Thursday, June 19, 2025

കശ്മീര്‍ എന്ന തുറന്ന ജയില്‍

Must Read

ആര്‍.കെ ബിജുരാജ്

കശ്മീര്‍ ഒരു തുറന്ന ജയിലാണ്. ശ്രീനഗറിലും മറ്റിടങ്ങളിലുമെല്ലാം അടിക്കടി നിരന്നുനില്‍ക്കുന്ന തോക്കേന്തിയ സൈനികരും കവചിത വാഹനങ്ങളും പൊലീസും അത് നമ്മളെ നിരന്തരം ഓര്‍മിപ്പിക്കുന്നു. നിങ്ങള്‍ തോക്കിന്‍മുനക്ക് കീഴിലാണ്, സൂക്ഷിക്കുക എന്ന ധ്വനി ഓരോ അണുവിലും ജനത്തിന് ഭരണകൂടം നല്‍കുന്നു. തുടര്‍ച്ചയായ നിരീക്ഷണത്തിന് കീഴിലാണ് ജനം. കശ്മീര്‍ അതി സുന്ദരമാണ്. ചില സ്ഥലങ്ങളില്‍ മൂന്നാറും ചാലക്കുടി പുഴയും വാഗമണുമൊക്കെ മനസില്‍ വന്നെങ്കിലും തീര്‍ത്തും മനോഹരം.
സൈന്യത്തിന് അപ്രമാദിത്യമുണ്ട്. സൈനിക വാഹനങ്ങള്‍ കടന്നുപോകുമ്പോള്‍ (തലങ്ങും വിലങ്ങും) മറ്റ് വാഹനങ്ങള്‍ ഒതുക്കിയിട്ടുകൊള്ളണം. തങ്ങള്‍ ഇപ്പോള്‍ ആക്രമിക്കപ്പെടും എന്ന മട്ടിലാണ് ഭരണകൂടം പെരുമാറുന്നത്. ശ്രീനഗര്‍ വിമാനത്താവളത്തിലെ മറ്റെങ്ങുമില്ലാത്ത പരിശോധനകളും മറ്റും അതിന് സാക്ഷ്യം പറയും സൈനികരുടെ എണ്ണക്കൂടുതലും ആയുധബലവും മൂലം വലിയ പ്രതിഷേധങ്ങള്‍ക്ക് ശ്രീനഗറിലടക്കം സാധ്യത കുറവ്. ജനം തെരുവിലിറങ്ങിയാല്‍ ആള്‍നാശത്തിന് സാധ്യത. ദാല്‍തടാകക്കരയില്‍ ‘കശ്മീര്‍ ബ്ളീഡ്സ്’ എന്ന പോസ്റ്ററുമായി ചെറിയ മെഴുകുതിരി പ്രതിഷേധ പ്രകടനം കണ്ടു. അതിന് വലിയ പ്രാധാന്യം പട്ടാളക്കാര്‍ നല്‍കിയതായി തോന്നിയതുമില്ല.

കശ്മീരിലെ ജനം നിത്യജീവിത തിരക്കിലാണ്. സംസാരിച്ചവരില്‍ പലരും അമര്‍ഷം ഉള്ളില്‍ അടക്കി വെക്കുന്നെങ്കിലും പ്രകടിപ്പിക്കുന്നില്ല. ഇതൊന്നും തങ്ങളെ പ്രത്യക്ഷത്തില്‍ ബാധിക്കുന്നില്ല എന്നപോലെ നടിച്ച് ജീവിതം തുടരുന്നു. പെരുമാറ്റം വളരെ നല്ലത്. ബോധപൂര്‍വം സംസാരിപ്പിക്കാന്‍ ശ്രമിച്ച ആറ് കശ്മീരികളും കാര്യങ്ങള്‍ തുറന്നു പറയാതെ സംസാരം നിര്‍ത്തി.സൂചനകള്‍ വ്യക്തം.

കശ്മീരില്‍ പ്രകൃതിയെ മൂച്ചൂടും നശിപ്പിച്ചു മുന്നേറുന്ന വികസനങ്ങളാണ് പലയിടത്തും കണ്ടത്. മലകള്‍ ഇടിച്ച് റോഡുകള്‍ നിര്‍മിക്കുന്നു. വന്‍ തുരങ്കങ്ങള്‍ ഒരുങ്ങുന്നു. സൈനികഭരണകൂടം വികസനത്തിന്റെ പിന്നാലെയാണ്. പ്രകൃതി ആര്‍ക്കും വിഷയമല്ല. സോനമാര്‍ഗിലേക്കും ഫുല്‍ഗാമിലേക്കുള്ള യാത്രയില്‍ പരിസ്ഥിതി നാശത്തിന്റെ ഭീകരത വിഷമിപ്പിക്കും.

വന്‍ പോസ്റ്ററുകള്‍ മോദിയുടെ മുഖം നിറഞ്ഞതാണ്. മോദിക്കും ബി.ജെ.പിക്കും വേണ്ടി പണം ഒഴുക്കുന്നുണ്ട്. മറ്റൊരു രാഷ്ട്രീയ പാര്‍ട്ടികളുടെയും ബാനര്‍ ശ്രദ്ധയില്‍പെട്ടില്ല.അതിനും കാരണം ലളിതം.
കശ്മീര്‍ ദരിദ്രമാണ്. ഗ്രാമങ്ങളില്‍ അത് പ്രകടം. അധ്വാനശീലരും സൗഹൃദമനസ്‌കരുമാണ് മിക്കവരും.

