Thursday, June 19, 2025

കെ എ എസ്: സിവില്‍ സര്‍വീസ് രംഗത്ത് പുതുചരിത്രം

Must Read


എസ് വിജയകുമാരന്‍ നായര്‍ (കേരള പി എസ് സി അംഗം)


കേരളത്തിലെ സിവില്‍ സര്‍വീസ് രംഗത്ത് പുതിയ ചരിത്രം രചിച്ച് കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസ് (കെഎഎസ്) യാഥാര്‍ത്ഥ്യമായിരിക്കുകയാണ്. സര്‍ക്കാരിന്റെ ഇച്ഛാശക്തിയും കൊവിഡ് മഹാമാരി സൃഷ്ടിച്ച കടുത്ത പ്രതിസന്ധിക്കിടയിലും കേരള പബ്ലിക് സര്‍വീസ് കമ്മിഷന്‍ നിശ്ചയദാര്‍ഢ്യത്തോടെ നടത്തിയ ചിട്ടയായ പ്രവര്‍ത്തനവുമാണ് വളരെ ചുരുങ്ങിയ സമയംകൊണ്ട് എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കി കെഎഎസിന്റെ ആദ്യ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരണം സാധ്യമാക്കിയത്.

കേരള വികസന മാതൃക സൃഷ്ടിക്കുന്നതില്‍ മഹത്തായ പങ്കുവഹിക്കുമ്പോഴും പതിറ്റാണ്ടുകളായി പൊതുസമൂഹത്തിന്റെ കടുത്ത വിമര്‍ശനത്തിന് വിധേയമായിട്ടുള്ള സിവില്‍ സര്‍വീസിലെ കാര്യക്ഷമതാരാഹിത്യത്തിനും ജനവിരുദ്ധതയ്ക്കും വലിയൊരളവുവരെ പരിഹാരമുണ്ടാക്കുന്നതിനും സാമൂഹ്യ പുരോഗതിയില്‍ പുത്തന്‍ അധ്യായങ്ങള്‍ രചിക്കുന്നതിനും പുതിയ സംവിധാനത്തിന് കഴിയുമെന്ന് തന്നെ പ്രത്യാശിക്കാം.
പൊതുജനാരോഗ്യവും പൊതുവിതരണവും പൊതുവിദ്യാഭ്യാസവും പൊതുഗതാഗതവും പൊതുമേഖലയുമൊക്കെ രാജ്യത്തിന് മാതൃകയായി നിലനിര്‍ത്താന്‍ കേരളത്തിന് കഴിഞ്ഞതിനു പിന്നില്‍ സിവില്‍ സര്‍വീസിനും ചെറുതല്ലാത്ത പങ്കുണ്ട് എന്നത് അംഗീകരിക്കുമ്പോള്‍ തന്നെ, എക്കാലവും വിമര്‍ശന വിധേയമാകുന്ന ഏറ്റവും വലിയ പോരായ്മയാണ് സിവില്‍ സര്‍വീസിന്റെ മുഖമുദ്രയായി വിശേഷിപ്പിക്കപ്പെടുന്ന ജനവിരുദ്ധതയും യജമാനഭാവവും. അഴിമതിയും കെടുകാര്യസ്ഥതയും സ്വജനപക്ഷപാതവും അനാവശ്യമായ കാലതാമസവും മോശമായ പെരുമാറ്റവുമൊക്കെ അവിടവിടെ ഏറിയും കുറഞ്ഞും എക്കാലവും നിലനില്‍ക്കുന്നുണ്ടെങ്കിലും ജീവനക്കാരില്‍ പൊതുവായി രൂഢമൂലമായിട്ടുള്ള യജമാനഭാവമാണ് ഓഫീസിലെത്തുന്ന ഉപഭോക്താക്കള്‍ സര്‍ക്കാര്‍ ജീവനക്കാരെ മോശമായി വിലയിരുത്തുന്നതിന് കാരണമാകുന്നത്.
