Friday, June 20, 2025

കാലത്തിന്റെ ഗോപുരനടയില്‍

Must Read

എം.ടി വാസുദേവന്‍ നായര്‍ നവതിയിലേക്ക്

വാസുദേവന്‍ കുപ്പാട്ട്

മലയാളത്തിന്റെ പ്രിയപ്പെട്ട കഥാകാരന്‍ എം.ടി വാസുദേവന്‍ നായര്‍ നവതിയിലേക്ക് പ്രവേശിക്കുകയാണ്. നാളെ അദ്ദേഹത്തിന് 89 വയസ് തികയും. ജന്മനക്ഷത്രപ്രകാരം ആഗസ്റ്റ് 15നാണ് പിറന്നാള്‍. കര്‍ക്കിടകത്തിലെ ഉത്രട്ടാതി. ജന്മദിനത്തിന് ആഘോഷങ്ങളൊന്നും പതിവില്ലെങ്കിലും കോഴിക്കോട് കൊട്ടാരം റോഡിലെ സിതാരയില്‍ പിറന്നാള്‍ ആശംസകളുമായി പലരും എത്തിച്ചേരും. പ്രിയപ്പെട്ട എഴുത്തുകാര്‍, വായനക്കാര്‍, അഭ്യുദയകാംക്ഷികള്‍ അങ്ങനെ പലരും. കൊവിഡിന്റെ അന്തരീക്ഷത്തില്‍ എം.ടി അധികം പുറത്തുപോകാറില്ല. എന്നാല്‍, നാളെ അദ്ദേഹം തൊടുപുഴയിലായിരിക്കും. ഓളവും തീരവും എന്ന ചലചിത്രത്തിന്റെ ഷൂട്ടിങ് അവിടെ നടക്കുകയാണ്. സന്തോഷ് ശിവന്‍ ആണ് ഓളവും തീരവും എന്ന ചിത്രത്തിന് പുനരാഖ്യാനം നല്‍കുന്നത്. മോഹന്‍ലാല്‍ ആണ് നായകന്‍. ചലച്ചിത്ര ജീവിതത്തില്‍ ഏറെ ഇഷ്ടപ്പെട്ട രചനയാണ് ഓളവും തീരവും. അതേ പേരിലുള്ള കഥ എം.ടി തന്നെ തിരക്കഥയാക്കുകയായിരുന്നു. പുതിയ രൂപഭാവത്തില്‍ ഓളവും തീരവും ചിത്രീകരിക്കുന്നത് കാണാന്‍ എം.ടി പോവുകയാണ്.

