Thursday, June 19, 2025

കയ്യക്ഷരം കൈമോശം വന്നവര്‍

Must Read

വാസുദേവന്‍ കുപ്പാട്ട്

അറിവിലേക്കും തിരിച്ചറിവിലേക്കുമുള്ള യാത്രയുടെ തുടക്കം  മുതല്‍ കയ്യെഴുത്ത് നമ്മോടൊപ്പമുണ്ട്. മണലില്‍ എഴുതിപ്പഠിച്ച അക്ഷരങ്ങളുടെ മൂര്‍ച്ച വിരലറ്റത്ത് മുറിവുകള്‍ തീര്‍ത്തെങ്കിലും മനസ്സില്‍ ആഹ്ലാദത്തിന്റെ വെളിച്ചമായി പരന്നതിന്റെ ഓര്‍മ്മ പഴമക്കാരുടെ ചിന്തകളില്‍ ഇന്നും ഉണ്ടാവും. ആറു നാട്ടില്‍ നൂറുഭാഷ എന്ന് പറയുന്നതുപോലെ ഓരോരുത്തരുടെയും കൈപ്പട വ്യത്യസ്തമാണ്. ഉരുട്ടി വലുതാക്കി എഴുതുന്നവരും ഉറുമ്പിന്റെ ജാഥ പോലെ കുനുകുനാ അക്ഷരങ്ങളില്‍ ചെറുതാക്കി എഴുതുന്നവരും ഉണ്ട്. ഒപ്പ് ചാര്‍ത്തുന്നതുപോലെ കയ്യെഴുത്തും ഒരാളുടെ വ്യക്തിത്വത്തിന്റെ അടയാളമായി നിലകൊള്ളുന്നു. തലവര തെളിഞ്ഞവരുടെ കയ്യക്ഷരം മോശമായിരിക്കും എന്നൊരു ചൊല്ലുണ്ട്. മഹാത്മാഗാന്ധിയുടെ കൈപ്പട വായിച്ചെടുക്കാന്‍ എളുപ്പമല്ലെന്ന് പറയാറുണ്ട്. ഇ.എം.എസിന്റെ കയ്യക്ഷരം ഏറെക്കുറെ മെച്ചപ്പെട്ടതായിരുന്നു. എം.ടി വാസുദേവന്‍നായരുടെ കയ്യെഴുത്ത് അദ്ദേഹത്തിന്റെ രചന പോലെ തന്നെ വൃത്തിയും വെടിപ്പും ഉള്ളതാണ്. മുന്‍മുഖ്യമന്ത്രി സി. അച്യുതമേനോന്റെ കൈപ്പടയും മനോഹരമായിരുന്നു. സുകുമാര്‍ അഴീക്കോടിന്റെ കൈപ്പട ഏതായാലും അദ്ദേഹചത്തിന്റെ പ്രസംഗമോ ലേഖനമോ പോലെ ആകര്‍ഷകം ആയിരുന്നില്ല. 
പണ്ടുകാലത്ത് ഓലയില്‍ നാരായം കൊണ്ട് എഴുതുകയായിരുന്നു പതിവ്. ജാതകമെഴുത്ത് അങ്ങനെയായിരുന്നു. രാജകൊട്ടാരങ്ങളുമായി ബന്ധപ്പെട്ട രേഖകളും അങ്ങനെ പിറവികൊണ്ടു. കടലാസും പേനയും സാര്‍വത്രികമായതോടെ എഴുത്തിന്റെ സ്വഭാവവും മാറി. 
മുമ്പ് വിദ്യാലയങ്ങളില്‍ ചെറിയ ക്ലാസുകളില്‍ സ്ലേറ്റും പെന്‍സിലുമാണ് എഴുതി പഠിക്കാന്‍ ഉപയോഗിച്ചിരുന്നത്. അക്കാലത്ത് കുട്ടികള്‍ക്ക് എഴുതാന്‍ മഷി നിറച്ച പേന കിട്ടണമെങ്കില്‍ അഞ്ചാംക്ലാസ് വരെ കാത്തിരിക്കണം. അതുവരെ കടലാസ്‌പെന്‍സില്‍ കൊണ്ടാണ് എഴുത്ത്. 
