തിരുവനന്തപുരം:എകെജി സെന്റര്‍ ആക്രമണക്കേസിലെ പ്രതി യൂത്ത് കോണ്‍ഗ്രസ് നേതാവ് ജിതിന്‍ സഞ്ചരിച്ച സ്‌കൂട്ടര്‍ ക്രൈംബ്രാഞ്ച് കണ്ടെത്തി. ഇന്നലെ രാത്രിയാണ്് സ്‌കൂട്ടര്‍ പിടിച്ചെടുത്തത്. ആരാണ് സ്‌കൂട്ടര്‍ ജിതിന് കൈമാറിയത്, അക്രമത്തിനുശേഷം ആരാണ് സ്‌കൂട്ടര്‍ കൊണ്ടുപോയത് തുടങ്ങിയ വിവരങ്ങള്‍ പുറത്തുവരാനുണ്ട്. ഒരു സുഹൃത്തിന്റെ സ്‌കൂട്ടര്‍ അയാളറിയാതെ ജിതിന്‍ എടുത്തുകൊണ്ടു പോയതാണെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്. കേസില്‍ പൊലീസ് തിരയുന്ന യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി സുഹൈല്‍ ഷാജഹാന്റെ മുന്‍ ്രൈഡവറുടേതാണ് സ്‌കൂട്ടര്‍ എന്നാണ് വിവരം. സ്‌കൂട്ടറിന്റെ ഉടമ കഴക്കൂട്ടം സ്വദേശിയായ സുധീഷ് ഇപ്പോള്‍ വിദേശത്താണ്. കഠിനംകുളത്ത് നിന്നാണ് സ്‌കൂട്ടര്‍ പൊലീസ് കസ്റ്റഡിയിലെടുത്തത്.
ജൂണ്‍ 30ന് രാത്രി 11.25നാണ് എകെജി സെന്ററിനു നേരെ സ്ഫോടക വസ്തു എറിഞ്ഞത്. ചുവന്ന ഡിയോ സ്‌കൂട്ടറിലെത്തിയ ആളാണ് സ്ഫോടക വസ്തു എറിഞ്ഞതെന്ന് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു. പൊലീസ് അന്വേഷണത്തില്‍ പ്രതിയെ കണ്ടെത്താന്‍ കഴിയാത്തതിനെ തുടര്‍ന്നാണ് ക്രൈംബ്രാഞ്ചിന് അന്വേഷണം കൈമാറിയത്. സിസിടിവി കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് യൂത്ത് കോണ്‍ഗ്രസ് നേതാവായ ജിതിന്‍ പിടിയിലായത്.
അക്രമം നടത്തിയശേഷം ജിതിന്‍ സഞ്ചരിച്ച ചുവപ്പു നിറത്തിലുള്ള സ്‌കൂട്ടര്‍ ഒരു കാറിനടുത്തേക്ക് എത്തുന്ന സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചതാണ് നിര്‍ണായകമായതെന്ന് ക്രൈംബ്രാഞ്ച് കോടതിയില്‍ സമര്‍പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. കാറിന്റെ വിലാസം ജിതിന്റേതാണെന്നു അന്വേഷണത്തില്‍ കണ്ടെത്തി. സ്‌കൂട്ടര്‍ മറ്റൊരാള്‍ക്ക് കൈമാറിയശേഷം ജിതിന്‍ കാറില്‍ കയറി പോകുകയായിരുന്നു.ജിതിന്‍ ഉപയോഗിച്ച ടീഷര്‍ട്ട്, ഷൂസ്, സ്‌കൂട്ടര്‍ എന്നി കണ്ടെത്തുന്നതിനുവേണ്ടിയാണ് നാലു ദിവസത്തെ കസ്റ്റഡയില്‍ വാങ്ങിയത്. പ്രതി കുറ്റം സമ്മതിച്ച സ്ഥലത്തുനിന്നും ഷൂസ് കണ്ടെത്തിയെന്നാണ് കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പൊലീസ് പറയുന്നത്. എവിടെ നിന്നാണ് തൊണ്ടി കണ്ടെത്തിയതെന്ന് വ്യക്തമാക്കുന്നില്ല. മറ്റൊരു പ്രധാന തെളിവായ ടീഷര്‍ട്ട് വേളിക്കായലില്‍ ഉപേക്ഷിച്ചുവെന്നാണ് പൊലീസ് പറയുന്നത്. സ്ഥലത്തുകൊണ്ടുപോയി തെളിവെടുത്ത ശേഷം ടീ ഷര്‍ട്ട് വാങ്ങിയ കടയിലും കൊണ്ടുപോയിരുന്നു.
കോണ്‍ഗ്രസ് ഓഫിസുകള്‍ ആക്രമിച്ചതില്‍ പ്രതിഷേധിച്ചാണ് എകെജി സെന്ററിനുനേരെ ആക്രമണം നടത്തിയതെന്നാണ് ക്രൈംബ്രാഞ്ച് കേസ്. ജിതിന്റെ ജാമ്യാപേക്ഷ ഇന്നലെ കോടതി തള്ളിയിരുന്നു.