Thursday, June 19, 2025

ഒമിക്രോണ്‍: മുന്‍കരുതലുകളിലൂടെപ്രതിരോധിക്കാം

Must Read

ഡോ. എസ് എസ് സന്തോഷ് കുമാര്‍



നോര്‍വേക്ക് വടക്ക് സ്ഥിതിചെയ്യുന്ന ഒരു ദ്വീപാണ് ഫാറോ. അവിടെ ആരോഗ്യപ്രവര്‍ത്തകരുടെ ഒരു യോഗത്തില്‍ പങ്കെടുത്ത 33 പേരില്‍ 21 പേര്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചത് രാജ്യാന്തര ജേര്‍ണലുകളില്‍ വന്നു. രണ്ട് ഡോസ് വാക്സിനു പുറമേ ബൂസ്റ്റര്‍ ഡോസ് കൂടി എടുത്തവരായിരുന്നു അവര്‍. യോഗത്തിനുമുമ്പുള്ള പരിശോധനയിലും നെഗറ്റീവാണെന്ന് ഉറപ്പാക്കി. എന്നിട്ടും രോഗപ്പകര്‍ച്ചയുണ്ടായി. ഒമിക്രോണിന്റെ പകര്‍ച്ചശേഷി എത്രത്തോളം വലുതാണെന്ന് മനസ്സിലാക്കാന്‍ ഈ ഉദാഹരണം ധാരാളം.
മഹാമാരി വരുമ്പോള്‍ അവയുടെ സ്വഭാവം നിര്‍ണയിക്കാന്‍ സാധിക്കുന്നത് ഇത്തരം സംഭവങ്ങളിലൂടെയാണ്. രോഗം മറ്റൊരിടത്ത് എത്തിയാല്‍ അത് എങ്ങനെയൊക്കെയാണ് ആളുകളെയും സമൂഹത്തെയും ബാധിക്കുകയെന്ന നിഗമനങ്ങളിലെത്താന്‍കൂടി ഇത്തരം പകര്‍ച്ചകളെപ്പറ്റിയുള്ള കേസ് സ്റ്റഡികള്‍ ഉപകരിക്കാറുണ്ട്. വുഹാന്‍ തരംഗം തുടങ്ങിയപ്പോഴുണ്ടായ ഉദാഹരണം ചൂണ്ടിക്കാട്ടാം. ചൈനയില്‍നിന്ന് ജപ്പാനിലേക്ക് പോയ കപ്പലിലായിരുന്നു വൈറസ് പടര്‍ന്നത്. കപ്പലില്‍ ഉണ്ടായിരുന്നവരില്‍ 70 ശതമാനത്തോളം പേരാണ് രോഗബാധിതരായത്. അതില്‍നിന്നാണ് കൊവിഡ് രോഗപ്പകര്‍ച്ചയുടെ വേഗതയെപ്പറ്റിയുള്ള ധാരണ  ലഭിച്ചതും പല രാജ്യത്തിനും മുന്‍കരുതലുകളെടുക്കാന്‍ സാധിച്ചതും. ഒമിക്രോണിന്റെ കാര്യത്തില്‍ അതുപോലൊരു ‘അതിവ്യാപനമാ’ണ് ഫാറോ ദ്വീപിലും നടന്നിട്ടുള്ളത്. വളരെ ലഘുവായ, കാറ്റഗറി എയിലെ ലക്ഷണങ്ങള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നതാണ് ആശ്വാസം. വാക്‌സിനേഷനാകാം രോഗം ഗുരുതരമാകാതിരിക്കാന്‍ സഹായകമായത്. ശ്വാസകോശപ്പാളികളില്‍ പെട്ടെന്ന് പറ്റിപ്പിടിക്കാനുള്ള കഴിവ് ഒമിക്രോണിന് ഉണ്ടെങ്കിലും രോഗം ഗുരുതരമാക്കാനുള്ള കഴിവ് കുറവാണ്.
ഒട്ടേറെപ്പേര്‍ ഒരുമിച്ചു കൂടുന്നിടത്ത് എത്ര മുന്‍കരുതല്‍ എടുത്താലും ചില പഴുതിനുള്ള സാധ്യത കൂടുതലാണ്. ഉറക്കെ സംസാരിക്കുക, പാട്ടുപാടുക, ചിരിക്കുക തുടങ്ങിയവയൊക്കെ രോഗം പകരാന്‍ കാരണമാകുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ കേരളത്തില്‍ പുതുവത്സരാഘോഷം ഒഴിവാക്കാന്‍ സര്‍ക്കാര്‍ ചില നടപടിയെടുത്തതിന്റെ കാരണവും ഇതായിരുന്നു. പൂര്‍ണമായും അല്ലെങ്കിലും കുറേ  നിയന്ത്രിക്കാനും ആളുകളില്‍ വ്യക്തമായ സന്ദേശം എത്തിക്കാനും സാധിച്ചു.
