പി.വി. ഹസീബ് റഹ്മാന്
‘കുടമുല്ല ചിരിയുള്ള
കുയിലിന്റെ സ്വരമുള്ള
പുതുപുതു മണവാട്ടി
നിന്റെ അരിമുല്ല കിനാവിലെ
അഴകുള്ള പുതുമാരന്
ഇതാ ഇതാ ഇതാ വരുന്നേ…’
മൈലാഞ്ചിപ്പാട്ടുകളില്‍ ഗാനലോകം ഓര്‍ത്തു പാടുന്ന കുടമുല്ല ചിരി വിരിയിച്ച് പുതുമണവാട്ടിയെ പാടി കാണിച്ച ഗായകനാണ് തലശ്ശേരി
എ. ഉമ്മര്‍. കുടമുല്ല ചിരിയുള്ള കുയിലിന്റെ സ്വരമുള്ള എന്ന ഒറ്റ പാട്ടു കൊണ്ട് തന്നെ മാപ്പിളപ്പാട്ട് ലോകത്ത് ഇദ്ദേഹം ശ്രദ്ധ നേടി.കൂത്തുപറമ്പിലെ അസീസ് കോറാട്ട് എഴുതി ഉമ്മര്‍ തന്നെ ഈണം നല്കി പാടിയ ഈ പാട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഇന്നും തലമുറകള്‍ ഏറ്റുപാടുന്നു. സംഗീത ഉപകരണങ്ങള്‍ പാട്ടുകള്‍ക്ക് അകമ്പടി സേവിക്കും മുമ്പെ ഉമ്മര്‍ തലശ്ശേരിയിലെ കല്യാണ വേദികളിലെ മൊഞ്ചുള്ള പാട്ട് പാടിയ സുല്‍ത്താനായി.കൈകൊട്ടി പാടുന്ന കാലമായിരുന്നു ഇത്.ചുമട്ട്തൊഴിലാളിയായിരിക്കെ 1965ല്‍ തലശ്ശേരി ടൗണ്‍ഹാളില്‍ നടന്ന ഒരു ചടങ്ങിലാണ് ഉമ്മര്‍ ആദ്യമായി പാടിയത്.1970 കളില്‍ എല്ലാം തലശ്ശേരി, മട്ടായ മാര്‍ക്കറ്റില്‍ തലയില്‍ ഏറ്റിയ ചുമടിന്റെ ഭാരത്തിനിടയിലും സംഗീതത്തിന്റെ താളം കൈവിടാതെ ചുണ്ടില്‍ പാട്ടുമായി സംഗീത ലോകത്തെ നെഞ്ചിലേറ്റി.ഈ കാലത്താണ് മുഹമ്മദന്‍സ് എന്ന പേരില്‍ കല്യാണ ഗായക സംഘം രൂപീകരിച്ചു ഉമ്മര്‍ സംഗീത ലോക ത്തേക്ക് കടന്നുവന്നത്.എം.പി. ഉമ്മര്‍ക്കുട്ടി , എരഞ്ഞോളി മൂസ, പീര്‍ മുഹമ്മദ് തുടങ്ങിയ വരുടെ സമകാലികനായിരുന്നു ഇദ്ദേഹം.പി.ടി അബ്ദുറഹ്മാന് എഴുതിയ ‘കത്തിപ്പടരും ദുനിയാവില് കൊമ്പത്ത് കുത്തിയിരിക്കുന്ന വേഴാമ്പല്‍ ഞാനാണ് എന്ന ഗാനം ആദ്യമായി പാടി ഹിറ്റാക്കിയത് ഉമ്മറാണ്. ഒ.വി. അബ്ദുല്ല, ഒ.ആബു, ടി.