കോട്ടയം: കേരളസര്‍ക്കാരിന്റെ ഏറ്റവും വലിയ സാഹിത്യബഹുമതിയായ എഴുത്തച്ഛന്‍ പുരസ്‌കാരം സേതുവിന്. മലയാളസാഹിത്യത്തിന് നല്‍കുന്ന സമഗ്രസംഭാവനകളെ മുന്‍നിര്‍ത്തി വര്‍ഷം തോറും നല്‍കിവരുന്ന പുരസ്‌കാരം അഞ്ച് ലക്ഷം രൂപയും ശില്പവും പ്രശസ്തിപത്രവുമടങ്ങുന്നതാണ്.
സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ ചെയര്‍മാന്‍,സ്റ്റേറ്റ് ബാങ്ക് ഓഫ്ട്രാവന്‍കൂറിന്റെ ഡയറക്ടര്‍,നാഷണല്‍ ബുക്ക് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ ചെയര്‍മാന്‍ തുടങ്ങിയ ഉന്നതപദവികളില്‍ മഹത്തായ സംഭാവനകള്‍ നല്‍കിയ സേതു മലയാള സാഹിത്യത്തിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച മുതിര്‍ന്ന എഴുത്തുകാരനാണ്.കഥയിലും നോവലിലും തനതിടം കണ്ടെത്തിയ അദ്ദേഹം എണ്‍പതാം വയസ്സിലും കര്‍മ്മനിരതനാണ്.ബാങ്കിങിലും സാഹിത്യത്തിലും ഒരേപോലെ കൈമുദ്ര ചാര്‍ത്തിയ അദ്ദേഹത്തിന്റെ ആത്മകഥ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ഖണ്ഡശ: പ്രസിദ്ധീകരിച്ചുവരികയാണ്.
ജീവിതാനുഭവങ്ങളുടെ വലിയ ശേഖരമുള്ള അദ്ദേഹത്തിന്റെ കൃതികള്‍ രചനാശൈലിയിലും പ്രമേയത്തിലും പുതുമ പുലര്‍ത്തുന്നവയാണ്.ജനാധിപത്യ മതനിരപേക്ഷമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന അദ്ദേഹത്തിന്റെ സര്‍ഗ്ഗാത്മക ജീവിതം ഒരു തീര്‍ഥാടനം പോലെയാണെന്ന് എം.ടി വാസുദേവന്‍നായര്‍ തന്നെ അടയാളപ്പെടുത്തിയിട്ടുണ്ട്.
പാണ്ഡവപുരം,കൈമുദ്രകള്‍,അടയാളങ്ങള്‍,ആറാമത്തെ പെണ്‍കുട്ടി,കിരാതം,കിളിമൊഴികള്‍ക്കപ്പുറം തുടങ്ങിയ നോവലുകളെല്ലാം തന്നെ മലയാളത്തിലെ മികച്ച രചനകളാണ്.വിവിധ ഇന്ത്യന്‍ ഭാഷകളിലും വിദേശ ഭാഷകളിലും പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. അദ്ദേഹത്തിന്റെ കഥകള്‍ അടിസ്ഥാനമാക്കി ഒട്ടേറെ മലയാളം സിനിമകളുണ്ട്.മലയാളസാഹിത്യത്തിലെ പ്രധാനപ്പെട്ട ഒട്ടുമിക്ക പുരസ്‌കാരങ്ങളും ലഭിച്ച സേതുവിന്റെ കഥാപാത്രങ്ങളെല്ലാം മനുഷ്യജീവിതത്തിലെ ഓരോ വരികളേയും അടയാളപ്പെടുത്തുന്നവയാണ്.
കേരളസാഹിത്യ അക്കാദമി പ്രസിഡണ്ട് കെ.സച്ചിദാനന്ദന്‍ ചെയര്‍മാനും പ്രൊഫ.എം.കെ.സാനു,വൈശാഖന്‍,കാലടി ശ്രീശങ്കരാചാര്യസര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ.എം.വി.നാരായണന്‍,സാംസ്‌കാരിക വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി റാണി ജോര്‍ജ് ഐ.എ.എസ് എന്നിവരടങ്ങിയ വിധി നിര്‍ണയ സമിതി ഏകകണ്ഠമായാണ് ഈ വര്‍ഷത്തെ എഴുത്തച്ഛന്‍ പുരസ്‌കാരത്തിന് സേതുവിനെ ശുപാര്‍ശ ചെയ്തത്.കോട്ടയത്ത് വെച്ച് സാംസ്‌കാരിക വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍ പുരസ്‌കാരപ്രഖ്യാപനം നടത്തി.