വാണിമേൽ: കഴിഞ്ഞ ദിവസം ഖത്തറിൽ ഷോക്കേറ്റ് മരിച്ച വാണിമേൽ കോപ്പനാങ്കണ്ടി ചെന്നാട്ട് ലഫ്സിനയുടെ(28) മയ്യിത്ത് നാട്ടിൽ കൊണ്ടുവന്ന് ഖബറടക്കി.ഇന്നു രാവിലെ ആറിന് കണ്ണൂർ വിമാനത്താവളത്തിൽ എത്തിയ മൃതദേഹം എട്ടരയോടെ നരിപ്പറ്റ തിനൂരിൽ ഭർതൃ വീട്ടിൽ നാടാകെ പൊഴിച്ച കണ്ണീരിൻ ഇറയത്ത് ഇറക്കിവെച്ചു.സഹീർ തന്റെ പ്രിയതമക്ക് പിഞ്ചോമനകളായ അദാൻ മുഹമ്മദ് സഹീറിനേയും ഐദ ഖദീജയേയും ഐദിൻ ഉസ്മാനേയും ചേർത്തുപിടിച്ച് അന്ത്യ മുത്തം നൽകി.
പത്തു മിനിറ്റ് അടുത്ത ബന്ധുക്കളെ മുഖം കാണിക്കാൻ വെച്ച മയ്യിത്ത് മണ്ടോക്കണ്ടി ജുമാമസ്ജിദ് ഖബർസ്ഥാനിലേക്കെടുത്തു.നൂറുക്കണക്കിനാളുകൾ പങ്കെടുത്ത ജനാസ നമസ്കാരത്തിന് ശേഷം മയ്യിത്ത് ഖബറടക്കി.
വാണിമേൽ ചെന്നാട്ട് കോപ്പനാങ്കണ്ടി സുബൈറിന്റേയും ഖമർ ലൈലയുടേയും മകളും ദോഹയിൽ വ്യാപാരിയായ മീത്തലെ പീടികയിൽ സഹീറിന്റെ ഭാര്യയുമായ യുവതി ദോഹയിൽ താമസസ്ഥലത്താണ് മരിച്ചത്. ഹീറ്ററിൽ നിന്നുണ്ടായ വൈദ്യുതി പ്രവാഹമാണ് മരണകാരണം എന്നാണ് വിവരം.കുളിമുറിയിൽ നിന്ന് പുറത്തു വരാൻ വൈകിയതിനെത്തുടർന്ന് നടത്തിയ പരിശോധനയിൽ മരിച്ചു കിടക്കുന്നതാണ് കണ്ടതെന്ന് പറയുന്നു.
ഖത്തർ കെ.എം.സി.സി ഭാരവാഹികളാണ് മയ്യിത്ത് നാട്ടിൽ എത്തിക്കാനുള്ള നടപടിക്രമങ്ങൾ സാധ്യമായത്ര വേഗത്തിൽ പൂർത്തിയാക്കാൻ നേതൃത്വം നൽകിയത്.