Wednesday, June 18, 2025

കെ.ടി ജലീലിന്റെ അതിക്രമങ്ങള്‍ മറുപടി പറേയണ്ടത് സി.പി.എം

Must Read

കെ.പി റെജി

അതിവിചിത്രമായ നടപടികളാണു നമ്മുടെ രാഷ്ട്രീയ നേതാക്കളുടെ ഭാഗത്തുനിന്നുണ്ടാവുന്നത്. ജനാധിപത്യ, രാഷ്ട്രീയ മൂല്യങ്ങളും നിയമം അനുശാസിക്കുന്ന പ്രോട്ടോക്കോള്‍ മാനദണ്ഡങ്ങളും കാറ്റില്‍ പറത്തുന്നതിനു ഭരണഘടനാ പദവികള്‍ പോലും തടസ്സമാവില്ലെന്നു വ്യക്തമാക്കുന്നതാണ്. മുന്‍ മന്ത്രി കെ.ടി ജലീലിന്റെ ചെയ്തികളെക്കുറിച്ചു സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ സത്യവാങ്മൂലത്തിലെ വെളിപ്പെടുത്തലും ജലീലിന്റെ ഏറ്റുപറച്ചിലും വ്യക്തമാക്കുന്നത്. രാഷ്ട്രീയ എതിരാളികള്‍ക്കു മേല്‍ നാവാട്ട് നടത്തുന്നതില്‍ ഒതുങ്ങിനില്‍ക്കുന്നില്ല ആ മര്യാദകേട്. ഒരു മലയാള മാധ്യമത്തിനെതിരെ നടപടിക്ക് ഗള്‍ഫ് രാഷ്ട്രത്തിന്റെ ഭരണാധികാരിക്ക് മേല്‍ സ്വാധീനം ചെലുത്താന്‍ അധികാരത്തിലിരിക്കെ ശ്രമിച്ചു എന്നാണു ജലീല്‍ തന്നെ തുറന്നു പറയുന്നത്.
മാധ്യമം ദിനപത്രത്തിനെതിരെ നടപടി ആവശ്യപ്പെട്ട് യു.എ.ഇ കോണ്‍സല്‍ ജനറലിന് കത്തയച്ചിരുന്നെന്നാണ് ഡോ. കെ.ടി. ജലീല്‍ വാര്‍ത്താസമ്മേളനത്തില്‍ സമ്മതിച്ചത്. മാധ്യമം നിരോധിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നില്ലെന്നും വ്യക്തിപരമായാണ കത്തെന്നും അബ്ദുല്‍ ജലീല്‍ എന്ന വ്യക്തിപരമായ മെയിലില്‍നിന്നാണ് അയച്ചതെന്നും അദ്ദേഹം വിശദീകരിക്കുന്നുണ്ട്. മാധ്യമം നിരോധിക്കാന്‍ ജലീല്‍ യു.എ.ഇ ഭരണാധികാരിക്ക് കത്തയച്ചെന്ന് സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയതിന് പി്ന്നാലെയാണ് വിശദീകരണം.

കോവിഡിന്റെ മൂര്‍ധന്യത്തില്‍ പ്രവാസികളെ നാട്ടിലേക്കു തിരിച്ചുകൊണ്ടുവരുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ താല്‍പര്യം എടുക്കാത്തതിനെ കുറ്റപ്പെടുത്തി മാധ്യമം പ്രസിദ്ധീകരിച്ച ഒന്നാം പേജ് ആണ് മന്ത്രിയെ ചൊടിപ്പിച്ചത്. കേരള സര്‍ക്കാറിനെ വിമര്‍ശിച്ചതിന് യു.എ.ഇ സര്‍ക്കാര്‍ നടപടിയെടുക്കണമെന്നായിരുന്നു സംസ്ഥാന മന്ത്രിയുടെ ആവശ്യമെന്നതാണു വിചിത്രം. പ്രവാസി പ്രശ്നം രാജ്യാന്തര വിഷയമായതിനാല്‍ ഐക്യരാഷ്ട്ര സംഘടനയ്ക്കും അന്താരാഷ്ട്ര നീതിന്യായ കോടതിക്കും കൂടി പത്രത്തിനെതിരെ നടപടി ആവശ്യപ്പെട്ട് കത്ത് അയക്കേണ്ടതായിരുന്നു. ഗള്‍ഫില്‍ മറ്റു നിരവധി രാജ്യങ്ങളിലും മലയാളികള്‍ ധാരാളമായി ഉണ്ടായിട്ടും എന്തിന് യു.എ.ഇ ഭരണാധികാരിക്ക് മാത്രം എഴുതി എന്നതും ചോദ്യമാണ്. യു.എ.ഇയില്‍ ജലീലിന് എന്തോ അമിത താല്‍പര്യങ്ങള്‍ ഉണ്ടെന്ന സംശയം ബലപ്പെടുത്തുന്നതല്ലേ എന്നു ചോദിക്കുന്നവരും ഇനി രാജ്യദ്രോഹികളും കലാപത്തിന് ആഹ്വാനം ചെയ്യുന്നവരും ആകുമോ എന്നേ അറിയേണ്ടതുള്ളൂ.

