Sunday, June 22, 2025

കല്ലുത്താന്‍കടവ് പച്ചക്കറി മാര്‍ക്കറ്റിന് 20.20 കോടി കൂടി അനുവദിച്ചു

Must Read

കോഴിക്കോട്: കല്ലുത്താന്‍ കടവ് പച്ചക്കറി മാര്‍ക്കറ്റിന് സ്ഥലം ഏറ്റെടുക്കാന്‍ 20,2004807 രൂപ കൂടി അനുവദിക്കാന്‍ തീരുമാനം. മേയര്‍ ഡോ.ബീന ഫിലിപ്പിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന നഗരസഭ കൗണ്‍സില്‍ യോഗമാണ് ഇക്കാര്യം തീരുമാനിച്ചത്. നേരത്തെ നഗരസഭ നല്‍കിയ രണ്ട് കോടി രൂപ കൂടാതെയാണിത്. അടിയന്തിരമായി തുക അനുവദിക്കണമെന്ന് കാണിച്ച് സ്‌പെഷ്യല്‍ തഹസിദാര്‍
അപേക്ഷ നല്‍കിയിരുന്നു. നിര്‍ണ്ണയിച്ച തുക കൂടുതലാണോയെന്ന് പരിശോധിച്ച ശേഷം ജില്ല കലക്ടര്‍ പ്രഖ്യാപിച്ച വിശദ വില വിവരപട്ടിക കൂടി പരിഗണിച്ച ശേഷമാണ് നടപടി. സ്വകാര്യ പങ്കാളിത്തത്തോടെ മാര്‍ക്കറ്റ് പണിയാന്‍ 178.5 സെന്റ് സ്ഥലമാണ് ഏറ്റെടുക്കേണ്ടത്. ഇതില്‍ 60 സെന്റ് സ്ഥലത്തിന്റെ അക്വിസിഷനാണ് നിര്‍മ്മാണക്കമ്പനിക്ക് വേണ്ടി അടിയന്തിരമായി നടത്തേണ്ടത്. കല്ലുത്താന്‍ കടവ് ചേരി പൊളിച്ച 1.8 ഏക്കര്‍ ഭൂമിയില്‍ മാര്‍ക്കറ്റ് നിര്‍മ്മാണം തുടങ്ങിയിട്ടുണ്ട്. മാളുകളില്‍ അനധികൃതമായി പാര്‍ക്കിങ് ഫീസ് ഈടാക്കിയാല്‍ കര്‍ശന നടപടിയെടുക്കാന്‍ യോഗം തീരുമാനിച്ചു. അരയിടത്ത് പാലത്ത് മാളില്‍ വണ്ടി നിര്‍ത്തിയയാള്‍ക്ക് മാളുകാര്‍ നല്‍കിയ കാര്‍ഡ് നഷ്ടപ്പെട്ടതിന് 300 രൂപ പിഴ ഈടാക്കിയെന്ന് എന്‍.സി. മോയിന്‍ കുട്ടിയാണ് ശ്രദ്ധ ക്ഷണിച്ചത്. സംഭവം അന്വേഷിച്ചതില്‍ 500 രൂപ വിലവരുന്ന കാര്‍ഡ് തിരിച്ച് നല്‍കാത്തതിനുള്ള  നഷ്ടമാണ് ഈടാക്കിയതെന്നാണ് മാളുകാരുടെ വിശദീകരണമെന്ന് മേയര്‍ അറിയിച്ചു. കെട്ടിടങ്ങളിലേക്കുളള വാഹനത്തിന് പാര്‍ക്കിങ് ഫീസ് പാടില്ലെന്ന് ഹൈക്കോടതി വിധിയുള്ള സാഹചര്യത്തില്‍ കൂടുതല്‍ അന്വേഷിച്ച് കുറ്റക്കാര്‍ക്കെതിരെ പ്രോസിക്യൂഷന്‍ നടപടിയുണ്ടാവും. വെള്ളിമാട്കുന്ന് ബാല മന്ദിരത്തില്‍ പെണ്‍കുട്ടികളെ കാണാതാകയതില്‍ വീഴ്ചയുണ്ടെന്നും സര്‍ക്കാര്‍ നടപടിക്കൊപ്പം കോര്‍പറേഷന് ചെയ്യാന്‍ പറ്റുന്ന കാര്യങ്ങള്‍ പരിശോധിച്ച് നടപടിയുണ്ടാകവുമെന്നും മേയര്‍ പറഞ്ഞു. നവ്യ ഹരിദാസാണ് ഇക്കാര്യത്തില്‍ ശ്രദ്ധ ക്ഷണിച്ചത്. കുട്ടികളെ കുറ്റപ്പെടുത്തുന്ന വിധമാണ് അധികാരികളുടെ പ്രതികരണമെന്ന് അവര്‍ പറഞ്ഞു. കോര്‍പറേഷന്‍ കെട്ടിടങ്ങള്‍ക്ക് ടെണ്ടര്‍ ക്ഷണിക്കുമ്പോള്‍ വയറിങ്ങും പ്ലംബിങും കൂടി നടത്താന്‍ വ്യവസ്ഥയുണ്ടാവണമെന്നും പല കെട്ടിടങ്ങളും പണി കഴിഞ്ഞ് വെറുതെ കിടക്കുകയാണെന്നും എന്‍.