കുട്ടി കായിക താരങ്ങള്‍ക്ക് ആവേശമായി കോമണ്‍വെല്‍ത്ത് ഗെയിംസിലെ മിന്നും താരങ്ങള്‍
കോതമംഗലം:കായിക ലോകത്ത് തലയെടുപ്പോടെ വിരാജിക്കുകയാണ് എം. എ.യെന്ന ചുരുക്കപ്പേരില്‍ അറിയുന്ന കോതമംഗലം മാര്‍ അത്തനേഷ്യസ് കോളേജ്.ലോക കായിക ഭൂപടത്തില്‍ തങ്കലിബികളാല്‍ ഇന്ത്യയുടെയും കോതമംഗലം എം.എ കോളേജിന്റെയും പേരുകള്‍ എഴുതി ചേര്‍ത്ത കോമണ്‍വെല്‍ത്ത് ഗെയിംസിലെ താരങ്ങളായ എല്‍ദോസ് പോളും ,അബ്ദുള്ള അബൂബക്കറും മുഹമ്മദ് അജ്മലും തങ്ങളുടെ മാതൃ കലാലയത്തില്‍ എത്തിയത് ആവേശമുളവാക്കി.തങ്ങളിലെ കായിക പ്രതിഭയെ കണ്ടെത്തി പരിശീലിപ്പിച്ച് പ്രോത്സാഹിപ്പിച്ച എം.എ.കോളേജിന്റെ ആദരം സ്വികരിക്കാനായിരുന്നു ആ വരവ്.
ചരിത്രത്തിലാദ്യമായി കോമണ്‍വെല്‍ത്ത് ഗെയിംസ് ട്രിപ്പിള്‍ ജംപില്‍ സ്വര്‍ണ്ണവും വെള്ളിയും മെഡലുകള്‍ കഴുത്തിലണിഞ്ഞ് എല്‍ദോസും അബ്ദുള്ളയും ബര്‍മിങ്ങമിലെ അലക്‌സാണ്ടര്‍ സ്റ്റേഡിയത്തിലെ വിക്ടറി സ്റ്റാന്‍ഡില്‍ കയറി നിന്ന് ഇന്ത്യന്‍ ദേശീയഗാനം കേള്‍പ്പിക്കുകയും ത്രിവര്‍ണ്ണ പതാക പാറിപ്പിക്കുകയും ചെയ്ത ആ നിമിഷം കണ്ട് കോടിക്കണക്കിന് ഇന്ത്യന്‍ ജനതയാണ് ആത്മാഭിമാനത്തോടെ ആനന്ദ കണ്ണിര്‍ പൊഴിച്ചത്.കഴിഞ്ഞ ദിവസം സന്തോഷം പങ്കുവെയ്ക്കുവാന്‍ കോളേജില്‍ എത്തിയ മിന്നും താരങ്ങളെ കണ്ട ആവേശത്തിലായിരുന്നു കോളേജും ,കോളേജിലെ ഇപ്പോഴത്തെ കായിക ചാമ്പ്യന്‍മാരായ കുട്ടികളും.

കഴിഞ്ഞ ദിവസം തേഞ്ഞിപ്പലം കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തില്‍ സമാപിച്ച പതിനേഴമത് എം.കെ.ജോസഫ് മെമ്മൊറിയല്‍ കേരള സ്റ്റേറ്റ് ഇന്റര്‍ ക്ലബ് അത്‌ലറ്റിക് മീറ്റില്‍ ഹാട്രിക് തിളക്കത്തോടെയാണ് എം.എയിലെ ഇപ്പോഴത്തെ കുട്ടികള്‍ ചാമ്പ്യന്‍ പട്ടം നേടിയത്.144 ടീമുകളില്‍ നിന്ന് 2500 ല്‍ പരം കായിക താരങ്ങളെ പിന്തള്ളിയാണ് എം.എ. തങ്ങളുടെ കായിക കരുത്ത് തെളിയിച്ചത്. എം.എ. സ്‌പോര്‍ട്‌സ് അക്കാദമി വലിയ വിജയം കരസ്ഥമാക്കിയതു കണ്ടു കൊണ്ടാണ് കായിക ലോകം മനം നിറഞ്ഞ് ചിരിച്ചത് തന്നെ.32 സ്വര്‍ണ്ണവും, 21 വെള്ളിയും, 14 വെങ്കലവും നേടി 437 പോയിന്റുമായിട്ടായിരുന്നു എം.എ എന്നച്ചുരുക്കപേരില്‍ അറിയപ്പെടുന്ന മാര്‍ അത്തനേഷ്യസിന്റെ ജൈത്രയാത്ര.