കൊളോണിയല്‍ സംസ്‌കാരത്തിന്റെയും ജന്മി-നാടുവാഴിത്ത ശീലുകളുടെയും ബാക്കി പത്രമായിരുന്ന സിവില്‍ സര്‍വീസിന് ജനകീയ മുഖമുണ്ടായത് കേരളപ്പിറവിക്കു ശേഷം ജനകീയ സര്‍ക്കാരുകള്‍ അധികാരത്തില്‍ വന്നശേഷമാണ്.


സംസ്ഥാന രൂപീകരണത്തിനു ശേഷം സിവില്‍ സര്‍വീസ് ജനപക്ഷമാക്കുന്നതിന് ലക്ഷ്യംവച്ച് ജനകീയ സര്‍ക്കാരുകള്‍ നടപ്പിലാക്കിയിട്ടുള്ള ഭരണനടപടികളുടെ യഥാര്‍ത്ഥ സത്ത ഉള്‍ക്കൊള്ളുന്നതിന് വലിയൊരു വിഭാഗം ജീവനക്കാര്‍ തയാറായില്ല എന്നത് നമ്മുടെ ഉദ്യോഗസ്ഥ സംവിധാനത്തിന്റെ പോരായ്മയാണ്. ജീവനക്കാരുടെ മോശമായ പെരുമാറ്റത്തെക്കുറിച്ചും സര്‍ക്കാരോഫീസിലെ അഴിമതിയെക്കുറിച്ചും കാലതാമസത്തെക്കുറിച്ചുമെല്ലാം വിമര്‍ശനമുന്നയിക്കുന്ന പുതുതലമുറയില്‍പ്പെട്ടവര്‍ സര്‍വീസിലേക്ക് യഥേഷ്ടം കടന്നുവരുന്നുണ്ടെങ്കിലും അവരില്‍ത്തന്നെ ഒരു വിഭാഗം പണ്ടു പറഞ്ഞതെല്ലാം മറന്ന് അവര്‍ ജോലി ചെയ്യുന്ന വകുപ്പിലെയും ഓഫീസിലെയും ഒഴുക്കിനനുസരിച്ച് മാറുന്നതാണ് കാണാന്‍ കഴിയുക. ചില വകുപ്പുകളില്‍ അഴിമതി കട്ടപിടിച്ചു കിടക്കുന്നുവെന്ന് പൊതുസമൂഹത്തില്‍ വലിയ തോതില്‍ ആക്ഷേപമുണ്ടായാലും അത് മാറ്റിയെടുക്കാനുള്ള ശ്രമം ജീവനക്കാരുടെ ഭാഗത്തു നിന്നുണ്ടാവാറില്ല. ഒരു ജീവനക്കാരന്‍ മറ്റൊരു ഓഫീസില്‍ ഒരാവശ്യവുമായി ചെല്ലുമ്പോള്‍ മോശമായ അനുഭവമുണ്ടാകുന്നതും പലപ്പോഴും കൈക്കൂലി കൊടുക്കേണ്ടി വരുന്നതും തടയുന്നതിനും കഴിയുന്നില്ല.


