Thursday, June 19, 2025

എസ്. വി ഉസ്മാൻ: മരണത്തിന്റെ ഒളിത്താവളം മറികടക്കാനായില്ല കവിക്ക്

Must Read



എം. കെ അഷ് റഫ് നാദാപുരം

മലയാളിയുടെ ചുണ്ടിൽ തത്തിക്കളിക്കുന്ന ഒട്ടേറെ മനോഹര ഗാനങ്ങളിലൂടെ കലാ കൈരളിക്ക് പ്രിയങ്കരനായിരുന്ന എസ് വി ഉസ്മാൻ ഇനി നമ്മോടൊപ്പമില്ല. അദ്ദേഹം രചിച്ച നൂറുക്കണക്കിന് പാട്ടുകൾ നമുക്കായി വിട്ടേച്ചു എസ്‌. വി, വിട ചോദിച്ചു.  `മധുവര്‍ണ്ണ പൂവല്ലേ, നറുനിലാ പൂമോളല്ലേ…/മധുര പതിനേഴില്‍ /ലങ്കി മറിയുന്നോളേ” പി. സി ലിയാഖത്തിന്റെ ശബ്‌ദത്തില്‍ മലയാളികളുടെ മനസ്സില്‍ തളിര്‍ത്തുനില്‍ക്കുന്ന ഈ ഗാനത്തിന്  നാലുപതിറ്റാണ്ടിലേറെ പഴക്കമുണ്ടെങ്കിലും പുതിയ കാലത്തും ഗാനമേള വേദികളില്യം  കല്യാണ വീടുകളിലും ഈ ചൂടോടെ ജീവിക്കുന്നു. സംഗീതത്തിന്റേയും ആയുര്‍വേദത്തിന്റേയും മണവും സ്‌പര്‍ശവും നുകർന്ന  ഉസ്‌മാന്റെ ചെറുപ്പ കാലം  വടകര താഴെഅങ്ങാടിയിലായിരുന്നു. നാലു വയസുള്ളപ്പോൾ ബാപ്പയുടെ കൂടെ കടപ്പുറത്തും താഴെഅങ്ങാടിയിലും വൈകുന്നേരങ്ങളില്‍ ചുറ്റിക്കറങ്ങുമായിരുന്നു. ഉസ്‌മാന്റെ പിതാവ്‌ കടവത്ത്‌ ബാവ, വടകരയിലെ ആദ്യകാല സ്റ്റേഷനറിക്കച്ചവടക്കാരനായിരുന്നു. കലാകാരന്മാരുമായും പാട്ടുകാരുമായും ഉറ്റ ചങ്ങാത്തം പുലര്‍ത്തിയ അദ്ദേഹം നല്ല ഹാര്‍മോണിയം വായനക്കാരനുമായിരുന്നു. ബാവയും അദ്ദേഹത്തിന്റെ മൂന്നു സഹോദരന്മാരും ചേര്‍ന്ന്‌ വടകരയില്‍ ഒരു സംഗീത ട്രൂപ്പുണ്ടാക്കി. സഹോദരന്മാര്‍ പാടുകയും ഉപകരണങ്ങൾ  വായിക്കുകയും ചെയ്‌തു. അക്കാലത്ത്‌ വടകരയില്‍ സംഗീത സംവിധായകന്‍ ബാബുരാജിന്റെ പിതാവ്‌ ജാന്‍ മുഹമ്മദ്‌, കെ. ജി സത്താറിന്റെ പിതാവ്‌ ഗുല്‍ മുഹമ്മദ്‌ എന്നിവരെല്ലാം ഒത്തുകൂടുക പതിവുണ്ട്. അവര്‍ക്കൊപ്പം ബാവയും ഉണ്ടാകും. പില്‍ക്കാലത്ത്‌ ആ സംഗീതവൃന്ദത്തിലേക്ക് എസ്‌. എം കോയയും ബാബുരാജും മറ്റും എത്തി. ബാവയുടെ ഗ്രൂപ്പില്‍ ഖവാലി പാട്ടുകാരന്‍ ബാര്‍ദ്ദാന്‍ അബ്‌ദുറഹിമാനും ഉണ്ടായിരുന്നു. അങ്ങനെ സംഗീതത്തിന്റെ അന്തരീക്ഷത്തിലായിരുന്നു ഉസ്‌മാന്റെ ബാല്യം. മലബാര്‍ കലാപത്തിന്റെ കാലത്താണ്‌ ഉസ്‌മാന്റെ പിതാവ്‌ ബാവ, വടകര എത്തുന്നത്‌.

