സ്വന്തം ലേഖകൻ
ദുബൈ: അർബുദ ബാധിതരായ കുട്ടികളുടെ ചികിത്സാ- ചികിത്സേതര മേഖലകളിൽ ശ്രദ്ധേയ പ്രവർത്തനങ്ങൾ നടത്തുന്ന ഹോപ് ചൈൽഡ് കാൻസർ കെയർഫൗണ്ടേഷൻ, ഒരുവർഷം നീണ്ടുനിൽക്കുന്ന ബോധവൽക്കരണ പ്രവർത്തനങ്ങൾ നടത്തുമെന്ന് ഭാരവാഹികൾ ദുബൈ യിൽ അറിയിച്ചു. കേരളത്തിലെ വിദ്യാലയങ്ങൾ, ക്ലബ്ബുകൾ, മറ്റ് സാമൂഹിക സാംസ്കാരിക കൂട്ടായ്മകൾ എന്നിവയുടെ പങ്കാളിത്തത്തോടെയാണ് ബാല്യകാല കാൻസറിന് എതിരെയുള്ള ബോധവൽക്കരണമെന്ന് ഹോപ് ചെയർമാൻ ഹാരിസ് കാട്ടകത്ത് പറഞ്ഞു. വിദേശരാജ്യങ്ങളിലെ ഫൗണ്ടേഷന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന്റെ ഭാഗമായി ജീവകാരുണ്യ പ്രവർത്തകനും വ്യവസായിയുമായ ഷാഫി അൽ മുർഷിദിയെ ഹോപ് ചൈൽഡ് കാൻസർ കെയർ ഫൗണ്ടേഷൻ ഓവർസീസ് ചെയർമാനായി തെരഞ്ഞെടുത്തു. പിന്നിട്ട അഞ്ചു വർഷമായി കേരളത്തിലെ പ്രധാന കാൻസർ ആശുപത്രികൾ കേന്ദ്രീകരിച്ച് സന്നദ്ധ സേവനങ്ങൾ നിർവഹിക്കുകയും ചികിത്സേതരപ്രവർത്തനങ്ങൾ നടത്തുകയും ചെയ്യുന്ന പ്രസ്ഥാനമാണ് ഹോപ്. സമൂഹത്തിലെ അർബുദ ബാധിതരായ കുട്ടികളുടെ രോഗ സ്ഥിരീകരണം വൈകുന്ന കാരണം കൊണ്ട് പലർക്കും യഥാസമയം ലഭിക്കേണ്ട ചികിത്സ ലഭിക്കുന്നില്ല. അനന്തരം കുഞ്ഞു ബാല്യങ്ങൾ എന്നേക്കുമായി സമൂഹത്തിന് നഷ്ടപ്പെടുന്നു. ഈ രംഗത്തെ തെറ്റായ കാഴ്ചപ്പാടുകൾ മറികടന്ന് , ഇത്തരം കുട്ടികൾക്ക് അതിജീവനം സമ്മാനിക്കുകയാണ് ബോധവൽക്കരണ ക്യാമ്പെയിന്റെ പ്രധാന ഉദ്ദേശ്യം. മന്ത്രിമാർ, ജനപ്രതിനിധികൾ, ഡോക്ടർമാർ, ഉന്നത വ്യക്തിത്വങ്ങൾ അടക്കമുള്ളവരെ പങ്കെടുപ്പിച്ചാണ് ബോധവൽക്കരണം. ഇതുമായി ബന്ധപ്പെട്ട യോഗത്തിൽ ഡോ: സൈനുൽ ആബിദീൻ, അഡ്വ: അജ് മൽ, അഡ്വ: ഹസിം അബൂബക്കർ, അബ്ദുൽ മുജീബ്, റിയാസ് കിൽട്ടൻ, ഷെറിൻ , ഡോ: വാഹിദ തുടങ്ങിയവർ സംബന്ധിച്ചു.