കെ. കുട്ട്യാലി , അസീസ് കോറാട്ട് ഉള്‍പ്പെടെ പഴയ കാല തലശ്ശേരി പാട്ട് കളരിയിലെ രചയിതാക്കളുടെ വരികള്‍ക്ക് എല്ലാം ഉമ്മര്‍ ജീവന് പകര്‍ന്നു. സ്വന്തം പ്രാരാബ്ധങ്ങള്‍ക്കിടയിലും കല്യാണ വേദികളിലും മറ്റും പാടി കിട്ടുന്ന വരുമാനം സഹപ്രവര്‍ത്തകരും പാവപ്പെട്ടവര്‍ക്കും നല്‍കുന്നതിലായിരുന്നു ഉമ്മറിന് അനുഭൂതി. ഗായകനെന്ന നിലയില്‍ തിരിച്ചറിഞപ്പോഴും ഉമ്മര്‍ സൗമ്യശീലനായി തലശ്ശേരിയിലെ സാധാരണക്കാര്‍ക്കിടയില്‍ നിറഞ്ഞു നിന്നു. സംഗീത സംവിധായകന് പത്മശ്രീ കെ. രാഘവന് മാസ്റ്റര്‍ അദ്ദേഹത്തിന്റെ വളര്‍ച്ചക്ക് ആക്കം കൂട്ടിയ വ്യക്തിത്വമാണ്. ഉമ്മറിലെ കഴിവ് കണ്ടെത്തി രാഘവന് മാസ്റ്റര്‍ ഇന്റര്‍വ്യൂ നടത്തി ആകാശവാണിയില്‍ എ ഗ്രേഡ് നല്കി നിയമനം നല്‍കുകയായിരുന്നു.70 കളില്‍ മലബാറിലെ പാട്ടുസ്നേഹികള്‍ ഉമ്മറിന്റെ പാട്ടുകള്‍ കാത്തിരുന്ന് കേട്ടു.
1979ല്‍ പുറത്തിറങ്ങിയ തേന്‍തുള്ളി എന്ന മലയാള ചല ചിത്രത്തില്‍ ഉമ്മര്‍ പാടി അഭിനയിച്ചു. പീര്‍ മുഹമ്മദും ഈ സിനിമയില്‍ കൂടെ പാടിയിട്ടുണ്ട്.ഇതിലെ നാല് പാട്ടുകളില്‍ ഒന്നായ ഖാളി മുഹമ്മദിന്റെ മുഹ്യു ദ്ദീന്‍ മാലയാണ് പാടിയത്. ഓത്തുപള്ളിയില്‍ അന്നു നമ്മള് എന്ന പി.ടി. അബ്ദുറഹിമാന്റെ വി.ടി.മുരളി പാടി ഹിറ്റായ പാട്ട് ഈ സിനിമയിലാണ്. പി.സുശീല പാടിയ മോഹം ഇതളിട്ട പൂവ്, വി.ടി തന്നെ പാടിയ കാലത്തെ ജയിക്കുവാന്‍ എന്നീ പാട്ടുകളും ഈ സിനിമയില്‍ തന്നെ. പി.ടിയാണ് ഇവയുടെയും രചന.രാഘവന് മാസ്റ്ററാണ് നാല് പാട്ടുകളുടെയും സംഗീതം. ഗായകന് എന്നതിലുപരി ഉമ്മര്‍ നല്ലൊരു രചയിതാവുമായിരുന്നു. ഒട്ടേറെ ഭക്തിഗാനങ്ങളും ഇദ്ദേഹം രചിച്ചിട്ടുണ്ട്.
1976 കളില്‍ രാഘവന് മാസ്റ്റര്‍ കോഴിക്കോട് ആകാശവാണിയില്‍ സേവനം ചെയ്യുന്ന കാലത്താണ് റേഡിയോവില്‍ പാടി തുടങ്ങിയത്. ഒട്ടേറെ പാട്ടുകള്‍ ആകാശവാണിയിലൂടെ അദ്ദേഹം മാപ്പിളപ്പാട്ടാസ്വാദകര്‍ക്ക് സമ്മാനിച്ചു.
ഒ.വി. അബ്ദുല്ല രചിച്ച ‘ബദറിലെ വീര ശുഹദാ ക്കളെ ..ബക്കര്‍ തലശ്ശേരി എഴുതിയ ‘ആരാരും കാണാത്ത കരളിന്റെ കരളായി എന്നീ പാട്ടുകളാണ് ആകാശവാണിയിലൂടെ തുടക്കത്തില്‍ പാടിയത്. ഒ.ആബു സാഹിബിന്റെ ഒട്ടേറെ ഭക്തി ഗാനങ്ങള്‍ പിന്നീട് ആലപിച്ചു. തെളിവാര്‍ന്ന ശബ്ദത്തില്‍ മൂന്ന് പതിറ്റാണ്ട് കാലം ആകാശവാണിയില്‍ ഉമ്മര്‍ക്കയുടെ പാട്ട്നിറഞ്ഞുനിന്നു .
