കോഴിക്കോട്: മലപ്പുറം കോഴിക്കോട് ജില്ലകളെ ബന്ധിപ്പിച്ചുകൊണ്ടുള്ള കൂളിമാട് പാലത്തിന്റെ ബീം തകര്‍ന്നുവീണ സംഭവത്തില്‍ അന്വേഷണവും റിപ്പോര്‍ട്ടും ലഭിച്ചെങ്കിലും പ്രവൃത്തി പുനരാരംഭിക്കുന്നത് സംബന്ധിച്ച് ഇനിയും തീരുമാനമായില്ല. മേയ് 16ന് ആയിരുന്നു അപകടം. പാലത്തിന്റെ തൂണുകളില്‍ ഘടിപ്പിക്കുന്ന സമയത്ത് മൂന്നു ബീമുകള്‍ താഴേക്ക് പതിക്കുകയായിരുന്നു. രണ്ടെണ്ണം പുഴയിലും ഒന്ന് കരയിലുമായാണ് വീണത്. പൊതുമരാമത്ത് വിജിലന്‍സ് വിഭാഗം നടത്തിയ അന്വേഷണത്തില്‍ സാങ്കേതിക തകരാറും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ വീഴ്ചയും കരാറുകാരുടെ ഭാഗത്തുനിന്നുള്ള വീഴ്ചയും കാരണമായി പറഞ്ഞിരുന്നു.
വിജിലന്‍സ് വിഭാഗം ആദ്യം നല്‍കിയ റിപ്പോര്‍ട്ട് മടക്കിയ മന്ത്രി പി.എ മുഹമ്മദ് റിയാസ് വീണ്ടും വിശദമായ റിപ്പോര്‍ട്ട് തേടുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ജോലിയുടെ ചുമതലയുള്ള പൊതുമരാമത്ത് എക്സിക്യുട്ടീവ് എഞ്ചിനീയര്‍ക്കും അസിസ്റ്റന്റ് എഞ്ചിനീയര്‍ക്കും എതിരെ നടപടി സ്വീകരിച്ചിരുന്നു. ഇതിന്റെ പേരില്‍ മരാമത്ത് വകുപ്പില്‍ അസ്വാരസ്യങ്ങള്‍ ഉടലെടുത്തിരുന്നു. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയാണ് കരാര്‍ ഏറ്റെടുത്തിരുന്നത്. യു.എല്‍.സി.സിയെ താക്കീത് ചെയ്യാനും തീരുമാനിച്ചിരുന്നു. എന്നാല്‍ കരാര്‍ കമ്പനിയെ താക്കീത് ചെയ്യുന്ന രീതി തന്നെ പരിഹാസ്യമാണെന്ന അഭിപ്രായവും ഉയരുകയുണ്ടായി. ബീം തൂണുകളില്‍ ഉറപ്പിക്കുന്ന ഹൈഡ്രോളിക് ജാക്കിക്ക് ഉണ്ടായ തകരാറാണ് അപകടത്തിന് കാരണമെന്ന് യു.എല്‍.സി.സിയും കിഫ്ബി പ്രതിനിധികളും വ്യക്തമാക്കിയിരുന്നു.
അപകടം നടന്ന ഏതാനും ദിവസം കഴിഞ്ഞപ്പോള്‍ പ്രവൃത്തി പുനരാരംഭിക്കാന്‍ യു.എല്‍.സി.സി തയാറായിരുന്നുവെങ്കിലും മന്ത്രി ഇടപെട്ട് നിര്‍ത്തിവെപ്പിക്കുകയാണുണ്ടായത്. ജോലി താമസിയാതെ തുടങ്ങണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്. 2019 മാര്‍ച്ച് ഏഴിനാണ് പാലത്തിന്റെ പണി തുടങ്ങിയത്. 70 ശതമാനത്തോളം പൂര്‍ത്തിയാക്കിയപ്പോഴാണ് അപകടം നടന്നത്