തിരുവനന്തപുരം: കെഎസ്ആര്‍ടിസിയിലെ ശമ്പളത്തിനായുള്ള മുഴുവന്‍ തുകയും എല്ലാക്കാലവും സര്‍ക്കാരിനു കണ്ടെത്താന്‍ കഴിയില്ലെന്നു ഗതാഗതമന്ത്രി ആന്റണി രാജു. ഇതു തന്റെ വ്യക്തിപരമായ അഭിപ്രായമല്ല, സര്‍ക്കാരിന്റെ നിലപാടാണ്. ധനമന്ത്രിയും ഇതേ നിലപാട് അറിയിച്ചിട്ടുണ്ട്. തൊഴിലാളി യൂണിയനുകള്‍ അപക്വമായ തീരുമാനമെടുത്ത് പണിമുടക്കി ജനങ്ങളെ വഴിയിലാക്കുന്നതിനോട് യോജിപ്പില്ലെന്നു മന്ത്രി പറഞ്ഞു. എന്നാല്‍, അവകാശം സംരക്ഷിക്കാന്‍ തൊഴിലാളികള്‍ സമരം ചെയ്യുന്നതിനോട് എതിര്‍പ്പില്ല. യൂണിയനുകള്‍ പണിമുടക്കിയാല്‍ സ്ഥാപനത്തിന്റെ പ്രതിസന്ധി വര്‍ധിക്കുമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
‘സര്‍ക്കാര്‍ പത്താം തീയതി ശമ്പളം നല്‍കാമെന്നു പറഞ്ഞപ്പോള്‍ അതു വിശ്വസിക്കാതെ പണിമുടക്കി ജനത്തെ ബുദ്ധിമുട്ടിപ്പിക്കുകയാണ് കെഎസ്ആര്‍ടിസിയിലെ യൂണിയനുകള്‍ ചെയ്തത്. അതു കയ്യും കെട്ടി നോക്കി നില്‍ക്കാന്‍ സര്‍ക്കാരിനു കഴിയില്ല. യൂണിയനുകള്‍ അവരുടെ താല്‍പര്യം സംരക്ഷിക്കാനായി നില്‍ക്കും. ജനങ്ങളെ സംരക്ഷിക്കേണ്ട ഉത്തരവാദിത്തം സര്‍ക്കാരിനുണ്ട്. പണിമുടക്കിയ യൂണിയനുകളും മാനേജ്മെന്റും സംസാരിച്ച് ശമ്പള വിഷയത്തില്‍ തീരുമാനമുണ്ടാക്കണം’ മന്ത്രി പറഞ്ഞു.
”സര്‍ക്കാരിന്റെയോ മാനേജ്മെന്റിന്റെയോ പിടിപ്പുകേടല്ല ഇപ്പോഴത്തെ പ്രതിസന്ധിക്കു കാരണം. കേന്ദ്രം ഡീസല്‍ വില വര്‍ധിപ്പിച്ചതാണ് അപ്രതീക്ഷിത പ്രതിസന്ധിയുണ്ടാക്കിയത്. അതിനെ തരണം ചെയ്യാന്‍ പ്രായോഗിക നിലപാട് സ്വീകരിക്കുന്നതിനു പകരം പ്രതിസന്ധി വര്‍ധിപ്പിക്കുന്ന സമീപനമാണ് യൂണിയനുകള്‍ സ്വീകരിച്ചത്. പെന്‍ഷനായി പ്രതിമാസം 70 കോടി രൂപ നല്‍കുന്നത് സര്‍ക്കാരാണ്. ശമ്പള വിഹിതമായി പ്രതിമാസം 30 കോടി രൂപ കൊടുത്തതും സര്‍ക്കാരാണ്. മുഴുവന്‍ ശമ്പളവും കൊടുക്കാന്‍ സര്‍ക്കാരിനു കഴിയില്ല’ മന്ത്രി പറഞ്ഞു.