രണ്ടുമൂന്നാഴ്ച മുമ്പ് രണ്ടു ശതമാനമായിരുന്ന ഒമിക്രോണ്‍ ഏകദേശം 30 ശതമാനത്തില്‍ എത്തിയിട്ടുണ്ടെന്നാണ് ഡല്‍ഹിയില്‍നിന്നും മുംബൈയില്‍നിന്നുമുള്ള വിവരങ്ങള്‍ സൂചിപ്പിക്കുന്നത്. പരിശോധനാ സംവിധാനങ്ങള്‍ വളരെ കുറവായതിനാല്‍  റിപ്പോര്‍ട്ട് ചെയ്യുന്നത് കുറവാകാനുള്ള സാധ്യതയുമുണ്ട്. റിപ്പോര്‍ട്ട് ചെയ്യുന്നതിന്റെ 10 മടങ്ങെങ്കിലും കൂടുതല്‍ കേസ് ഉണ്ടായിരിക്കാമെന്നാണ് വിദഗ്ധ നിഗമനം. ഡെല്‍റ്റാ വകഭേദം കുറഞ്ഞുവരുമ്പോള്‍ ഒമിക്രോണ്‍ പടിപടിയായി കൂടുകയാണ്. ഡെല്‍റ്റാ വകഭേദം മൂര്‍ധന്യത്തില്‍ എത്തിയപ്പോള്‍ ഇന്ത്യയില്‍ ഒരു ദിവസം നാലു ലക്ഷം കേസ് വരെയാണ് ഉണ്ടായിരുന്നത്. ഒമിക്രോണില്‍ അത് 16 ലക്ഷംമുതല്‍ 20 ലക്ഷംവരെ ആയേക്കാമെന്നതാണ് ഭീഷണി. അതിന്റെ ഒരു ശതമാനത്തിന് കിടത്തി ചികിത്സ വേണ്ടിവന്നാല്‍പ്പോലും അത് ആശുപത്രി സംവിധാനങ്ങളെ മറികടക്കും. രോഗം വന്നവരില്‍ വളരെ കുറച്ചുപേര്‍ക്കു മാത്രമേ ആശുപത്രികളെ ആശ്രയിക്കേണ്ടി വരുന്നുള്ളൂവെന്നത് ആശ്വാസകരമാണ്. എങ്കിലും ഡെല്‍റ്റാ വകഭേദം സൃഷ്ടിച്ചതിനേക്കാള്‍ വലിയ പ്രശ്‌നം ഒമിക്രോണ്‍ ആശുപത്രികളില്‍ സൃഷ്ടിച്ചേക്കാം. എങ്കില്‍ മാത്രമേ കൂടുതല്‍ മുന്‍കരുതലുകള്‍ എടുക്കാനാകൂ. കൂടുതല്‍ പരിശോധനയും രോഗം കൃത്യമായി മനസ്സിലാക്കാനുള്ള സാമ്പിള്‍ ചെയ്ത് യഥാര്‍ഥ കണക്ക് കണ്ടെത്താനുള്ള സംവിധാനങ്ങളും അത്യാവശ്യമാണ്.
ഒമിക്രോണിന്റെ സ്വഭാവത്തെപ്പറ്റി നമുക്ക് ധാരണ ലഭിച്ചു. വളരെ വേഗം പകരുന്നു, വാക്‌സിന്‍ എടുത്തവര്‍ക്കും രോഗമുണ്ടാക്കുന്നു, രോഗലക്ഷണങ്ങള്‍ കുറവാണെങ്കിലും എണ്ണം വളരെ കൂടുതലായതിനാല്‍ പഴയതിനേക്കാള്‍ അഞ്ചിരട്ടിയെങ്കിലും കേസ് ഉണ്ടായേക്കാം എന്നൊക്കെയാണത്. വേഗത്തില്‍ പകരുന്ന രോഗം സമൂഹത്തില്‍ വന്നാല്‍ എന്താണ് ചെയ്യേണ്ടത് എന്നതിനെപ്പറ്റിയുള്ള ധാരണയുണ്ടാകണം. വേഗത്തില്‍ പകരുമ്പോള്‍ എത്രപേര്‍ക്ക് രോഗമുണ്ടെന്നതും എത്രപേര്‍ക്ക് ഇല്ലെന്നതും നിര്‍ണായക ഘടകമാണ്.