ഒരു തരത്തിലുള്ള റോഡ് നിയമങ്ങളും ബാധകമല്ലാത്ത വിധത്തില്‍ വാഹനം ഓടിക്കുന്നവരെയാണ് കൂടുതലും കണ്ടത്. ചുവന്ന ലൈറ്റുകള്‍ വാഹനം കടന്നുപോകുന്നതിന് വേണ്ടിയുള്ളതാണോ എന്ന് തോന്നും. ഹെല്‍മറ്റ് ധാരികള്‍ കുറവ്. വാഹനത്തില്‍ പുകവലിക്കുന്നവരും ധാരാളം. മുഖത്ത് ‘കൂള്‍’ എന്ന് ഒട്ടിച്ചുവെച്ച ചെറുപ്പക്കാരന്‍ ഡ്രൈവര്‍ വണ്ടി ഓടിക്കുന്നത് കാണുമ്പോള്‍ ഇപ്പോള്‍ എല്ലാവരും കൂടി ഒന്നിച്ച് ചാവും എന്നു ഭയം തോന്നും. പക്ഷേ, വണ്ടി ഇടിക്കില്ല.
പൊതുസ്ഥലത്തെ പുകവലി കൂടുതല്‍. അതിന് ഒരു ലക്കും ലഗാനുമില്ല. മാസ്‌ക് ധരിക്കുന്നവര്‍ വിരളം.വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ നല്ല വിലപേശല്‍ നടത്തണം. ഇല്ലെങ്കില്‍ പറ്റിക്കപ്പെടും. പൈസ നഷ്ടമാകും.
സ്ത്രീകള്‍ സുരക്ഷിതരാണ്. തുറിച്ചു നോട്ടങ്ങള്‍ തീരെ ഇല്ല എന്ന് സഹയാത്രിക. ‘എന്തൊരു ഭംഗി” എന്ന് അടുത്തടുത്ത നിമിഷങ്ങളില്‍ കൂടെയുള്ളയാള്‍ പറയുന്നുണ്ടെങ്കില്‍ ഉറപ്പിക്കണം അത് കശ്മീരി യുവാക്കളെപ്പറ്റിയാണ്.

മലമുകളിലേക്ക് ഒരാവേശത്തിന് കുഞ്ഞന്‍ കുതിര (പോണി)ക്ക് മുകളില്‍ 120 കിലോ ഭാരവുമായി കയറിയാല്‍ തിരിച്ച് എത്തുന്നതുവരെ ചെയ്യാനാവുക, തന്റെ ഭാരം കൊണ്ട് മുതുക് ഒടിഞ്ഞ് സാധുജീവി ചാവുമെന്നും അപ്പോള്‍ തല കല്ലിലിടിച്ച് അന്ത്യം വരുമെന്ന് പേടിക്കുകയും അതുണ്ടാവില്ലെന്ന് പ്രതീക്ഷിക്കുകയും മാത്രം. ഒരു കാഴ്ചയും മുന്നില്‍ തെളിയില്ല. അനുസരണക്കേട് കാണിക്കുന്ന പോണിയെ തല്ലുമ്പോള്‍ ‘ഭയ്യാ മത് മാരോ’ എന്ന് തുടര്‍ച്ചയായി പറയാമെന്ന് മാത്രം. ഇറങ്ങിയ ഉടനെ ഇനി ഒരു ജീവിയുടെ പുറത്തും കയറില്ലെന്ന തീരുമാനം മൃഗസ്നേഹ നിലപാടായി പ്രഖ്യാപിക്കുന്നത് തെറ്റായിരിക്കില്ല.

ഇത് ആപ്പിള്‍ സീസണല്ല. ആപ്പിളുകള്‍ നമ്മുടെ പേരയ്ക്കയുടെ അത്ര വലിപ്പമേ ആയിട്ടുള്ളൂ. വലിയ ആപ്പിള്‍തോട്ടത്തിന്റെ കവാടത്തിലെ മരത്തില്‍ മുഴുത്ത ആപ്പിളുകള്‍ കാണുമ്പോള്‍ മനസില്‍ ‘ഹായ് ‘ വിടരും. പക്ഷേ, അത് കേരളത്തില്‍ നിന്നോ മറ്റോ എത്തിച്ച് കമ്പില്‍കുത്തി നിര്‍ത്തിയതാവാനാണ് കൂടുതല്‍ സാധ്യത. താന്‍ ഒരു പൊലീസുകാരനാണെന്നും രാവിലെ നടക്കാനിറങ്ങിയപ്പോള്‍ സ്വന്തം ആപ്പിള്‍ തോട്ടത്തില്‍ പണിയെടുക്കുന്നുവെന്നും പറഞ്ഞയാള്‍ മടങ്ങിവരുമ്പോള്‍ മരത്തില്‍ ആപ്പിളുകള്‍ കുത്തിനിര്‍ത്തുന്നത് ചിലപ്പോള്‍ നിങ്ങളുടെ കണ്ണില്‍ പെട്ടേക്കാം. അതുകൊണ്ട് തന്നെ മോനു ഒരു ചെറിയ ആപ്പിള്‍ കഷ്ടപ്പെട്ട് പറിച്ചത് ഹെഫിക്കോള്‍ വച്ച് ഒട്ടിച്ചു നിര്‍ത്തിയതാകാന്‍ മാത്രമേ തരമുള്ളു.

കാണുന്നതെല്ലാം മേടിച്ച് വയറ്റിലേക്ക് തള്ളരുത്. സ്വാദുണ്ട് സംശയമില്ല. പക്ഷേ, വലിയ വിലകൊടുക്കേണ്ടിവരും.വയറിളകി ഒരു വശമാകും. ശ്രീനഗറിലെയും ഡല്‍ഹിയിലെയും വിമാനത്താവളത്തിലെ വാഷ്റൂമുകളില്‍ സ്ഥിരമായി നമുക്ക് ഇരിപ്പിടം വേണ്ടിവരും.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img