ബ്രിട്ടീഷ് സാമ്രാജ്യവും നാട്ടുരാജാക്കന്മാരും അവരുടെ സൗകര്യത്തിന് പരുവപ്പെടുത്തിയ സാമന്തന്മാരുടെ കയ്യില്‍ നിന്നും സിവില്‍ സര്‍വീസ് അര്‍ഹതപ്പെട്ടവരുടെ കൈകളിലെത്തിയതും ഒരു കാലത്ത് നായന്മാരും പരദേശി ബ്രാഹ്മണരും മാത്രം കയ്യടക്കിവച്ചിരുന്ന സര്‍ക്കാരുദ്യോഗം ഈഴവാദി പിന്നാക്കക്കാര്‍ക്കും പട്ടികജാതി പട്ടിക വര്‍ഗക്കാര്‍ക്കുമൊക്കെ കരഗതമായതും വിദ്യാഭ്യാസത്തിനും തൊഴിലിനും വേണ്ടി നടന്ന ദീര്‍ഘവും ത്യാഗോജ്ജ്വലവുമായ പോരാട്ടങ്ങളുടെ ഫലമായാണ്. മഹാരാജാവിന്റെ ഇഷ്ടമനുസരിച്ച് ഉന്നത ഉദ്യോഗങ്ങളില്‍ നടന്ന നിയമനങ്ങളും ഉന്നതോദ്യോഗസ്ഥന്മാരുടെ ബന്ധുക്കള്‍ക്ക് മാത്രം ലഭിച്ചിരുന്ന താഴ്ന്ന തസ്തികകളിലെ നിയമനങ്ങളുമാണ് കൊച്ചിയിലും തിരുവിതാംകൂറിലും നടന്നിരുന്നതെങ്കില്‍ അതിനെയെല്ലാം മാറ്റിമറിക്കാനായത് ഇവിടെ നടന്ന പ്രക്ഷോഭങ്ങള്‍ മൂലമായിരുന്നു. രാജാവിനെ പ്രീതിപ്പെടുത്തുന്ന ബ്രാഹ്മണര്‍ക്കോ രാജകുടുംബവുമായി വേഴ്ചയുള്ള പ്രമാണി നായര്‍ കുടുംബാംഗങ്ങള്‍ക്കോ രാജകുടുംബാംഗങ്ങളുടെ ബന്ധുക്കള്‍ക്കോ മാത്രം ലഭിച്ചിരുന്ന ഉന്നതോദ്യോഗങ്ങള്‍ മലയാളികള്‍ക്ക് ലഭിക്കുന്നതിനിടയാക്കിയ, ബാരിസ്റ്റര്‍ ജി പി പിള്ളയുടെ നേതൃത്വത്തില്‍ 1891 ല്‍ സമര്‍പ്പിച്ച മലയാളി മെമ്മോറിയല്‍, പഠിച്ചു കഴിഞ്ഞ ഈഴവര്‍ തുടങ്ങിയ വിഭാഗങ്ങള്‍ക്ക് അന്യ ഗവണ്‍മെന്റുകള്‍ക്കു കീഴില്‍ തനതായ ജോലി ലഭിച്ചിട്ടും പൊന്നു തിരുമേനിയുടെ ഗവണ്‍മെന്റിനു കീഴില്‍ അഞ്ചു രൂപ ശമ്പളമുള്ള ഒരു ചെറിയ ജോലിയെങ്കിലും ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് ഡോ. പല്‍പ്പുവിന്റെ നേതൃത്വത്തില്‍ 13176 പേര്‍ ഒപ്പിട്ട് 1896 ല്‍ ശ്രീമൂലം തിരുനാള്‍ മഹാരാജാവിനു നല്‍കിയ ഈഴവ മെമ്മോറിയല്‍, ജനപ്രതിനിധി സഭകളില്‍ പിന്നാക്കം നില്‍ക്കുന്ന സമുദായ വിഭാഗങ്ങള്‍ക്ക് ജനസംഖ്യാനുപാതികമായ പ്രാതിനിധ്യം വേണമെന്നും അതോടൊപ്പം ഉദ്യോഗത്തിലും സംവരണം പാലിക്കണമെന്നും ആവശ്യപ്പെട്ട് എന്‍ വി ജോസഫ്, ടി എം വര്‍ഗീസ്, സി കേശവന്‍, പി കെ കുഞ്ഞ് മുതലായവരുടെ നേതൃത്വത്തില്‍ നടന്ന നിവര്‍ത്തന പ്രക്ഷോഭണം തുടങ്ങിയവ മൂലം സമൂഹത്തിലുണ്ടായ പരിവര്‍ത്തനം വളരെ വലുതാണ്. നിവര്‍ത്തന പ്രക്ഷോഭണത്തെത്തുടര്‍ന്ന് പബ്ലിക് സര്‍വീസില്‍ പ്രാതിനിധ്യമില്ലാതിരുന്ന സമുദായങ്ങള്‍ക്ക് പ്രത്യേക സൗജന്യങ്ങള്‍ ഏര്‍പ്പെടുത്തിയും കാര്യക്ഷമതയ്ക്ക് ഭംഗം വരാതിരിക്കാന്‍ പബ്ലിക് പരീക്ഷകള്‍ നടത്തിയും ഈ നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കുവാന്‍ ഒരു പബ്ലിക് സര്‍വീസ് കമ്മിഷനെ നിയമിക്കുകയും ചെയ്തു.

