കോണ്‍ഗ്രസിന് ആശ്വാസ വിജയം
ബി.ജെ.പിക്ക് കനത്ത തിരിച്ചടി
അക്കൗണ്ട് തുറക്കാതെ ആപ്
പ്രത്യേക ലേഖകന്‍
ഷിംല: ഇഞ്ചേടിഞ്ച് പോരാട്ടത്തിനൊടുവില്‍ ഹിമാചല്‍ പ്രദേശില്‍ ബി.ജെ.പിയെ താഴെയിറക്കി കോണ്‍ഗ്രസ് ഭരണം ഉറപ്പിച്ചു. ഒടുവിലെ സീറ്റുനില അനുസരിച്ച് ഹിമാചല്‍പ്രദേശില്‍ കോണ്‍ഗ്രസ് കേവല ഭൂരിപക്ഷം മറികടന്നു. 68 സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 39 സീറ്റുകളുമായാണ് കോണ്‍ഗ്രസ് ഹിമാചലില്‍ മുന്നേറുന്നത്. 26 സീറ്റുകളിലാണ് ബി.ജെ.പി മുന്നേറ്റം. മൂന്ന് ബി.ജെ.പി വിമതരും ഇവിടെ വിജയിച്ചിട്ടുണ്ട്. ആപ്പിന് ഹിമാചലില്‍ അക്കൗണ്ട് തുറക്കാന്‍ പോലും സാധിച്ചില്ല.
ഭരണവിരുദ്ധ വികാരം അലയടിച്ച ഹിമാചലില്‍ വിലക്കയറ്റം ഉള്‍പ്പടെയുള്ള വിഷയങ്ങള്‍ ചര്‍ച്ചയായതാണ് ബി.ജെ.പിയുടെ തിരിച്ചടിക്കുള്ള കാരണം.
ഹിമാചലില്‍ 2017ല്‍ 21 സീറ്റുകള്‍ നേടിയ കോണ്‍ഗ്രസ് ഇത്തവണ 40 സീറ്റുകള്‍ നേടിയാണ് ബി ജെ പിയെ പിന്തള്ളിയത്. അതേസമയം, 2017ല്‍ 44 സീറ്റുകള്‍ നേടിയ ബി ജെ പിയ്ക്ക് ഇത്തവണ 17 സീറ്റുകള്‍ നഷ്ടമാവുകയും ചെയ്തു. ഹിമാചലിലെ 68 അംഗ വിധാന്‍ സഭയില്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നതിനായി 35 സീറ്റുകളാണ് നേടേണ്ടത്. നിലവിലെ ഭരണപാര്‍ട്ടിയെ പുറത്താക്കി മറ്റൊരു പാര്‍ട്ടിയെ അധികാരത്തിലേറ്റുന്ന, മൂന്ന് ദശാബ്ദമായി ഹിമാചലില്‍ പിന്തുടര്‍ന്ന് പോകുന്ന പാരമ്പര്യം ഇത്തവണ ബി ജെ പി തകര്‍ക്കുമെന്നായിരുന്നു എക്സിറ്റ് പോളുകളുടെ പ്രവചനങ്ങള്‍.
ഭരണപക്ഷമായ ബി ജെ പി തന്നെ വീണ്ടും അധികാരത്തിലെത്തുമെന്നായിരുന്നു കൂടുതല്‍ പ്രവചനങ്ങളും. എന്നാല്‍ അവസാനഘട്ട ഫലങ്ങള്‍ പുറത്തുവരുമ്പോള്‍ 1985 മുതല്‍ തുടര്‍ന്നുവരുന്ന രീതിയില്‍ നിന്ന് ഹിമാചലിലെ വോട്ടര്‍മാര്‍ പിന്നോട്ടുപോയില്ലെന്നാണ് വ്യക്തമാവുന്നത്.
അഞ്ച് വര്‍ഷം കൂടുമ്പോള്‍ സര്‍ക്കാരിനെ മാറ്റുന്ന പതിവുള്ള ഹിമാചലില്‍, അഗ്നിപഥ് പദ്ധതിക്കെതിരായ പ്രചരണവും പഴയ പെന്‍ഷന്‍ സ്‌കീം തിരികെ കൊണ്ടുവരുമെന്ന അവകാശവാദവും കോണ്‍ഗ്രസിനെ തുണച്ചു. ആം ആദ്മി പാര്‍ട്ടി ഗുജറാത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചതോടെ സംസ്ഥാനത്തെ ദ്വിമുഖ പോരാട്ടത്തില്‍ മൂന്നാം മുന്നണിക്കുള്ള സാധ്യത നേരത്തെ തന്നെ അവസാനിച്ചിരുന്നു. ഭരണവിരുദ്ധ വികാരമാണ് ഇവിടെ ബി.ജെ.പിക്ക് തിരിച്ചടിയായത്.
ഹിമാചല്‍ പ്രദേശിലെ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതിനിടെ കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി പദത്തെക്കുറിച്ചുളള ചര്‍ച്ചകളും സജീവമായി.ഹിമാചല്‍ പിസിസി മുന്‍ അദ്ധ്യക്ഷന്‍ സുഖ് വീന്ദര്‍ സുഖുനോ നിലവിലെ പ്രതിപക്ഷ നേതാവ് മുകേഷ് അഗ്നിഹോത്രിയോ മുഖ്യമന്ത്രിയാകമെന്നായിരുന്നു തിരഞ്ഞെടുപ്പ് പ്രചരണത്തിലുടനീളം കോണ്‍ഗ്രസ് പറഞ്ഞിരുന്നത്. എന്നാല്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം പിസിസി അദ്ധ്യക്ഷയും മുന്‍മുഖ്യമന്ത്രി വീര്‍ഭദ്ര സിങ്ങിന്റെ പത്നിയുമായ പ്രതിഭ സിങ്ങും മുഖ്യമന്ത്രി പദത്തിനായി നീക്കങ്ങള്‍ ആരംഭിച്ചിരിക്കുകയാണെന്നാണ് വിവരം. മാണ്ഡി ലോക്സഭാ മണ്ഡലത്തില്‍ നിന്നുളള എംപിയാണ് പ്രതിഭ സിങ്. പ്രചാരണത്തില്‍ വീര്‍ഭദ്രസിംഗിന്റെ പേരും കോണ്‍ഗ്രസ് ഉയര്‍ത്തിക്കാട്ടിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് പ്രതിഭ സിംഗ് അവകാശവാദം ഉന്നയിക്കുന്നത്. മാത്രമല്ല പാര്‍ട്ടിയുടെ വിജയം തന്റെ കൂടി വിജയമാണെന്നും പ്രതിഭ അവകാശപ്പെടുന്നു.
വീര്‍ഭദ്ര സിംഗ് സര്‍ക്കാരിലെ മന്ത്രിയായിരുന്നു മുകേഷ് അഗ്നിഹോത്രി. നിലവിലെ പ്രതിപക്ഷ നേതാവ് കൂടിയാണ്. നാല് തവണ എംഎല്‍എ ആയ നേതാവ് കൂടിയാണ്. വീര്‍ഭദ്ര സിംഗുമായി അടുപ്പമുളളതിനാല്‍ മുകേഷ് അഗ്നിഹോത്രിയുടെ സ്ഥാനാര്‍ത്ഥിത്വത്തെ പ്രതിഭ സിങ് എതിര്‍ത്തേക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.