അപ്രിയവാര്‍ത്തകളോടു നമ്മുടെ അധികാരി വര്‍ഗത്തില്‍ വളര്‍ന്നുവരുന്ന അസഹിഷ്ണുതയുടെ മറ്റൊരുദാഹരണമാണ് സ്വപ്നയുടെ വെളിപ്പെടുത്തലിലൂടെയും ജലീലിന്റെ വിശദീകരണത്തിലൂടെയും വ്യക്തമാവുന്നത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ നിയോഗിച്ച് പി.ആര്‍.ഡി ഏര്‍പ്പെടുത്തിയ ഫാക്ട് ചെക്ക് പോലെ അടുത്തിടെ വാര്‍ത്തകള്‍ക്കു കൂച്ചുവിലങ്ങിടാന്‍ ശ്രമിച്ച ഒട്ടേറെ സംഭവങ്ങള്‍ പുറത്തുവന്നിരുന്നു. ഏറ്റവുമൊടുവില്‍ ഏഷ്യാനെറ്റ് ന്യൂസിലെ വിനു വി. ജോണ്‍ അടക്കം മാധ്യമ പ്രവര്‍ത്തകരെ അപ്രിയകരമായ വാര്‍ത്തകളുടെയും പരാമര്‍ശങ്ങളുടെയും പേരില്‍ പൊലീസ് കേസില്‍ കുടുക്കിയ വിവരം മാസങ്ങള്‍ വൈകി പുറത്തുവന്നതിനു പിന്നാലെയാണ് മലയാള മാധ്യമം വിദേശ ഭരണാധികാരിയെകൊണ്ടു പൂട്ടിക്കാന്‍ സംസ്്ഥാന മന്ത്രി നടത്തിയ ആസൂത്രണം ജനങ്ങള്‍ക്കു മുന്നിലേക്ക് എത്തുന്നത.്

ജനാധിപത്യത്തിനും മാധ്യമ സ്വതന്ത്ര്യത്തിനും മാത്രമല്ല, രാഷട്രത്തിന്റെ പരമാധികാരം പോലും ചോദ്യം ചെയ്യുന്ന നടപടിയാണ് ഈ ഭരണാധികാരിയുടെ ഭാഗത്തുനിന്നുണ്ടായത്. രാജ്യത്തെ നിയമങ്ങള്‍ അനുസരിച്ച്, പ്രസിദ്ധീകരിച്ചുവരുന്ന ഒരു മാധ്യമത്തെ നിരോധിക്കാന്‍ വിദേശ ഭരണാധികാരിയുടെ ഇടപെടല്‍ ആവശ്യപ്പെടുന്നതിനെ ആ തലത്തിലേ കാണാന്‍ കഴിയൂ. സംസ്ഥാന ഭരണകൂടത്തിന്റെ നിലപാടിനെ വിമര്‍ശിച്ചു പത്രത്തിന്റെ കേരള എഡിഷനുകളില്‍ മാത്രം പ്രസിദ്ധീകരിച്ച വാര്‍ത്തയുടെ പേരില്‍ വിദേശ ഇടപെടല്‍ ആവശ്യപ്പെടുന്നത് നമ്മുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടാന്‍ വിദേശ രാഷ്ട്രത്തെ ക്ഷണിച്ചുവരുത്തുന്നതല്ലാതെ മറ്റെന്താണ്. ഭരണഘടനാ വിരുദ്ധ നടപടിയെ തള്ളിപ്പറയാന്‍ ജലീലിന്റെ പാര്‍ട്ടിയായ സി.പി.എമ്മും അദ്ദേഹത്തിന്റെ മന്ത്രിസഭാ തലവന്‍ ആയ മുഖ്യമന്ത്രി പിണറായി വിജയനും തയാറാവുമോ എന്നേ ഇനി അറിയേണ്ടതുള്ളൂ. ഇല്ലെങ്കില്‍ അവരുടെ വിശ്വാസ്യതയാവും ജനമധ്യത്തില്‍ ചോദ്യം ചെയ്യപ്പെടുക.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img