Thursday, June 19, 2025

കേരള രാഷ്ട്രീയത്തിലെ ഒരു യുഗാന്ത്യം

Must Read

സുധ മേനോന്‍ 

രാഷ്ട്രീയസത്യസന്ധതയെ, നീതിബോധത്തെ, നിര്‍ഭയനിലപാടുകളെ, അഹിംസയെ, രാജ്യസ്‌നേഹത്തെ,  ആത്മത്യാഗത്തെ, അതിരില്ലാത്ത മനുഷ്യസ്‌നേഹത്തെ, മൗലികവാദത്തിലേക്കു കടക്കാത്ത മതവിശ്വാസത്തെ, കല്ലേറുകള്‍ക്കിടയിലും നെഞ്ചോടു ചേര്‍ത്ത  ബഹുസ്വരതയോടുള്ള  വിട്ടുവീഴ്ചയില്ലാത്ത കൂറിനെ….ഒക്കെ ഓര്‍ക്കുമ്പോള്‍, രാഷ്ട്രീയകേരളത്തിന്റെ  ദേശിയപ്രസ്ഥാന ചരിത്രത്തില്‍ ചൂണ്ടി കാണിക്കേണ്ട  ആദ്യത്തെ പേര്  ആണ് മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബ്. അതുകൊണ്ടാണ് അബ്ദുറഹ്മാന്‍ സാഹിബിനെ പോലെ അദ്ദേഹം മാത്രമേ ഉള്ളൂ എന്ന് സുകുമാര്‍ അഴീക്കോട് പറഞ്ഞത്. വൈക്കം മുഹമ്മദ് ബഷീറിന് അഭയവും തണലും ആയിരുന്നു സാഹിബ്. ഗാന്ധിജിക്കു ധീരനായ സേനാനിയും, രാജാജിക്കു സത്യസന്ധതയുടെ ആള്‍രൂപവും.
അദ്ദേഹം ആരംഭിച്ച പത്രത്തിന്റെ പേരും അല്‍ അമീന്‍ – വിശ്വസ്തന്‍- എന്നായിരുന്നു.

നിസ്സഹകരണ- ഖിലാഫത്ത് പ്രസ്ഥാനം സജീവമായി വന്ന നാളുകളില്‍ തന്നെയാണ് അബ്ദുറഹ്മാന്‍ സാഹിബും കോളേജ് വിദ്യാഭ്യാസവും സിവില്‍ സര്‍വീസ് സ്വപ്നവും ഉപേക്ഷിച്ചു കൊണ്ട് ദേശിയപ്രസ്ഥാനത്തിലേക്ക് കടന്നു വന്നത്. അതിന് അദ്ദേഹത്തെ സ്വാധീനിച്ച ഒരു ഘടകം , മൗലാനാ അബുല്‍കലാം ആസാദ് എഴുതിയ ‘ഖിലാഫത്ത് ആന്‍ഡ് ജസീറത്തുല്‍ അറബ്’ എന്ന പുസ്തകമായിരുന്നു.ജയില്‍ മോചിതനായശേഷം അല്‍അമീനിലൂടെ അദ്ദേഹം ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാട്ടം ശക്തമാക്കി.
മലബാറിലെ പ്രശ്‌നങ്ങള്‍ യങ് ഇന്ത്യയിലും നവജീവനിലും പ്രസിദ്ധീകരിക്കപെട്ടതോടെ മാപ്പിളമാര്‍ക്കു സഹായമെത്തി.  ഹിന്ദു- മുസ്ലിം ഐക്യത്തിന് വേണ്ടി, ആന്‍ഡമാന്‍ ദ്വീപുകളിലേക്ക് കുടികിടപ്പുകാരായി കൊണ്ടുപോയിരുന്ന സാധുക്കളായ മുസ്ലിം തൊഴിലാളികള്‍ക്ക് വേണ്ടി, മലബാര്‍.   ലഹളക്ക്‌ശേഷം ഒറ്റപ്പെട്ടുപോയ മാപ്പിളമാര്‍ക്ക് വേണ്ടി, സമുദായപരിഷ്‌കരണത്തിന് വേണ്ടി അദ്ദേഹം അതിശക്തമായി വാദിച്ചുകൊണ്ടെയിരുന്നു. അതോടൊപ്പം സ്വന്തം മതനിഷ്ഠയില്‍ അടിയുറച്ചു നിന്ന് കൊണ്ട് തന്നെ ‘മതരാഷ്ട്രവാദത്തെ’ അദ്ദേഹം പൂര്‍ണമായി തള്ളിക്കളഞ്ഞു. ഒരൊറ്റ ദേശീയതയുടെ സൗന്ദര്യത്തില്‍ അദ്ദേഹം വിശ്വസിച്ചു.  ‘മതനിരപേക്ഷത’ എല്ലായ്‌പ്പോഴും സാഹിബിനെ  പൊതിഞ്ഞു നിന്നു.    
കോണ്‍ഗ്രസ്സിനെ സാധാരണപ്രവര്‍ത്തകരുടെ ഒരു ജനകീയപ്രസ്ഥാനമാക്കി മാറ്റിയെടുത്തതില്‍ അബ്ദുറഹ്മാന്‍ സാഹിബിനു വലിയ പങ്കുണ്ട്.1930 ലെ ഉപ്പ് സത്യാഗ്രഹത്തില്‍ ധാരാളം മുസ്ലിം യുവാക്കളെ പങ്കെടുപ്പിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. 1937ല്‍ ഏറനാട് വള്ളുവനാട് മണ്ഡലത്തില്‍ നിന്നും മദ്രാസ് അസംബ്ലിയിലേക്ക്  തിരഞ്ഞെടുക്കപെട്ടത് അദ്ദേഹത്തിന്റെ ജനപ്രീതിക്ക് തെളിവാണ്.