ഈഴവര്‍, മുസ്ലിങ്ങള്‍, ലത്തീന്‍ കത്തോലിക്കര്‍ തുടങ്ങിയ അന്നത്തെ അവശ വിഭാഗങ്ങള്‍ക്ക് ജനസംഖ്യാനുപാതികമായി ലഭിക്കാവുന്നിടത്തോളം സ്ഥാനങ്ങള്‍ സംവരണം ചെയ്യുന്നതിന് 1935 ജൂണില്‍ പബ്ലിക് സര്‍വീസ് കമ്മിഷണറെ നിയമിച്ചതോടെ സാധിച്ചു. 1936 സെപ്തംബറില്‍ നിയമനചട്ടങ്ങള്‍ക്ക് അന്തിമരൂപം നല്‍കിയതോടെ തിരുവിതാംകൂറില്‍ സിവില്‍ സര്‍വീസിലേയ്ക്കുള്ള നിയമനങ്ങള്‍ക്ക് ചില ക്രമീകരണങ്ങളുണ്ടായി.കൊച്ചിയിലും ഇക്കാലത്ത് ജനസംഖ്യാനുപാതികമായി ഉദ്യോഗം നല്‍കാനുള്ള ഏര്‍പ്പാടുണ്ടാക്കിയിരുന്നു. 1936 ല്‍ നിയമനച്ചട്ടമുണ്ടാക്കിയ തിരുവിതാംകൂറിലും കൊച്ചിയിലും സ്വാതന്ത്ര്യത്തിനു ശേഷവും തന്നിഷ്ട നിയമനങ്ങള്‍ നടന്നിരുന്നുവെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. ഉദ്യോഗലബ്ധിക്കു മാത്രമല്ല, ഉദ്യോഗക്കയറ്റത്തിനും ശരിയായ മാനദണ്ഡങ്ങളൊന്നും അന്നുണ്ടായിരുന്നില്ല. മേലുദ്യോഗസ്ഥന്മാരുടെ പ്രീതി നേടാന്‍ വേണ്ടി ഏത് മോശപ്പെട്ട മാര്‍ഗവും സ്വീകരിക്കാന്‍ മടിയില്ലാത്തവരുണ്ടായിരുന്നു.
ഉദ്യോഗക്കയറ്റത്തിന് വഴിവിട്ട പ്രവര്‍ത്തനങ്ങള്‍ നടത്തുകയും മേലുദ്യോഗസ്ഥന്റെ ഭാര്യയെ പ്രീണിപ്പിക്കുകയും ചെയ്യുന്ന രീതിയും നിലവിലുണ്ടായിരുന്നു. മദിരാശി സംസ്ഥാനത്തിന്റെ ഭാഗമായ മലബാര്‍, സ്വാതന്ത്ര്യ സമരത്തിലൂടെയും ട്രേഡ് യൂണിയന്‍ കര്‍ഷക പ്രസ്ഥാനങ്ങളിലൂടെയും അധ്യാപക-സമരങ്ങളിലൂടെയും വളരെ ഉയര്‍ന്ന രാഷ്ട്രീയ വിതാനങ്ങളിലെത്തിയിരുന്നു. 1947 സെപ്തംബര്‍ അഞ്ചിന് തിരുവിതാംകൂറില്‍ കെ വി സുരേന്ദ്രനാഥിന്റെ മുന്‍കയ്യില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ സംഘടിക്കാന്‍ തുടങ്ങിയതിന് ശേഷമാണ് സിവില്‍ സര്‍വീസില്‍ അവകാശ സമരങ്ങള്‍ക്ക് തുടക്കമായത്.