രോഗി കാറ്റഗറി ‘എ’യില്‍ ആണെങ്കില്‍ ഹോം കെയറിലായിരിക്കും കൂടുതല്‍ ശ്രദ്ധ പതിപ്പിക്കേണ്ടത്. വീട്ടില്‍ എല്ലാവര്‍ക്കും ഒരുമിച്ചുവന്നാല്‍  കാഠിന്യം താരതമ്യേന കുറവുള്ളവര്‍ മറ്റുള്ളവരെ പരിചരിക്കുക. ഹോം കെയറിനെപ്പറ്റി ബോധവല്‍ക്കരണം എല്ലാവര്‍ക്കും ലഭ്യമാക്കണം. മുറികളില്‍ വായുസഞ്ചാരം വേണം. പുറത്തുനിന്നുള്ളവര്‍ വരുമ്പോള്‍ ഉള്‍പ്പെടെ മാസ്‌ക് ധരിക്കണം. വസ്ത്രങ്ങള്‍ അണുവിമുക്തമാക്കണം. ഭക്ഷണം കഴിച്ച പാത്രങ്ങള്‍ അവരവര്‍ തന്നെ കഴുകുക. പള്‍സ് ഓക്‌സിമീറ്റര്‍ ഉപയോഗിക്കേണ്ടവിധം അറിഞ്ഞിരിക്കണം. ഡോക്ടര്‍മാരുമായി ഇ- സഞ്ജീവനി വഴിയും മറ്റും ബന്ധപ്പെടാനുള്ള മാര്‍ഗങ്ങളില്‍ പരിശീലനം നല്‍കണം.
ലക്ഷണങ്ങളുള്ള മുഴുവന്‍ പേരെയും ഒമിക്രോണ്‍ പരിശോധനയ്ക്ക് വിധേയരാക്കാനുള്ള സംവിധാനം നമുക്കില്ല. അതുകൊണ്ടുതന്നെ ക്ലിനിക്കല്‍ പരിശോധനയിലൂടെ രോഗം നിര്‍ണയിക്കേണ്ടിവന്നേക്കാം. അങ്ങനെയെങ്കില്‍ സാമ്പിള്‍ സര്‍വേയോ മറ്റോ നടത്തി നിഗമനങ്ങളില്‍ എത്താന്‍ പറ്റുന്ന രീതികള്‍ വികസിപ്പിച്ചാല്‍ സമൂഹത്തില്‍ എത്രമാത്രം ഒമിക്രോണ്‍ ഉണ്ടെന്ന് ധാരണ ലഭിക്കും.  ഐസിയു പോലുള്ള സംവിധാനങ്ങള്‍ എത്രപേര്‍ക്ക് ആവശ്യമായേക്കാം എന്നതൊക്കെ കണക്കാക്കണം. ഒരു ശതമാനമെന്നത് മൂന്നു ശതമാനമായാല്‍ സംഭവിക്കാവുന്ന പ്രത്യാഘാതങ്ങളെപ്പറ്റി മനസ്സിലാക്കിയുള്ള തയ്യാറെടുപ്പുകളാണ് ആവശ്യം.
രോഗം പ്രതിരോധിക്കുന്ന കാര്യത്തില്‍ നാം മുന്‍പന്തിയില്‍ത്തന്നെയാണ്. പതിയെ തുടങ്ങി പതിയെ അവസാനിക്കുന്ന തരത്തിലായിരുന്നു  ഉണ്ടായത്. മാസ്‌കും സാമൂഹ്യ അകലവും കൈകഴുകലുംപോലുള്ള പ്രതിരോധമാര്‍ഗങ്ങള്‍ കൃത്യമായി പിന്തുടര്‍ന്നതുകൊണ്ടുതന്നെയാണ് ആ ഗുണം കേരളത്തിനു കിട്ടിയത്. എന്‍- 95 മാസ്‌ക്  ഉപയോഗം വ്യാപകമാക്കിയാല്‍ത്തന്നെ ഒമിക്രോണിന്റെ വ്യാപനം തടയാന്‍ കുറേയൊക്കെ സാധിക്കും. വൈറസിനെ പേടിച്ച് ജീവിതം തടയുകയല്ല വേണ്ടത്, മുന്‍കരുതലുകളിലൂടെ പ്രതിരോധിക്കുകയാണ്. അത്രയ്ക്ക് പേടിക്കേണ്ട രോഗമല്ല ഒമിക്രോണ്‍. ഒരേസമയം ഒട്ടേറെപ്പേര്‍ക്ക് രോഗം വരുന്നതുമൂലമുള്ള പ്രശ്‌നങ്ങള്‍ തടയാനായാല്‍ ഇതിനെയും നമുക്ക് വരുതിയിലാക്കാന്‍ പറ്റുമെന്നതില്‍ സംശയം വേണ്ട. (തിരുവനന്തപുരം ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഡെപ്യൂട്ടി സുപ്രണ്ട് ആണ് ലേഖകന്‍).

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img