പുന്നയൂര്‍കുളത്തെ ടി. നാരായണന്‍നായരുടെയും കൂടല്ലൂരിലെ മാടത്ത് തെക്കെപ്പാട്ട് അമ്മാളുവമ്മയുടെയും മകനായി 1933 ജൂലൈ 15നാണ് എം.ടിയുടെ ജനനം. കോപ്പന്‍ മാസ്റ്ററുടെ കുടിപ്പള്ളിക്കൂടത്തിലാണ് പ്രാഥമിക വിദ്യാഭ്യാസം തുടങ്ങിയത്. മലമക്കാവ് എലമെന്ററി സ്‌കൂളിലും കുമരനല്ലൂര്‍ ഹൈസ്‌കൂളിലും നടത്തിയ പഠനത്തിനുശേഷം പാലക്കാട് വിക്ടോറിയ കോളജില്‍ നിന്ന് ബിരുദം നേടി. പട്ടാമ്പി ബോര്‍ഡ് ഹൈസ്‌കൂളിലും ചാവക്കാട് ബോര്‍ഡ് ഹൈസ്‌കൂളിലും അധ്യാപകനായി ജോലി നോക്കിയിട്ടുണ്ട്. തളിപ്പറമ്പില്‍ ഗ്രാമസേവകനായി ജോലിയില്‍ പ്രവേശിച്ചെങ്കിലും തുടര്‍ന്നില്ല. പിന്നീട് മാതൃഭൂമിയില്‍ ചേര്‍ന്നു.
പഠിക്കുന്ന കാലത്ത് തന്നെ കുത്തിക്കുറിക്കുന്ന സ്വഭാവമുണ്ടായിരുന്നു. കവിതയാണ് എഴുതിതുടങ്ങിയതെങ്കിലും കഥയാണ് തന്റെ തട്ടകമെന്ന് തിരിച്ചറിഞ്ഞു. മാതൃഭൂമി നടത്തിയ കഥാമത്സരത്തില്‍ എം.ടിയുടെ ‘വളര്‍ത്തുമൃഗങ്ങള്‍’ എന്ന കഥ ഒന്നാം സമ്മാനം നേടിയത് 1954ല്‍ ആയിരുന്നു. പാതിരാവും പകല്‍വെളിച്ചവും എന്ന നോവല്‍ ഖണ്ഡശ:യായി പുറത്തുവന്നതാണ് എഴുത്തിന്റെ ലോകത്ത് സജീവമാകുന്നതിന്റെ അടയാളം. എന്നാല്‍ പുസ്തകരൂപത്തില്‍ വന്ന ആദ്യ നോവല്‍ ‘നാലുകെട്ട’് ആണ്. 1958ല്‍. നായര്‍ തറവാടുകളിലെ ജീവിതമാണ് നാലുകെട്ടിന്റെ വിഷയം. പഴയ ഫ്യൂഡല്‍ സമ്പ്രദായത്തിന്റെ പിടിയിലായിരുന്നു അന്ന് തറവാടുകള്‍. അവിടെ പുതിയ ചിന്തകളുടെയും ആശയങ്ങളുടെയും കാറ്റും വെളിച്ചവും എത്തിക്കുക എന്ന സന്ദേശമാണ് നോവല്‍ നല്‍കുന്നത്. നായകന്‍ അപ്പുണ്ണി നാലുകെട്ട് പൊളിച്ചുമാറ്റി പുതിയവീട് നിര്‍മിക്കാന്‍ ഒരുങ്ങുമ്പോള്‍ വ്യവസ്ഥിതിയോട് പോരാടി വിജയം നേടുന്ന ഒരാളുടെ ദൃഢനിശ്ചയമാണ് തെളിഞ്ഞുവരുന്നത്. നാലുകെട്ടിന് കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിക്കുകയുണ്ടായി.
സേതുവിന്റെയും സുമിത്രയുടെയും വികാരവിചാരങ്ങളിലൂടെ രൂപപ്പെട്ട ‘കാലം’ കേരളത്തിന്റെ യുവത്വം ഏറ്റെടുത്ത ഒരുകാലം ഉണ്ടായിരുന്നു. അത് ഇപ്പോഴും അവസാനിച്ചിട്ടില്ല. ‘സേതു ഒരാളെ മാത്രമെ സ്നേഹിച്ചിരുന്നുള്ളു. സേതുവിനെ മാത്രം’ എന്ന സുമിത്രയുടെ വാക്കുകള്‍ ഇന്നും സഹൃദയലോകത്ത് ഞെട്ടലുളവാക്കി മുഴങ്ങികേള്‍ക്കുന്നു. സ്ത്രീ-പുരുഷ ബന്ധത്തിന്റെ വ്യത്യസ്ത തലങ്ങളിലേക്കാണ് നോവല്‍ നമ്മെ കൊണ്ടുപോകുന്നത്. കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് കാലത്തെ തേടിയെത്തുകയുണ്ടായി. അസുരവിത്ത് എന്ന നോവലും അതിലെ ഗോവിന്ദന്‍കുട്ടിയും മലയാളികള്‍ക്ക് മറക്കാനാവാത്ത അനുഭവമാണ്. ഗോപുരനടയില്‍ എന്ന നാടകവും എം.ടി എഴുതുകയുണ്ടായി. കോഴിക്കോട്ടെ സുഹൃത്തുക്കളുടെ നിര്‍ബന്ധപ്രകാരമായിരുന്നു അത്. മഹാഭാരതത്തെ ആസ്പദമാക്കി എഴുതിയ രണ്ടാമൂഴം വയലാര്‍ അവാര്‍ഡ് നേടുകയുണ്ടായി. കലാകൗമുദിയില്‍ ഖണ്ഡശ: പ്രസിദ്ധീകരിച്ചപ്പോള്‍ തന്നെ സഹൃദയര്‍ ഏറ്റെടുത്ത രചനയായിരുന്നു ഭീമന്‍ കേന്ദ്രകഥാപാത്രമായ രണ്ടാമൂഴം.
വാനപ്രസ്ഥം എന്ന ചെറുകഥക്ക് ഓടക്കുഴല്‍ അവാര്‍ഡും ലഭിച്ചു. 1963-64 കാലയളവില്‍ മുറപ്പെണ്ണ് എന്ന ചിത്രത്തിന്റെ തിരക്കഥയുമായി സിനിമാരംഗത്ത് വന്ന എം.ടി 1973ല്‍ നിര്‍മാല്യം എന്ന ചിത്രത്തിലൂടെ രാഷ്ട്രപതിയുടെ സ്വര്‍ണപതക്കം നേടുകയുണ്ടായി. മഞ്ഞ്, കടവ്, ഒരു ചെറുപുഞ്ചിരി തുടങ്ങിയ ചിത്രങ്ങളും എം.ടിയുടെ സംവിധാനപ്രതിഭയെ പുറത്തുകൊണ്ടുവന്നവയാണ്. ഓപ്പോള്‍, ആരൂഢം, വൈശാലി, സുകൃതം, ആള്‍ക്കൂട്ടത്തില്‍ തനിയെ, അനുബന്ധം, ഒരു വടക്കന്‍ വീരഗാഥ, വേനല്‍ക്കിനാവുകള്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ എം.ടി തിരക്കഥകളുടെ ശക്തിയും സൗന്ദര്യവും അഭ്രപാളികളില്‍ തെളിയുകയുണ്ടായി.