സ്വാതന്ത്ര്യലബ്ധിക്കു ശേഷം കേരള സംസ്ഥാന രൂപീകരണം വരെയുള്ള കാലഘട്ടങ്ങളില്‍ നിലവിലിരുന്ന ജനകീയ സര്‍ക്കാരുകളുടെ കാലത്തും കടുത്ത അവഗണനയാണ് ജീവനക്കാര്‍ നേരിട്ടത്.


കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ക്ഷാമബത്തയും ശമ്പളകമ്മിഷന്‍ നിയമനവുമെല്ലാം ഇതിനിടയ്ക്ക് നടന്നു. മദ്രാസ് സംസ്ഥാനത്തെ ജീവനക്കാര്‍ കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ലഭിച്ച എക്സ്ചേഞ്ച് കോമ്പന്‍സേഷന്‍ അലവന്‍സ് ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ക്കു വേണ്ടി 1947 ഡിസംബര്‍ 15 മുതല്‍ ഏഴ് ദിവസം പണിമുടക്കി. തിരുവിതാംകൂറിലും സമരങ്ങള്‍ നടന്നു.
അഞ്ചല്‍ എംപ്ലോയീസ് അസോസിയേഷന്റെ നേതൃത്വത്തില്‍ ജീവനക്കാര്‍ മെച്ചപ്പെട്ട വേതനത്തിനു വേണ്ടി 1947 ഡിസംബര്‍ മുതല്‍ 145 ദിവസം പണിമുടക്കി. കടുത്ത ശിക്ഷണ നടപടികളും ക്രൂരമായ പൊലീസ് മര്‍ദ്ദനവും പിരിച്ചുവിടലുമായിരുന്നു പ്രതിഫലം.
1954 ല്‍ സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് ഡിപ്പാര്‍ട്ടുമെന്റ് സര്‍ക്കാര്‍ വകുപ്പായിരുന്ന കാലത്ത് ജീവനക്കാര്‍ നടത്തിയ പണിമുടക്കവും അതിനെ സര്‍ക്കാര്‍ ക്രൂരമായി നേരിട്ടതും കേരളത്തിലെ ജീവനക്കാര്‍ ഒരിക്കലും മറക്കാന്‍ പാടില്ലാത്തതാണ്. രാഷ്ട്രീയ – സാമൂഹ്യ രംഗങ്ങളില്‍ ആ സമരം വലിയ കോളിളക്കം സൃഷ്ടിച്ചു. മ്യൂസിയം ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറച്ചതിനെതിരെ 155 ദിവസം സമരം നടന്നതും ഈ കാലഘട്ടത്തിലാണ്.

1957 ല്‍ ഇഎംഎസ് ചെയര്‍മാനായ ഭരണപരിഷ്‌കാര കമ്മിഷനും 1965 ല്‍ എം കെ വെള്ളോടി ചെയര്‍മാനായ കമ്മിഷനും 1967 ല്‍ ആര്‍ ശങ്കരനാരായണന്‍ തമ്പി ചെയര്‍മാനും സര്‍വീസ് സംഘടനാ പ്രതിനിധികള്‍ ഉള്‍പ്പെടെയുള്ളവര്‍ അംഗങ്ങളുമായ റൂള്‍സ് റിവിഷന്‍ കമ്മിറ്റിയും സിവില്‍ സര്‍വീസ് പരിഷ്‌കരിക്കുന്നതിനും ജനകീയമാക്കുന്നതിനും നിരവധി നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിച്ചു. 