കോതമംഗലത്തെ എം.എ സ്റ്റേഡിയത്തില്‍ നിന്ന് ഇംഗ്ലണ്ടിലെ ബര്‍മിങ്ങാമിലെ അലക്‌സാണ്ടര്‍ സ്റ്റേഡിയം വരെ എത്തിയത് എം.എ.കോളേജിലെ പരിശീലന മികവ് മാത്രമാണെന്നാണ് സ്വര്‍ണ്ണ മെഡല്‍ ജേതാവ് എല്‍ദോസ് പോളിന്റെ ഭാഷ്യം. 2015ല്‍ കോതമംഗലം എം.എ യില്‍ എത്തുമ്പോള്‍ 13 മീറ്റര്‍ മാത്രം ചാടിയിരുന്ന തന്നെ ഈ നിലയില്‍ എത്തിച്ചത് ഔസേഫ് സാര്‍ ആണ്. ഇന്ത്യ കണ്ട ഏറ്റവും മികച്ച പരിശീലകരിലൊരാളായ ദ്രാണാചാര്യ ടി.പി. ഔസേഫ് സാര്‍ പരിശീലിപ്പിച്ചത് വഴി 16 മീറ്ററില്‍ കൂടുതല്‍ ചാടുവാന്‍ തന്നെ പ്രാപ്തനാക്കിയെന്ന് താരം പറഞ്ഞു. തന്റെ ഈ വിജയ നേട്ടത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച എം.എ കോളേജിനും, പ്രിയ ഔസേഫ് സാറിനും
ഈ സുവര്‍ണ്ണ വിജയം സമര്‍പ്പിക്കുന്നുവെന്നു കൂടി എല്‍ദോസ് കുട്ടിച്ചേര്‍ത്തു. കഠിനാ പ്രയത്‌നവും ആത്മസമര്‍പ്പണവും നിശ്ചയദാര്‍ഢ്യവും ഉണ്ടെങ്കില്‍ നിങ്ങള്‍ക്കും ഞങ്ങളപ്പോലെ നേട്ടം കൈവരിക്കാം എന്നാണ് ഭാവി കായിക താരങ്ങളോട് വെള്ളി മെഡല്‍ ജേതാവ് അബ്ദുള്ളക്ക് പറയുവാനുള്ളത്. കായിക പ്രതിഭയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ചേക്കേറാന്‍ പറ്റിയ വളക്കുറുള്ള മണ്ണാണ് എം.എ.യുടെത്.
ദേശീയ-അന്തര്‍ദേശീയ തലത്തില്‍ മികവ് തെളിയിച്ച ആറ് പരിശീലകരാണ് വിവിധ ഇനങ്ങളില്‍ താരങ്ങളെ പരിശീലിപ്പിക്കുന്നത്. ത്രോ ഇനങ്ങളില്‍ സംസ്ഥാന അത്ലറ്റിക് അസോസിയേഷന്‍ സെക്രട്ടറിയും, ബര്‍മിങ്ങാം കോമണ്‍ വെല്‍ത്ത് ഗെയിംസ് ഇന്ത്യന്‍ ടീം മാനേജരും,പരിശീലകനുമായ പ്രൊഫ. പി.ഐ. ബാബു ആണ് നേതൃത്വം നല്‍കുന്നത്. മധ്യ-ദീര്‍ഘദൂര ഇനങ്ങളില്‍ മുന്‍ ദേശീയ ടീമിന്റെ പരിശീലകന്‍ ആയിരുന്ന ഡോ. ജോര്‍ജ് ഇമ്മാനുവേല്‍ ആണ് പരിശീലകന്‍. കേരള സ്റ്റേറ്റ് സ്പോര്‍ട്സ് കൗണ്‍സില്‍ പരിശീലകന്‍ സ്ഥാനത്ത് നിന്ന് വിരമിച്ച പി.പി. പോളും, കേരള സ്റ്റേറ്റ് സ്പോര്‍ട്സ് കൗണ്‍സില്‍ പരിശീലകനായ അഞ്ജു ബെന്നിയുമാണ് സ്പ്രിന്റ്, ഹര്‍ഡില്‍ താരങ്ങളെ പരിശീലിപ്പിക്കുന്നത്. മുന്‍ ദേശീയ ടീമിന്റെ പരിശീലകനും സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ പരിശീലകനും ആയിരുന്ന എം.എ. ജോര്‍ജ് ജംമ്പ് ഇനങ്ങളിലും, കെ.പി.അഖില്‍ പോള്‍വാള്‍ട്ടിലും പരിശീലനം നല്‍കുന്നു . മാര്‍ അത്തനേഷ്യസ് കോളേജ് അസോസിയേഷന്‍ സെക്രട്ടറി ഡോ. വിന്നി വര്‍ഗീസിന്റെ ദീര്‍ഘവീക്ഷണമാണ് കോളേജിന്റെ വിജയത്തിന് പിന്നിലെ ചാലകശക്തി.