പത്രാധിപര്‍ എന്ന നിലയ്ക്കും എം.ടി ശ്രദ്ധേയമായ സംഭാവനകളാണ് നല്‍കിയത്. സേതു, പുനത്തില്‍ കുഞ്ഞബ്ദുല്ല, കാക്കനാടന്‍ തുടങ്ങിയ എഴുത്തുകാരുടെ വിശിഷ്ടകൃതികളെല്ലാം എം.ടിയുടെ കാര്‍മികത്വത്തില്‍ പുറത്തുവന്നവയാണ്. എന്നാല്‍ എഴുത്തുകാരെ സൃഷ്ടിക്കുന്നതില്‍ തനിക്ക് ഒരു പങ്കുമില്ലെന്നാണ് എം.ടി പറയാറ്. താന്‍ ഒരു നിമിത്തമായി എന്ന് ചിലപ്പോള്‍ സമ്മതിച്ചേക്കും എന്നുമാത്രം. വൈക്കം മുഹമ്മദ് ബഷീര്‍, തിക്കോടിയന്‍ തുടങ്ങിയവര്‍ എം.ടിക്ക് ഗുരുതുല്യരായിരുന്നു. അലസതയുടെ കൊടുമുടിയില്‍ കഴിഞ്ഞിരുന്ന തിക്കോടിയനെക്കൊണ്ട് അരങ്ങുകാണാത്ത നടന്‍ എഴുതിപ്പിച്ചത് എം.ടിയുടെ നിര്‍ബന്ധബുദ്ധിയായിരുന്നു.

1995ല്‍ ജ്ഞാനപീഠം പുരസ്‌കാരത്തിന് അര്‍ഹനായ എം.ടിയെ രാഷ്ട്രം 2005ല്‍ പത്മഭൂഷന്‍ നല്‍കി ആദരിച്ചു. കൂടല്ലൂര്‍ എന്ന ജന്മഗ്രാമവും നിളാനദിയും എം.ടിയുടെ ദൗര്‍ബല്യങ്ങളാണ്. ഇവയില്‍ നിന്നാണ് എം.ടി എന്ന കഥാകാരന്‍ ഊര്‍ജ്ജം നേടുന്നത്. എം.ടിയുടെ രചനകളിലെല്ലാം കൂടല്ലൂര്‍ എന്ന ഗ്രാമത്തിന്റെ നിനവുകള്‍ ഉണ്ട്. കൂടല്ലൂരിന്റെ കഥകള്‍ അവസാനിച്ചിട്ടില്ല എന്നാണ് എം.ടി പറയുന്നത്. ഇനിയും ഒരു നോവല്‍ ജന്മനാടിനെ മുന്‍നിര്‍ത്തി എഴുതാനുള്ള തയാറെടുപ്പിലാണ് അദ്ദേഹം. പ്രാസംഗികനായും പരിസ്ഥിതി പ്രേമിയായും എം.ടിയെ നാം കാണുന്നുണ്ട്. നവതിയുടെ കവാടത്തില്‍ നില്‍ക്കുന്ന എം.ടിക്ക് ആയുരാരോഗ്യ സൗഖ്യം നേരുകയാണ് ലോകത്തെങ്ങുമുള്ള സാഹിത്യപ്രേമികള്‍.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img