കോഴിക്കോട്: കല്ലായിപ്പുഴയിലെ ചെളി നീക്കി ആഴംകൂട്ടാന്‍ പദ്ധതി യാഥാര്‍ത്ഥ്യത്തിലേക്ക്. പ്രവൃത്തിയുടെ കരാര്‍ ഏറ്റെടുക്കാന്‍ രണ്ട് കമ്പനികള്‍ രംഗത്തുണ്ട്. തൃശൂര്‍ പൂങ്കുന്നത്തുള്ള ഫിന്‍സ് എഞ്ചിനീയേഴ്‌സ് ആന്റ് കോണ്‍ട്രാക്ടേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡും നെയ്യാറ്റിന്‍കരയിലെ കെ.വി സൂരജ്കുമാറുമാണ് പ്രീ ക്വാളിഫിക്കേഷന്‍ ടെന്‍ഡറില്‍ ഉളളത്. രണ്ടു കമ്പനികളുടെയും സാങ്കേതിക യോഗ്യത പരിശോധിക്കേണ്ടതുണ്ട്. അതിനുശേഷം മാത്രമെ ഫിനാന്‍ഷ്യല്‍ ബിഡ് തുറക്കുകയുള്ളു. രണ്ടു കമ്പനികളുടെയും പ്രവൃത്തിപരിചയം, സംവിധാനങ്ങള്‍ എന്നിവയെല്ലാം വിലയിരുത്തും. ഇതിനായി പ്രത്യേക കമ്മിറ്റിയുണ്ട്. അതില്‍ യോഗ്യത നേടിയാലാണ് ഫിനാന്‍ഷ്യല്‍ ബിഡ് തുറക്കുക. കുറഞ്ഞ തുക ക്വാട്ട് ചെയ്തവരെയാണ് പരിഗണിക്കുക.
കല്ലായി മുതല്‍ കടുപ്പിനി വരെയുള്ള 4.2 കിലോമീറ്റര്‍ സ്ഥലത്താണ് ചെളി മാറ്റി ആഴം കൂട്ടുക. കല്ലായിപ്പുഴ ആഴം കൂട്ടുന്നതുമായി ബന്ധപ്പെട്ട് സി.ഡബ്ലിയു.ആര്‍.ഡി.എം പഠനം നടത്തിയിരുന്നു. പ്രദേശത്തെ ചെടികള്‍, ജീവജാലങ്ങള്‍ എന്നിവയെപ്പറ്റിയും പഠനം നടത്തുകയുണ്ടായി. കടലില്‍ മൂന്ന് മുതല്‍ അഞ്ചു കിലോമീറ്റര്‍ വരെയുള്ള ഭാഗത്ത് ചെളി കൊണ്ടുപോയി തള്ളാമെന്നാണ് കരുതുന്നത്. കല്ലായിപ്പുഴയില്‍ ചെളിയും മണ്ണും നിറഞ്ഞതിനാല്‍ നഗരത്തില്‍ വെള്ളക്കെട്ട് പതിവാണ്. കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത മഴയില്‍ തന്നെ കല്ലായിപ്പുഴയുടെ തീരത്ത് വെള്ളപ്പൊക്കം അനുഭവപ്പെട്ടിരുന്നു.പദ്ധതി പൂര്‍ത്തിയാകുന്നതോടെ വെള്ളപ്പൊക്കത്തിന് ശാശ്വത പരിഹാരം ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അതേസമയം, പുഴ കയ്യേറ്റം അവസാനിപ്പിക്കാന്‍ നടപടി വേണമന്ന് കല്ലായിപ്പുഴ സംരക്ഷണസമിതി ആവശ്യപ്പെട്ടു. പുഴ സംരക്ഷണത്തിന് ജില്ലാതലത്തില്‍ സ്‌ക്വാഡ് വേണമെന്ന ആവശ്യം ശക്തമാണ്. അധികൃതരുടെ അനാസ്ഥയില്‍ പ്രതിഷേധിച്ച് ജൂണ്‍ അഞ്ചിന് കനോലി കനാലിന്റെ തീരത്ത് പ്രതിഷേധക്കൂട്ടായ്മ നടത്താനും തീരുമാനിച്ചിട്ടുണ്ട്.