ആബു സാഹിബിന്റെ ‘അഴകന് മുഹമ്മദിന് ശീലവും കോലവും, അസീസ് കോറോട്ട് എഴുതിയ ‘കുടമുല്ല ചിരിയുള്ള.. ,പി.ടി. അബ്ദുറഹിമാന്റെ ചേലത്തൊളിവൊളി…, ടി.കെ. കുട്ട്യാലിയുടെ രാക്കതിര്‍ പൊട്ടിപ്പൊട്ടി.. എന്നിവ ഉമ്മര്‍ ആത്മാവ് നല്കി സൂപ്പര്‍ ഹിറ്റായ പാട്ടു കളാണ്.കെ.രാഘവന് മാസ്റ്ററുടെ സംവിധാനത്തില്‍ ഉമ്മര്‍ക്ക ട്യൂണ്‍ നല്കി പാടിയ ഈ ഗാനങ്ങള്‍ 1978ല്‍ ഗ്രാമഫോണ്‍ റിക്കാര്‍ഡ് ആയി പുറത്തിറങ്ങിയിരുന്നു.
മഞ്ചലിലേറും നാളെ..,ആകാശഭൂമിന്നൊളിവ.., മക്കത്തെ മണല്‍ തട്ടില്‍..,’അഴകില്‍ മികവേറും പുതുനാരി..,കദനത്തിന്‍ കൊടും തീയില്‍…, മായാ മധുവൂറും മായ ..,തുടങ്ങി നൂറിലേറെ പാട്ടുകള്‍ ഉമ്മര്‍ക്കയുടെ തേനൂറും ഇശലില്‍ ജനിച്ചതാണ്. പാട്ടെഴുത്തിലും വൈദഗ്ധ്യം തെളിയിച്ച എഴുപതിലേറെ പാട്ടുകള്‍ എഴുതിയിട്ടുണ്ട്.
2017ല്‍ ദുബായില്‍ നടന്ന എസ്.എ ജമീല്‍ അനുസ്മരണ ചടങ്ങിലാണ് അദ്ദേഹം അവസാനമായി ഗള്‍ഫ് വേദിയില്‍ പാടിയത്.
മാപ്പിളപ്പാട്ട് നിരൂപകന് ഫൈസല്‍ എളേറ്റിലാണ് ഇതിന് വഴി ഒരുക്കിയിരുന്നത്.അവസാന കാലങ്ങളില്‍ സാമ്പത്തികമായി പ്രയാസം അനുഭവി ച്ചിരുന്നു. വിവരം അറിഞ്ഞ ഫൈസല്‍ ഉള്‍പ്പെടെയുള്ള സഹൃദയര്‍ ചേര്‍ന്ന് സ്വരൂപിച്ച കുറച്ച് തുകയുമായി ബലിപെരുന്നാള്‍ സുദിനത്തില്‍
ഉമ്മര്‍ക്കയെ കാണാന്‍ വീട്ടില്‍ വരുന്ന വിവരം അറിയിച്ചു. അതിഥികള്‍ക്ക് സ്പഷ്യല്‍ വിഭവങ്ങള്‍ ഒരുക്കാന്‍ മകന് തസ്മീറിനെ ചുമതലപ്പെടുത്തി. പക്ഷെ സല്ക്കരിക്കാന് ഉമ്മര്‍ക്ക കാത്തുനിന്നില്ല. പെരുന്നാളിന്റെ തലേ ദിവസം വൈകുന്നേരം (2018 ജൂണ്‍ 14 ) മലയാളത്തിന് സൗമ്യഭാവത്തില്‍ ചേലത്തൊളിവൊളി പാടി തന്ന ഈ പാട്ടിന്റെ ഫക്കീര്‍ 73 മത്തെ വയസ്സില്‍ യാത്ര പറഞ്ഞു.