നെടുങ്കണ്ടം∙ നാലു മക്കളും രണ്ടു കൊച്ചുമക്കളും ഉൾപ്പെടെ 6 കുട്ടികളുമായി ജീവിതം വഴിമുട്ടി ഒരമ്മ. ഇടുക്കി പാറത്തോട്ടിലെ കൊച്ചു കൂരയിൽ താമസിക്കുന്ന റീനയെയും കുടുംബത്തെയുമാണ് ഒന്നിനു പിന്നാലെ ഒന്നായി ദുരിതങ്ങൾ വേട്ടയാടുന്നത്. റീനയ്ക്കു നാലു മക്കളാണ്. കൗമാരപ്രായക്കാരായ ആൺകുട്ടിയും പെൺകുട്ടിയും മാനസികവെല്ലുവിളി നേരിടുന്നവരാണ്. വേറെ 2 പെൺകുട്ടികളും. റോഡിൽനിന്ന് 4 കിലോമീറ്റർ ഉള്ളിലാണ് ഇവരുടെ താമസം. ദിവസവും 4 കിലോമീറ്റർ നടന്നു സ്കൂളിൽ പോകാനുള്ള വിഷമം അറിഞ്ഞു സഹായിക്കാൻ വന്ന കുടുംബത്തിലെ മകന് മൂത്തമകളെ വിവാഹം കഴിപ്പിച്ചുകൊടുത്തു. എന്നാൽ അതോടെ അവളുടെ പഠനം മുടങ്ങി. രണ്ട് മക്കൾ ജനിച്ചതോടെ ഭർത്താവ് അവളെ ഉപേക്ഷിച്ച് മറ്റൊരു സ്ത്രീക്കൊപ്പം പോയി. മകളെയും കൊച്ചുമക്കളെയും സംരക്ഷിക്കേണ്ട ചുമതലകൂടി ഇതോടെ കുടുംബത്തിനായി.
കാഴ്ചയില്ലാതെ കൊച്ചുമകൾ
ഇതിനിടെയാണ് 3 വയസ്സുള്ള കൊച്ചുമകൾക്കു കണ്ണിനു കാഴ്ചയില്ല എന്ന സത്യം തിരിച്ചറിയുന്നത്. രണ്ടു കണ്ണിനും ശസ്ത്രക്രിയ വേണമെന്നു എറണാകുളം ഗിരിധർ ആശുപത്രിയിൽ നിന്നറിയിച്ചു. സുമനസ്സുകളുടെ സഹായവും കടം വാങ്ങിയ തുകയും ഉപയോഗിച്ച് ഒരു കണ്ണിന്റെ ശസ്ത്രക്രിയ നടത്തി. ആരോഗ്യം തീരെ മോശമായ കുട്ടിക്കു പ്രത്യേക പരിചരണം നൽകണമെന്നാണു ഡോക്ടർമാർ പറഞ്ഞത്. പക്ഷേ അതിനുള്ള സൗകര്യങ്ങളോ സാമ്പത്തികമോ ഇവർക്കില്ല. അടുത്ത കണ്ണിന്റെ ഓപ്പറേഷനുള്ള സമയം ആയെങ്കിലും അതു ചെയ്യാൻ യാതൊരു നിവൃത്തിയുമില്ല.