കോഴിക്കോട്: ചാലിയാറിന് കുറുകെ കൂളിമാട് നിര്‍മാണത്തിലിരിക്കുന്ന പാലത്തിന്റെ ബീമുകള്‍ തകര്‍ന്നുവീണതുമായി ബന്ധപ്പെട്ട സംഭവത്തില്‍ പൊതുമരാമത്ത് വകുപ്പിന്റെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ചയെന്ന് വിജിലന്‍സ് സംഘം പരിശോധനയില്‍ കണ്ടെത്തി. പാലം നിര്‍മാണം പുരോഗമിക്കുമ്പോള്‍ ചുമതലയിലുണ്ടായിരുന്ന എക്സിക്യുട്ടീവ് എഞ്ചിനീയര്‍ പി.ബി ബൈജുവും അസിസ്റ്റന്റ് എഞ്ചിനീയര്‍ മുഹ്്സിന്‍ അമീനും സ്ഥലത്തുണ്ടായിരുന്നില്ല എന്ന് ്അന്വേഷണത്തില്‍ വ്യക്തമായി. ബൈജു കലാകായികമേളയുടെ സംഘാടനവുമായി ബന്ധപ്പെട്ട് വയനാട്ടിലായിരുന്നു. സുല്‍്ത്താന്‍ ബത്തേരിയില്‍ അസോസിയേഷന്‍ സംസ്ഥാന സമിതിയില്‍ പങ്കെടുക്കുകയായിരുന്നു മറ്റ് എഞ്ചിനീയര്‍മാര്‍. അപകടസമയത്ത് കരാര്‍ ഏറ്റെടുത്ത യു.എല്‍.സി.സിയുടെ ജോലിക്കാര്‍ മാത്രമെ സ്ഥലത്തുണ്ടായിരുന്നുള്ളു. 16ന് രാവിലെയാണ് അപകടം ഉണ്ടായതെങ്കിലും ഉച്ചകഴിഞ്ഞാണ് പൊതുമരാമത്ത് വകുപ്പ് എഞ്ചിനീയര്‍മാര്‍ സ്ഥലത്തെത്തിയത്.
പാലത്തിന്റെ മൂന്ന് ബീമുകളാണ് തൂണില്‍ ഉറപ്പിക്കുന്നതിനിടെ താഴെ വീണത്. ഹൈഡ്രോളിക് ജാക്കി ഉപയോഗിക്കുന്നതിനിടെ വന്ന പിഴവാണ് അപകടത്തിന് കാരണമെന്ന് കരാര്‍ ഏറ്റെടുത്ത യു.എല്‍.സി.സി അധികൃതര്‍ വ്യക്തമാക്കിയിരുന്നു. തകര്‍ന്നുവീണ ബീമുകള്‍ക്ക് പകരം പുതിയവ നിര്‍മിക്കേണ്ടിവരും. നൂറിലേറെ ടണ്‍ ഭാരമുള്ളവയാണ് ഓരോ ബീമും. ജാക്കിയുടെ പിഴവാണോ അപകടകാരണമെന്ന് അന്വേഷിച്ച് വരികയാണ്.
ഹൈഡ്രോളിക് ജാക്കിക്ക് വന്ന പിഴവാണ് അപകടകാരണമെന്ന് റോഡ് ഫണ്ട് ബോര്‍ഡ് നല്‍കിയ പ്രാഥമിക റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. 12 സ്പാനുകളില്‍ മൂന്നെണ്ണമാണ് തകര്‍ന്നുവീണത്. മലപ്പുറം ജി്ല്ലയോട് ചേര്‍ന്ന ഭാഗത്തെ സ്പാനുകളാണ് തകര്‍ന്നുവീണത്.
പൊതുമരാമത്ത് വകുപ്പ് വിജിലന്‍സിലെ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ എം. അന്‍സാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധിക്കുന്നത്. വിശദമായ റിപ്പോര്‍ട്ട് താമസിയാതെ സമര്‍പ്പിക്കും എന്നാണറിയുന്നത്.