സി.അബൂബക്കര്‍ ശ്രദ്ധ ക്ഷണിച്ചു. തെറ്റായ കാരണങ്ങള്‍ പറഞ്ഞ് പെന്‍ഷന്‍ തള്ളിയ ഉദ്യോഗസ്ഥ തീരുമാനത്തിനെതിരെ നടപടിക്ക് യോഗം തീരുമാനിച്ചു. വാര്‍ദ്ധക്യകാല പെന്‍ഷന്‍ ലഭിക്കുന്നതിന്  ശിവസൂര്യന്‍ എന്നയാളുടെ അപേക്ഷയില്‍ നിത്യകൂലിക്ക് പോകുന്നു എന്നും മെച്ചപ്പെട്ട ജീവിതം ആണെന്നും പെന്‍ഷന് അര്‍ഹത ഇല്ല എന്നും ഉദ്യോഗസ്ഥര്‍ റിപ്പോര്‍ട്ട് നല്‍കി അപേക്ഷ തള്ളുകയായിരുന്നു. അന്വേഷണ ഉദ്യോഗസ്ഥന്‍ തെറ്റായ റിപ്പോര്‍ട്ടാണ് നല്‍കിയതെന്നും തനിക്ക് ലഭിക്കേണ്ട വാര്‍ദ്ധക്യ കാല പെന്‍ഷന്‍ കിട്ടാന്‍ നടപടി സ്വീകരിക്കണമെന്നും കാണിച്ച് ഇയാള്‍ ഡെപ്യൂട്ടി മേയര്‍ക്ക് അപേക്ഷ സമര്‍പ്പിച്ചു. അപേക്ഷയുടെ അടിസ്ഥാനത്തില്‍ സെക്രട്ടറിയുടെ നിര്‍ദ്ദേശ പ്രകാരം വീട്ടിലെത്തി റിപ്പോര്‍ട്ട് ചെയ്യുന്നതിന് ഡെപ്യൂട്ടി സെക്രട്ടറിയെ ചുമതലപ്പെടുത്തി. സേലത്ത് നിന്ന് വന്ന് താമസമാക്കിയ പാവപ്പെട്ട ആളാണ് എന്നും സാമൂഹിക സന്നദ്ധപ്രവര്‍ത്തകര്‍ അടക്കം സഹായിച്ചാണ് 600 ചതുരശ്ര അടി വീട് പണിതതെന്നും കണ്ടെത്തി. മുമ്പ് ഷീറ്റ് മേഞ്ഞവീട്ടില്‍ ആയിരുന്നു. പെന്‍ഷന് അര്‍ഹതപ്പെട്ട ആളാണ് എന്നും തമിഴ്‌നാട്ടില്‍  നിന്ന്  ആനുകൂല്യവും വാങ്ങിക്കുന്നില്ല എന്ന ഒരു സാക്ഷ്യപത്രം കൂടി ഹാജരാക്കുന്ന മുറക്ക് പെന്‍ഷന്‍ അനുവദിക്കുന്ന വിഷയം പരിഗണിക്കാവുന്നതാണെന്നുമാണ് പുതിയ റിപ്പോര്‍ട്ട്.
കുടിവെള്ള പൈപ്പ് പൊട്ടുന്നതും മറ്റുമായ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ജല അതോറിറ്റി ഉദ്യോഗസ്ഥരുടെ യോഗം വിളിക്കും. വേങ്ങേരി മലാപ്പറമ്പ് ബൈപ്പാസ് റോഡില്‍ പൈപ്പ് പൊട്ടി 2.5 ലക്ഷം ലിററര്‍ കുടിവെള്ളം നഷ്ടമായ കാര്യത്തില്‍ കെ.സി.ശോഭിതയാണ് ശ്രദ്ധ ക്ഷണിച്ചത്. അതി ദരിദ്രരെ കണ്ടെത്താനുള്ള സര്‍വെയുടെ കരട് ലിസ്റ്റ് 31ന് പ്രസിദ്ധീകരിക്കാനും അത് അംഗീകരിക്കാന്‍ തിങ്കളാഴ്ച ഉച്ചക്ക് രണ്ടിന് പ്രത്യേക കൗണ്‍സില്‍ യോഗം ചേരാനും തീരുമാനിച്ചു. ഡെപ്യൂട്ടി മേയര്‍ സി.പി.മുസഫര്‍ അഹമ്മദ്,കെ.മൊയ്തീന്‍ കോയ, പി.ദിവാകരന്‍, ടി.റനീഷ്, കെ.നിര്‍മ്മല തുടങ്ങിയവരും സംസാരിച്ചു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img