സൂപ്പി വാണിമേല്‍
മംഗളൂറു: ശ്രേയസ് ജെയിന്‍ 360 കിലോമീറ്റര്‍ നടന്ന് മഞ്ചുനാഥ ദേവ പ്രതിഷ്ഠയുള്ള ധര്‍മ്മസ്ഥല ശ്രീ ക്ഷേത്രത്തിലെത്തി.ഒപ്പം അരുമയായ കാളക്കുട്ടി ഭീഷ്മയും.അവനെ ക്ഷേത്രം ധര്‍മ്മാധികാരി പത്മശ്രീ ഡോ.വീരേന്ദ്ര ഹെഗ്‌ഡെയെ ഏല്പിച്ചപ്പോള്‍ മുപ്പതുകാരനില്‍ ആഗ്രഹം സഫലമായ സായൂജ്യം.
കലസ ഹിരേബയിലില്‍ നിന്ന് 36 ദിവസം സഞ്ചരിച്ചാണ് ധര്‍മ്മസ്ഥലയില്‍ എത്തിയത്.അഞ്ച് കിലോമീറ്റര്‍ ഭീഷ്മക്കൊപ്പം പ്രഭാത സവാരി.അത്രയും ദൂരം സായാഹ്നത്തിലും.ഇടവേളയില്‍ ശ്രേയസ് വര്‍ക്ക് അറ്റ് ഹോം സംവിധാനത്തില്‍ ജോലി ചെയ്തു.ആ നേരം ഭീഷ്മ ഗ്രാമീണര്‍ നല്‍കിയ പുല്ലും മറ്റു ആഹാരവും തിന്നും അയവിറക്കിയും കിടന്നു, മേഞ്ഞു.തനിക്കും ഭക്ഷണം ഓരോരോ നാട്ടുകാരുടെ വകയായിരുന്നു എന്ന് ശ്രേയസ് പറഞ്ഞു.കീശയില്‍ നിന്ന് ആകെ ചെലവായത് 1000 രൂപ! ഒരു ദിവസം പോലും സഞ്ചാരം മുടക്കിയില്ല.
കന്നുകാലി സ്‌നേഹിയായ ശ്രേയസ് കൊവിഡ് ലോക്ക്ഡൗണ്‍ അതിജീവന മാര്‍ഗ്ഗമായാണ് പശുവളര്‍ത്തല്‍ കേന്ദ്രം തുടങ്ങിയത്.കടിഞ്ഞൂല്‍ പ്രസവത്തിലെ സന്തതി ധര്‍മ്മസ്ഥലക്ക് എന്നങ്ങ് നിശ്ചയിച്ചിരുന്നു.ഭീഷ്മ എന്ന് പേരിട്ട് അതിനെ നന്നായി ഊട്ടി.അരുമയോടെ പരിപാലിച്ചു.
മംഗളൂറു ഉജ്‌റെ എസ്.ഡി.എം കോളജ് പൂര്‍വ്വ വിദ്യാര്‍ത്ഥിയാണ് ശ്രേയസ്.സിദ്ധവന ഗുരുകുല വിദ്യാഭ്യാസം ചെറുപ്പത്തില്‍ ലഭിച്ചത് ഗോ ഇഷ്ട നിമിത്തമായി.