മലപ്പുറത്തെ നാലകത്ത്‌ തറവാട്ടിലെ അംഗമായ ബാവയുടെ സ്ഥലം വെട്ടത്തു പുതിയങ്ങാടിയാണ്‌. വടകര കോട്ടക്കലിലാണ്‌ വിവാഹം ചെയ്‌തത്‌.കോട്ടക്കല്‍ ആര്യവൈദ്യ ശാല വടകരയില്‍ ഏജന്‍സി തുടങ്ങാന്‍ ആലോചിച്ചപ്പോള്‍ അതിന്റെ ചുമതല ഏല്‍പ്പിച്ചത്‌  ബാവയെ ആയിരുന്നു. ഉസ്‌മാന്‍ വളര്‍ന്നപ്പോള്‍ ബാപ്പ തുടങ്ങിവെച്ച ആയുര്‍വേദ സ്ഥാപനം ഏറ്റെടുത്തു. സംഗീതം നിറഞ്ഞ മനസ്സില്‍ ആയുര്‍വേദവും മരുന്നുകളുടെ ഗന്ധവും പച്ചപിടിച്ചു. സ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം തുടര്‍ന്നു പഠിക്കാന്‍ ഉസ്‌മാന്‌ കഴിഞ്ഞില്ല. ഹാര്‍മോണിയത്തിന്റെ താളരാഗങ്ങള്‍ പതിഞ്ഞ വിരല്‍ത്തുമ്പില്‍ പേര്‍ഷ്യന്‍ സൂഫി ഹല്ലാജിയുടെ വെളിപാടുകളും പാക്കിസ്ഥാനി ഗായകന്‍ മേഹ്‌ജി ഹസ്സന്റേയും ലതാമങ്കേഷ്‌കറിന്റേയും ഗാനങ്ങളും കുടിയേറി. ബൂല്‍ബിസ്‌ലി, നിസാര്‍ ഖബ്ബാനി,ഷജാത്ത്‌ ഹുസൈന്‍ ഖാനും ഇറാനിഖാനും (സിത്താര്‍) എല്ലാം ചേരുകയായിരുന്നു. `ആപ്‌ കീ നസ്‌റോ….’ ചുണ്ടിലും മനസ്സിലും തിളങ്ങി. ആദ്യകവിത പ്രസിദ്ധപ്പെടുത്തിയത്‌ വയലാറിന്റെ പത്രാധിപത്യത്തിലിറങ്ങിയ `അന്വേഷണം എന്ന മാഗസിനിൽ.. മരണം, മഴ, പ്രണയം തുടങ്ങിയവ കവിയുടെ ഭാവനയിൽ വിരിഞ്ഞു ‘നിരവധി പരീക്ഷണങ്ങൾ ഉസ്‌മാന്റെ ജീവിതത്തിലൂടെ കടന്നുപോയി. പ്രിയപ്പെട്ടവരുടെ മരണത്തിന്‌ കാവലാളായി. രണ്ടര വയസ്സുകാരി മകളെയും മരണം വന്നുവിളിച്ചു.പിന്നീട്  ഉസ്‌മാന്റെ കവിതകളിലും മരണം മുഖ്യ വിഷയമായി.”ഓരോ പിറവിയും, തിരോധാനവും, മരണത്തിന്‌, എത്തിപ്പെടാനാവാത്ത, പ്രാണന്റെ, ഒളിത്താവളങ്ങളാണ്‌”- (കാഴ്‌ചയ്‌ക്കപ്പുറം).   മഴയുടെ സംഗീതം ഉസ്‌മാനെ എപ്പോഴും ഹരംപിടിപ്പിച്ചിരുന്നു. എഴുത്തിലും ആ മഴ പെയ്‌തു കൊണ്ടേയിരുന്നു. മഞ്ഞും മഴയും, പാട്ടുമണക്കുന്ന കാറ്റും, ചിറക്‌ വെച്ചെത്തുന്ന, പ്രണയവും മൊഴിയുന്നു. 
മഴയോടൊപ്പം പ്രണയത്തിലും നനഞ്ഞതാണ്‌ ഉസ്‌മാന്റെ മനസ്സ്‌. മൂന്നുകടുത്ത പ്രണയങ്ങള്‍ യൗവ്വനത്തിലൂടെ കടന്നുപോയി. അവരെല്ലാം ജീവിതത്തിന്റെ തുഴച്ചിലിനിടയില്‍ മറുകരതേടി. ” മുറിയടച്ച്‌ ആദ്യം, വാക്ക്‌, മൗനത്തിലേക്ക്‌ പടിയിറങ്ങി. പിറകെ, നിലവിളിച്ച്‌, പ്രണയം….”-ഉസ്‌മാന്റെ ആദ്യകവിതാ സമാഹാരത്തിന്‌ പേര്‌ `ബലിമൃഗങ്ങളുടെ രാത്രി’ എന്നാണ്‌. രണ്ടാമത്തേത്‌ `അധിനിവേശകാലത്തെ പ്രണയവും’. തികഞ്ഞ ആത്മവിശ്വാസത്തോടെ, വേറിട്ടു കേള്‍ക്കുന്ന തന്റെ ശബ്‌ദത്തെക്കുറിച്ച്‌, എഴുതാനുള്ള തന്റേടവും ഈ കവിക്കുണ്ട്‌. ഇടിവെട്ടുമ്പോള്‍ മാത്രം ചില്ലകളില്‍ തളിരുപൊട്ടുന്നതുപോലെയാണ്‌ എസ്‌.വി യുടെ കവിത. ഒട്ടേറെ മാപ്പിളപ്പാട്ടുകള്‍ ആല്‍ബങ്ങള്‍ക്കുവേണ്ടി എഴുതി മലയാളിയുടെ  മനസിലിടം നേടിയ എസ് വി ഓർമയാകുമ്പോൾ കലാ ലോകത്തിന്റ കപോലത്തിലുമുണ്ട് ഒരു കുടം കണ്ണു നീര്. അത്ര വേഗം തുടച്ചാൽ പോകില്ല അത്.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img