1969 മുതല്‍ 1977 വരെ അധികാരത്തിലിരുന്ന സി അച്യുതമേനോന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ആവിഷ്‌കരിച്ചു നടപ്പാക്കിയ ജനക്ഷേമപദ്ധതികളുടെ ഭാഗമായി സിവില്‍ സര്‍വീസ് വലിയ വളര്‍ച്ച കൈവരിച്ചു. രണ്ടു ലക്ഷമായിരുന്ന സിവില്‍ സര്‍വീസിന്റെ അംഗബലം അക്കാലത്ത് ഇരട്ടിയിലേറെ വര്‍ധിച്ചു. 1997ല്‍ ഇ കെ നായനാര്‍ ചെയര്‍മാനായ ഭരണപരിഷ്‌കാര കമ്മിഷനും ഏറ്റവുമൊടുവില്‍ 2016 ല്‍ വി എസ് അച്യുതാനന്ദന്‍ ചെയര്‍മാനായ കമ്മിഷനും സിവില്‍ സര്‍വീസ്, അഴിമതി മുക്തവും ജനപക്ഷവും ആക്കുന്നതിനുള്ള നിരവധി നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിച്ചു. നിയമങ്ങളിലും ചട്ടങ്ങളിലും കാലോചിതമായ പരിഷ്‌കരണങ്ങള്‍ നടത്തി അഴിമതി അവസാനിപ്പിക്കുന്നതിനുള്ള ക്രിയാത്മകമായ നിരവധി നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിച്ചു. ഉദ്യോഗസ്ഥ സംവിധാനം ഉടച്ചുവാര്‍ക്കുന്നതിനും ജീവനക്കാരെ ശാസ്ത്രീയമായി പുനര്‍വിന്യസിക്കുന്നതിനും കഴിയുന്ന തരത്തിലുള്ള നിര്‍ദ്ദേശങ്ങളും ധാരാളമായുണ്ടായി. ഡിപ്പാര്‍ട്ടുമെന്റുകളുടെ അശാസ്ത്രീയമായ ഘടനയും അപ്രമാദിത്വവും പലപ്പോഴും ഇത്തരം നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കുന്നതിനും പദ്ധതികളുടെ നടത്തിപ്പിനും വിഘാതമായിനിന്നു. ഒരേ ലക്ഷ്യത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്ന വിവിധ വിഭാഗങ്ങള്‍ പരസ്പര ധാരണയില്ലാതെ പ്രവര്‍ത്തിക്കുന്ന സാഹചര്യവും നിലനില്‍ക്കുന്നു. നിലവില്‍ ജില്ലാതലത്തില്‍ തീരുമാനങ്ങളെടുക്കാനും നടപ്പാക്കാനുമുള്ള സാധ്യതകള്‍ വിരളമാണ്.


ഭരണപരവും നയപരവുമായ വിഷയങ്ങളില്‍, സംസ്ഥാനതലത്തില്‍ വിവിധ തട്ടുകളിലായി അധികാരം കയ്യാളുന്നതുകൊണ്ടുണ്ടാകുന്ന കാലതാമസവും ദുര്‍വ്യയവും മറ്റൊരു തടസമാണ്. ഇതിനുള്ള ഏക പോംവഴി അധികാരവും ഇച്ഛാശക്തിയുമുള്ള ഉദ്യോഗസ്ഥന്റെ സേവനം ജില്ലാതലത്തില്‍ ഉറപ്പാക്കുകയും നയപരമായ വിഷയങ്ങളിലൊഴികെ തീരുമാനങ്ങള്‍ ജില്ലാ തലത്തില്‍ തന്നെ കൈക്കൊള്ളാനുള്ള സാഹചര്യമൊരുക്കുകയുമാണ്. പക്ഷേ ഇത്തരം മാറ്റങ്ങള്‍ക്ക് ആര് നേതൃത്വം കൊടുക്കുമെന്നതായിരുന്നു കേരളത്തിലെ സിവില്‍ സര്‍വീസ് നേരിട്ട ഏറ്റവും വലിയ പ്രശ്നം. കാര്യശേഷിയുള്ള മധ്യനിര ഓഫീസര്‍മാരുടെ കുറവ് ജില്ലാതലത്തില്‍ കാര്യക്ഷമത