെ ക്ഷുഭിത യുവത്വം പാര്‍ട്ടി സംസ്ഥാന അദ്ധ്യക്ഷന്‍ നളിന്‍ കുമാര്‍ കട്ടീല്‍ എം.പിയുള്‍പ്പെടെ നേതാക്കളേയും മന്ത്രിമാരും എംഎല്‍എമാരും അടക്കം ജനപ്രതിനിധികളേയും തെരുവുകളില്‍ തടഞ്ഞ് പ്രതിഷേധിച്ചതായിരുന്നു സംഭവത്തിന്റെ തുടര്‍ച്ച.ഇതേത്തുടര്‍ന്ന് ജൂലൈ 28ന് നടത്താന്‍ നിശ്ചയിച്ച ബസവരാജ് ബൊമ്മൈ മന്ത്രിസഭയുടെ ഒന്നാം വാര്‍ഷിക പരിപാടികള്‍ മാറ്റിവെച്ചിരുന്നു.

പോപ്പുലര്‍ ഫ്രണ്ട്,കേരള ബന്ധങ്ങള്‍ ഉണ്ടെന്ന് ആരോപിക്കപ്പെട്ട പ്രവീണ്‍ വധക്കേസ് കര്‍ണാടക സര്‍ക്കാര്‍ എന്‍.ഐ.എക്ക് കൈമാറിയിരുന്നു.ഈ കേസിന്റെ അന്വേഷണമാണ് പി.എഫ്.ഐ നിരോധിക്കാന്‍ കാരണമാവുന്ന തെളിവുകള്‍ ശേഖരിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് നല്‍കാന്‍ എന്‍.ഐ.എയെ സഹായിച്ചത്.

പ്രവീണിന്റെ വിധവക്ക് ജോലി നല്‍കും എന്ന് മുഖ്യമന്ത്രി ദൊഡ്ഢബല്ലപ്പൂരില്‍ ബി.ജെ.പിയുടെ ജനസ്പന്ദന റാലിയില്‍ പ്രഖ്യാപനം നടത്തിയത് ഈ മാസം ആദ്യമാണ്.

പ്രവീണ്‍ വധത്തെത്തുടര്‍ന്ന് വീട്ടില്‍ എത്തിയ മുഖ്യമന്ത്രി 25 ലക്ഷം രൂപ സര്‍ക്കാര്‍ സഹായം കൈമാറിയിരുന്നു.എന്നാല്‍ ദക്ഷിണ കന്നട ജില്ലയില്‍ സമകാലം കൊല്ലപ്പെട്ട മറ്റു രണ്ട് യുവാക്കളുടെ കുടുംബത്തോട് മുഖ്യമന്ത്രിയും സര്‍ക്കാറും നീതിപുലര്‍ത്തിയില്ലന്ന് ആക്ഷേപമുണ്ട്. പ്രവീണ്‍ കൊല്ലപ്പെട്ട ബെല്ലാരെ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ബന്ധുവീട്ടില്‍ താമസിച്ച് ജോലി ചെയ്ത് ജീവിക്കുകയായിരുന്ന കാസര്‍കോട് സ്വദേശി മസൂദ്(19)ജൂലൈ 21ന് കൊല്ലപ്പെട്ടിരുന്നു.സംഘ്പരിവാര്‍ പ്രവര്‍ത്തകരാണ് ഈ കേസില്‍ പ്രതികള്‍.പ്രവീണ്‍ വധിക്കപ്പെട്ട് 48 മണിക്കൂറിനകം മുഖ്യമന്ത്രി ജില്ലയില്‍ തങ്ങിയ സൂറത്ത്കല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ മുഹമ്മദ് ഫാസില്‍ (23) കൊല്ലപ്പെട്ടു.ഈ കേസിലും സംഘ്പരിവാര്‍ പ്രവര്‍ത്തകരാണ് പ്രതികള്‍.ഈ രണ്ട് കുടുംബങ്ങളെയും കാണുകയോ സഹായം നല്‍കുകയോ ചെയ്യാത്ത മുഖ്യമന്ത്രി സന്ദര്‍ശിക്കും എന്ന വാഗ്ദാനം പാലിച്ചതുമില്ല.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img