മഷി പേനക്ക് പകരം ബോള്‍ പോയന്റ് പേനകള്‍ രംഗം കൈയടക്കിയത് അടുത്ത കാലത്താണ്. പാര്‍ക്കര്‍ പേനകളും മറ്റും ഇന്നും വിപണിയില്‍ പ്രചാരത്തിലുണ്ട്. ഇന്ന് കമ്പ്യൂട്ടര്‍ യുഗത്തില്‍ എഴുത്ത് മുഴുവന്‍ ഡി.ടി.പി സംവിധാനത്തിലാണ്. എഴുത്തുകാര്‍ പോലും പുതിയ സംവിധാനങ്ങളുമായി ഇണങ്ങി. കൈക്ക് അസുഖമായതിനാല്‍ ഒ.വി വിജയന്‍ നേരത്തെ എഴുത്തുനിര്‍ത്തിയ ആളാണ്. പറഞ്ഞുകൊടുത്ത് എഴുതിക്കുകയായിരുന്നു. സര്‍ഗവൈഭവത്തിന്റെ അത്യുന്നത കൊടുമുടികളില്‍ സഞ്ചരിച്ച് വിജയന്‍ ഓര്‍ത്തെടുക്കുന്ന വാക്കുകളും വാക്യങ്ങളും സഹായി കടലാസിലേക്ക് പകര്‍ത്തുകയായിരുന്നു.
കോടതിയിലും മറ്റും കയ്യെഴുത്ത് പ്രധാന രേഖയാണ്. ഒാരോരുത്തരുടെയും  കൈയക്ഷരം വിഭിന്നമായിരിക്കും എന്നതു തന്നെ കാരണം. അതുകൊണ്ടുതന്നെ ഡിജിറ്റല്‍ യുഗത്തിലും കയ്യക്ഷരത്തെ പൂര്‍ണമായി തള്ളിക്കളയാന്‍ പറ്റില്ല.
ആധാരമെഴുത്തുകാരാണ് രേഖകളുടെ എഴുത്തിനെ ജനകീയവല്‍ക്കരിച്ച ഒരു കൂട്ടര്‍.  ഇന്ന് അതും ഡിജിറ്റലിലേക്ക് മാറി. 
പത്രമോഫീസുകളില്‍ എഴുത്തും കടലാസും പരസ്പരം ചേര്‍ന്നു കിടന്ന കാലം മെല്ലെ ഇല്ലാതാവുകയാണ്. പേപ്പര്‍ലെസ് സംവിധാനം ഇല്ലാതാകുമ്പോള്‍ ആദ്യം പുറത്താവുന്നത് ‘സ്വന്തം ലേഖക’ന്റെ കൈയക്ഷരമാണ്.  റിപ്പോര്‍ട്ടര്‍മാര്‍ ആരും ഇപ്പോള്‍ എഴുതാറില്ല. കമ്പ്യൂട്ടറില്‍ കമ്പോസ് ചെയ്യുകയാണ് പതിവ്. നേരത്തെ ലേഖകന്മാരെ കയ്യക്ഷരം നോക്കി തിരിച്ചറിയാല്‍ എഡിറ്റര്‍മാര്‍ക്ക് പറ്റിയിരുന്നു. ഇന്നത് സാധ്യമല്ല. നോട്ടുകള്‍ എടുക്കുന്നതിനും മറ്റും മാത്രമെ ഇന്ന് ലേഖകന്‍ പേന തുറക്കുന്നുളളു. അതും മൊബൈലില്‍ സാധിക്കുന്നവര്‍ ഏറെ. അങ്ങനെ കയ്യെഴുത്ത് പടിക്ക് പുറത്താവുകയാണ്. അതുകൊണ്ടുതന്നെ പേനയുന്തികള്‍ എന്നവരെ ഇനി വിശേഷിപ്പിക്കാനും ആവില്ല!
ഡോക്ടര്‍മാരുടെ കുറിപ്പടി കയ്യക്ഷര ഭംഗിക്ക് എന്നും അപവാദമാണ്. ആര്‍ക്കും വായിക്കാന്‍ പറ്റാത്ത കുറിപ്പടികള്‍ ഒഴിവാക്കി ഡോക്ടര്‍മാരും കമ്പ്യൂട്ടര്‍ കുറിപ്പടിയിലേക്ക് മാറിയിട്ടുണ്ട്. 
കാലം എത്ര പുരോഗമിച്ചാലും കോപ്പി എഴുതിയും കോമ്പോസിഷന്‍ എഴുതിയും കയ്യക്ഷരത്തിന്റെ ഭംഗിയും വെടിപ്പും മെച്ചപ്പെടുത്തിയ ഒരു തലമുറ ഇവിടെ കമ്പ്യൂട്ടറിനോട് സമരസപ്പെട്ട് കഴിയുന്നുണ്ട്. ഏതെങ്കിലും കടലാസ് കഷ്ണത്തില്‍ കുത്തിക്കുറിച്ച് അവര്‍ക്ക് ഗൃഹാതുരമായ ഓര്‍മകള്‍ക്ക് നിറം പകരാം. 

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img