ഉറപ്പാക്കാന്‍ കഴിയാത്ത സാഹചര്യം സൃഷ്ടിച്ചിരുന്നു. സെക്രട്ടേറിയറ്റ് – ഡയറക്ടറേറ്റ് സംവിധാനങ്ങള്‍ തനിയാവര്‍ത്തനങ്ങളായതു കൊണ്ടു തന്നെ അവിടെയും കാലതാമസമാണ് ഫലം. ഇവിടെയാണ് കേരളം പതിറ്റാണ്ടുകളായി നടപ്പിലാക്കാനാഗ്രഹിച്ച കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസ് യാഥാര്‍ത്ഥ്യമാകുന്നതിന്റെ പ്രസക്തി. ഭരണപരിഷ്‌കാര കമ്മിഷനുകള്‍ പലപ്പോഴും ശുപാര്‍ശ ചെയ്തിട്ടുണ്ടെങ്കിലും നടപ്പിലാക്കാനുള്ള ഇച്ഛാശക്തി സര്‍ക്കാരുകള്‍ക്കുണ്ടായില്ല. കഴിഞ്ഞ ഇടതുപക്ഷ സര്‍ക്കാര്‍ കെഎഎസ് നടപ്പിലാക്കുമെന്ന് വാഗ്ദാനം നല്‍കുകയും അതിനുള്ള നടപടികളുമായി മുന്നോട്ടു പോകുകയും ചെയ്തു.


സര്‍വീസ് സംഘടനകളുമായി പലതവണ ചര്‍ച്ച നടത്തി. കെഎഎസ് രൂപീകരണത്തിനുള്ള വിശേഷാല്‍ ചട്ടം രൂപീകരണം മുതല്‍ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതുവരെയുള്ള നടപടിക്രമങ്ങള്‍ വളരെ വേഗത്തില്‍ കൃത്യതയോടെ നടപ്പാക്കുന്നതില്‍ കേരള പബ്ലിക് സര്‍വീസ് കമ്മിഷന്‍ അഭിമാനകരമായ നേട്ടമാണ് കൈവരിച്ചത്.
2019 ലെ കേരളപ്പിറവി ദിനത്തില്‍ പുറപ്പെടുവിച്ച കെഎഎസ് വിജ്ഞാപനത്തിനു ശേഷമുണ്ടായ കൊവിഡ് പ്രതിസന്ധികളെയെല്ലാം നിശ്ചയദാര്‍ഢ്യത്തോടെ അതിജീവിച്ചാണ് 2021ലെ കേരളപ്പിറവി ദിനത്തില്‍, മൂന്ന് സ്ട്രീമുകളിലായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 105 ഒഴിവുകളിലേക്ക് മെരിറ്റിന്റെയും സാമൂഹ്യനീതിയുടെയും അടിസ്ഥാനത്തില്‍ നിയമന ശുപാര്‍ശ നല്‍കാന്‍ കേരള പബ്ലിക് സര്‍വീസ് കമ്മിഷന് കഴിഞ്ഞത്. നിയമനം ലഭിച്ചശേഷമുള്ള വിദഗ്ധ പരിശീലനം കഴിയുന്നതോടെ കേരളത്തിന്റെ ഭരണ നിര്‍വഹണരംഗത്തെ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന് പ്രാപ്തരായ രണ്ടാംനിര ഉദ്യോഗസ്ഥ മേധാവികള്‍ എന്ന സ്വപ്നം യാഥാര്‍ത്ഥ്യമാകുകയാണ്. ഇതോടെ കേരളത്തിലെ സിവില്‍ സര്‍വീസ് രംഗത്ത് പതിറ്റാണ്ടുകളായി വിമര്‍ശനവിധേയമായിരുന്ന കാര്യക്ഷമതാരാഹിത്യത്തിനും ജനവിരുദ്ധതയ്ക്കും കെടുകാര്യസ്ഥതയ്ക്കും വലിയ തോതില്‍ പരിഹാരമാകും എന്ന പ്രതീക്ഷയിലാണ് കേരളം.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img