കോഴിക്കോട്: കെട്ടിടങ്ങള്‍ക്ക് അനധികൃതമായി നമ്പര്‍ നല്കിയ സംഭവത്തില്‍ ക്രമക്കേട് നടത്തിയ ഉദ്യോഗസ്ഥനെ കണ്ടെത്താന്‍ സൈബര്‍ വിഭാഗത്തിന്റെ സഹായം തേടുമെന്ന് മേയര്‍ ബീന ഫിലിപ്പ് വ്യക്തമാക്കി. വാണിജ്യകെട്ടിടങ്ങള്ക്കുള്ള അനുമതി, ഓഫീസ് പ്രവര്‍ത്തനം എന്നിവയെല്ലാം വിശദമായി പരിശോധിക്കും. ഇതുവരെ 25 ജീവനക്കാരില്‍ നിന്നാണ് മൊഴി എടുത്തത്. ഡോംഗിള്‍ ഉപയോഗിച്ച് ക്രമക്കേട് നടത്തിയ ഉദ്യോഗസ്ഥനെ കണ്ടെത്താനാണ് സൈബര്‍ വിഭാഗത്തിന്റെ സഹായം തേടുന്നത്.
കോര്പറേഷന് രൂപീകരിച്ച സ്ക്വാഡിന്റെ അന്വേഷണം ഒരു മാസത്തിനുള്ളില്‍ പൂര്‍ത്തിയാകും. അതിനുശേഷം മാത്രമെ ജീവനക്കാരുടെ സസ്പെന്ഷന് റദ്ദാക്കുന്നത് സംബന്ധിച്ച് ആലോചിക്കുകയുള്ളു. 35 കെട്ടിടങ്ങള്‍ക്ക് അനധികൃതമായി നമ്പര്‍ നല്‍കിയെന്നാണ് കോര്പറേഷന് നിയോഗിച്ച അന്വേഷണസംഘം കണ്ടെത്തിയിട്ടുള്ളത്. 15 കേസുകളാണ് പൊലീസിന്റെ മുന്നിലുള്ളത്. എന്നാല്‍ ഒന്നില്‍ മാത്രമെ അറസ്റ്റ് നടന്നിട്ടുള്ളു.
15 കേസുകളും വെവ്വേറെ അന്വേഷിക്കാനാണ് ക്രൈംബ്രാഞ്ചിന്റെ തീരുമാനം. ഓരോ കേസിലും ആരെല്ലാമാണ് പങ്കാളികള്‍ എന്ന കാര്യം കണ്ടെത്തേണ്ടതുണ്ട്. കെട്ടിടയുടമ, ഇടനിലക്കാര്‍, കോര്പറേഷന് ജീവനക്കാര്‍ എന്നിവരെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തും. നേരത്തെ രണ്ടു ജീവനക്കാര്‍ ഉള്‍പ്പെടെ ഏഴു പേരെ അറസ്റ്റ് ചെയ്തിരുന്നു.
അതേസമയം, സംഭവത്തില്‍ സെക്രട്ടറി കെ.യു ബിനിയെ മാറ്റി നിര്‍ത്തി അന്വേഷിക്കണമെന്ന് യു.ഡി.എഫ് ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് നഗരകാര്യ വകുപ്പ് ഡയറക്ടര്‍ക്ക് പരാതി നല്കി. യു.ഡി.എഫ് കൗണ്‍സില്‍ പാര്‍ട്ടി ലീഡര്‍ കെ.സി ശോഭിത, ഡെപ്യൂട്ടി ലീഡര്‍ കെ.മൊയ്തീന്‍കോയ എന്നിവരാണ് പരാതി നല്‍കിയത്.