കോഴിക്കോട്: ചാലിയാറിന് കുറുകെ കൂളിമാട് നിര്‍മാണത്തിലിരിക്കുന്ന പാലത്തിന്റെ ബീമുകള്‍ തകര്‍ന്നുവീണതുമായി ബന്ധപ്പെട്ട സംഭവത്തില്‍ തിരുവനന്തപുരത്ത് നിന്നുള്ള വിജിലന്‍സ് സംഘം പരിശോധന തുടങ്ങി. മൂന്ന് ബീമുകളാണ് തൂണില്‍ ഉറപ്പിക്കുന്നതിനിടെ താഴെ വീണത്. ഹൈഡ്രോളിക് ജാക്കി ഉപയോഗിക്കുന്നതിനിടെ വന്ന പിഴവാണ് അപകടത്തിന് കാരണമെന്ന് കരാര്‍ ഏറ്റെടുത്ത യു.എല്‍.സി.സി അധികൃതര്‍ വ്യക്തമാക്കിയിരുന്നു. തകര്‍ന്നുവീണ ബീമുകള്‍ക്ക് പകരം പുതിയവ നിര്‍മിക്കേണ്ടിവരും. നൂറിലേറെ ടണ്‍ ഭാരമുള്ളവയാണ് ഓരോ ബീമും. ജാക്കിയുടെ പിഴവാണോ അപകടകാരണമെന്ന് പരിശോധനയുടെ അന്ത്യഘട്ടത്തില്‍ മാത്രമെ വ്യക്തമാവുകയുള്ളൂവെന്ന് വിജിലന്‍സ് അധികൃതര്‍ അറിയിച്ചു. തകര്‍ന്ന ബീമുകള്‍, പാലത്തിന്റെ ശേഷിക്കുന്ന ഭാഗം എന്നിവിടങ്ങളിലാണ് പരിശോധന നടത്തുന്നത്. കരാര്‍ ഏറ്റെടുത്ത ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റി അധികൃതരുടെയും ഉദ്യോഗസ്ഥരുടെയും മൊഴി രേഖപ്പെടുത്തും. പാലത്തിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട് ഘടനാപരമായ പ്രശ്നങ്ങളോ നിര്‍മാണത്തില്‍ അപാകതയോ ഉണ്ടെന്ന കാര്യം വരുംദിവസങ്ങളിലെ പരിശോധനയില്‍ വ്യക്തമാകും.
വിവരശേഖരണത്തിന്റെ ഭാഗമായി പരിസരവാസികളില്‍ നിന്ന് മൊഴിയെടുക്കും. ഹൈഡ്രോളിക് ജാക്കിക്ക് വന്ന പിഴവാണ് അപകടകാരണമെന്ന് റോഡ് ഫണ്ട് ബോര്‍ഡ് നല്‍കിയ പ്രാഥമിക റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. അന്തിമ റിപ്പോര്‍ട്ട് തയാറാക്കുമ്പോള്‍ വിജിലന്‍സ് ഇതും പരിഗണിക്കും.
അതേസമയം, കിഫ്ബി സംഘം ഇന്നലെ സ്ഥലത്തെത്തി പ്രാഥമിക പരിശോധന നടത്തിയിരുന്നു. തൊഴിലാളികളില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചിരുന്നു. 16നാണ് അപകടം ഉണ്ടായത്. ബീമുകള്‍ പാലത്തിന്റെ തൂണുകളില്‍ കയറ്റിയശേഷം കോണ്‍ക്രീറ്റ് സമയത്ത് സ്ഥാപിച്ച മരക്കട്ടകള്‍ മാറ്റാന്‍ ഹൈഡ്രോളിക് ജാക്കി ഉപയോഗിച്ച് ഉയര്‍ത്തുന്നതിനിടയില്‍ ബീമുകള്‍ തെന്നിമാറി എന്നാണ് വിശദീകരണം. 12 സ്പാനുകളില്‍ മൂന്നെണ്ണമാണ് തകര്‍ന്നുവീണത്.