കോണ്‍ഗ്രസ്സിലെ ഇടതു- സോഷ്യലിസ്റ്റ് ആശയക്കാരന്‍ ആയിരുന്നു അബ്ദുറഹ്മാന്‍ സാഹിബ്. അദ്ദേഹം കെപി സി സി പ്രസിഡന്റ് ആയിരുന്നപ്പോള്‍ ഇ എം എസ് ആയിരുന്നു സെക്രട്ടറി. പിന്നീട്  നേതാജിയുടെ പ്രവര്‍ത്തനങ്ങളില്‍ ആകര്‍ഷിതനായ അദ്ദേഹം ഫോര്‍വേര്‍ഡ് ബ്ലോക്കിന്റെ കേരളഘടകം പ്രസിഡന്റ് ആയി. 1940ജൂലൈ മൂന്നിനു രാജ്യരക്ഷാനിയമം അനുസരിച്ച് അദ്ദേഹം അറസ്റ്റില്‍ ആയി. അഞ്ചു വര്‍ഷത്തെ ശിക്ഷ കഴിഞ്ഞു തിരികെ എത്തുമ്പോഴേക്കും മലബാറിലെയും ഇന്ത്യയിലെയും രാഷ്ട്രീയ സാഹചര്യത്തില്‍ ദ്വിരാഷ്ട്രവാദം ശക്തമായിരുന്നു. ദേശിയവാദിയായ അബ്ദുറഹ്മാന്‍ സാഹിബിനു ശക്തമായ എതിര്‍പ്പും വിമര്‍ശനങ്ങളും നേരിടേണ്ടി    വന്നെങ്കിലും അദ്ദേഹം നിര്‍ഭയമായി മുന്നോട്ടു പോയി. വീണ്ടും കോണ്‍ഗ്രസ്സില്‍ സജീവമായി.

1945ലെ വിശുദ്ധ റമദാന്‍ മാസത്തില്‍,  മതിലകത്തെ പൊതുയോഗത്തില്‍ അബ്ദു റഹ്മാന്‍ സാഹിബിനെ പ്രസംഗിക്കാന്‍ സമ്മതിക്കാതെ  എതിരാളികള്‍ യോഗം അലങ്കോലമാക്കി.  വികാരഭരിതനായ സാഹിബ്, ‘ഞാന്‍ വീണ്ടും വരും. അത് സ്വതന്ത്ര ഇന്ത്യയിലായിരിക്കും. അന്ന് നമുക്ക് വീണ്ടും കാണാം. ഇന്‍ശാ അളളാ’ എന്ന് പറഞ്ഞു കൊണ്ടാണ് അന്ന് വേദി വിട്ടത്.
പക്ഷെ, സ്വരാജിന്റെ ആ അനര്‍ഘനിമിഷം കാണാനുള്ള ഭാഗ്യം  അദ്ദേഹത്തിന്  ഉണ്ടായിരുന്നില്ല. താന്‍ കൂടി നട്ടുനനച്ച ദേശിയപ്രസ്ഥാനത്തിന്റെ ഇല പൊഴിയും കാലം അവസാനിപ്പിച്ചുകൊണ്ട് വസന്തം വിടര്‍ന്നു വരുന്നത് കാണാന്‍ കാത്തു നില്‍ക്കാതെ,  1945 നവംബര്‍ 23 ന് കൊടിയത്തൂരിലെ പൊതുയോഗത്തില്‍ പ്രസംഗിച്ചശേഷം അദ്ദേഹം കുഴഞ്ഞു വീണു മരിക്കുകയായിരുന്നു – നാല്‍പ്പത്തി ഏഴാം വയസ്സില്‍.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img